സ്വന്തം ലേഖകൻ
കണ്ണൂർ: കോവിഡ് രോഗവ്യാപാനം തടയുന്നതിന് വേണ്ടി സർക്കാർ പുറപ്പെടുവിച്ച നിരോധനാജ്ഞ ലംഘിച്ച് പയ്യാമ്പലം ബീച്ചിൽ ഒഴിവുദിന ആഘോഷം.
ഇന്നലെ ഞായറാഴ്ച അവധിയായതിനാൽ നിരവധിയാളുകളാണ് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അവധി ആഘോഷിക്കാൻ പയ്യാമ്പലം ബീച്ചിലെത്തിയത്.
പലരും കുടുംബസമേതം പയ്യാമ്പലത്ത് എത്തി വിവിധ വിനോദങ്ങളിൽ ഏർപ്പെട്ടു. കുട്ടികളും വയോധികരും ഉൾപ്പെടെയുള്ളവർ അക്കൂട്ടത്തിലുണ്ട്.
പയ്യാമ്പലം പോലീസ് എയ്ഡ് പോസ്റ്റിനു മുന്നിൽ വാഹനം പാർക്ക് ചെയ്താണ് ബീച്ചിലേക്ക് പോയത്. പോലീസിന്റെ മൂക്കിന് താഴെ നടന്ന സംഭവത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല.
മാത്രമല്ല കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശകരെ തടയാനോ നിരോധനാജ്ഞയെക്കുറിച്ച് ബോധവത്ക്കരിക്കാനോ പോലീസ് തയാറായില്ല.
കോവിഡ് സമൂഹ വ്യാപനത്തെത്തുടർന്ന് മാസങ്ങളായി വീടുകളിൽ കഴിയുന്നവർ പുറത്തിറങ്ങാനുള്ള അവസരം കാത്തു നിൽക്കുന്നതിനിടെയാണ് വിലക്കുകൾ ലംഘിച്ച് ആളുകൾ ബീച്ചിലെത്തിയത്.
നവംബർ ഒന്നുമുതൽ ബീച്ചുകളിലേക്ക് പ്രവേശന അനുമതി നൽകാൻ വിനോദ സഞ്ചാര വകുപ്പ് തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിനും എത്രയോ ദിവസങ്ങൾക്ക് മുമ്പ് തന്നെ ബീച്ചുകൾ സജീവമാകുകയാണ്.