എക്‌സൈസ് ഓഫീസിലെത്തിയ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന്; സംഭവം വിവാദമായതോടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെത്തി ക്ഷമ പറഞ്ഞ് തടി തപ്പി

KTM-EXCISEകോട്ടയം: കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് ഓഫീസിലെത്തിയ വനിതകളോട് മോശമായി പെരുമാറിയ സംഭവം വിവാദമായി.   ജീവനക്കാര്‍ക്കെതിരേ പരാതി നല്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെത്തി  ക്ഷമ പറഞ്ഞ് തടി തപ്പി. രണ്ടു പ്രതികളെ കേസെടുക്കാതെ വിട്ടയക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പാറപ്പാടം മില്ല് ഭാഗത്തു നിന്ന കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് നാലു പേരെ എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.

ഇതില്‍ 17 വയസുള്ള ഒരു യുവാവിന്റെ ബന്ധുവായ സ്ത്രീകള്‍ സംഭവമറിഞ്ഞ് എക്‌സൈസ്  ഓഫീസിലെത്തി. ഇവരോട് ഒരു ജീവനക്കരാന്‍ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തതാണ് പ്രശ്‌നമായത്.   സ്ത്രീകള്‍ വിളിച്ചറിയിച്ചതനുസരിച്ച് ബന്ധുക്കളും അയല്‍വാസികളും അടക്കം വന്‍ സംഘം എക്‌സൈസ് ഓഫീസ് വളഞ്ഞു. അസഭ്യം പറഞ്ഞ ജീവനക്കാരനെ കൈയ്യേറ്റം ചെയ്യുമെന്ന ഘട്ടമെത്തിയപ്പോള്‍ അയാളെ മാറ്റി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ക്ഷമ പറഞ്ഞപ്പോഴാണ് രംഗം ശാന്തമായത്.

പിടികൂടിയവരില്‍ രണ്ടു പേരെ  കേസെടുക്കാതെ വിട്ടയക്കുകയും ചെയ്തു. അസഭ്യംപറഞ്ഞ എക്‌സൈസ് ജീവനക്കാര്‍ക്കെതിരേ പരാതി നല്കുമെന്നു ഭീഷണി മുഴക്കിയാണ് സ്ത്രീകള്‍ പോയത്. ഏതാനും മാസം മുന്‍പ് പരുത്തുംപാറയില്‍ എക്‌സൈസ് സംഘത്തിനു നേരേ മുളകുപൊടി സ്‌പ്രേ ചെയ്ത സംഭവത്തിലും സ്ത്രീകളെ അസഭ്യം പറഞ്ഞതിന് രണ്ടു എക്‌സൈസ് ജീവനക്കാര്‍ക്കെതിരേ മജിസ്‌ട്രേട്ട് നേരിട്ടു കേസെടുത്ത സംഭവമുണ്ടായി. കോടതിയില്‍ ഹാജരാക്കിയ കഞ്ചാവ് വില്‍പ്പനക്കാരന്‍ മജിസ്‌ട്രേട്ടിനോട് പരാതി പറഞ്ഞു. ഭാര്യയെയും മകളെയും എക്‌സൈസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞുവെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് മജിസ്‌ട്രേട്ട് നേരിട്ടു കേസെടുക്കുകയായിരുന്നു.

Related posts