എല്ലാം പാര്‍ട്ടിയാണ്…! മികച്ച സംഘടനാ പാടവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയും; കടകംപള്ളിയെ തേടിയെത്തിയതു നേതൃപാടവത്തിനുള്ള അംഗീകാരം

kadakampalliഎം.പ്രേംകുമാര്‍

തിരുവനന്തപുരം: മികച്ച സംഘടനാ പാടവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയുമാണു കടകംപള്ളി സുരേന്ദ്രനെ ജില്ലയിലെ മറ്റു സിപിഎം നേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ സജീവ രാഷ്ട്രീയത്തിലേക്കെത്തിയ കടകംപള്ളിയുടെ സംഘടനാ ശേഷി സിപിഎം അറിഞ്ഞത് 2007-മുതല്‍ അദ്ദേഹം പാര്‍ട്ടിയുടെ ജില്ലയിലെ അമരക്കാരനായതിനു ശേഷമാണ്.

കടുത്ത വിഭാഗീയത സിപിഎമ്മിനെ ഗ്രസിക്കുമ്പോഴാണ് പുതിയ ദൗത്യം അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നത്. പാര്‍ട്ടിക്കും അദ്ദേഹത്തിനുമിടയില്‍ കുമിഞ്ഞുകൂടിക്കിടന്ന വിഭാഗീയത എന്ന പാര്‍ട്ടിയിലെ മാലിന്യം അവസാനിപ്പിക്കാന്‍ തീവ്രപരിശ്രമം നടത്തുമ്പോഴും തളരാതെ സമരവീഥികളില്‍ സിപിഎമ്മിനെ മുന്നില്‍ നിന്നുനയിച്ച കടകംപള്ളിയ്ക്കു പാര്‍ലമെന്ററി രംഗം പുതുമയല്ലെങ്കിലും നിയുക്ത മന്ത്രിയ്ക്ക് അതു അംഗീകാരത്തിന്റെ കൈയൊപ്പാണ്.

കടകംപള്ളിയുടെ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പിന്റെ ചുമതലയാകും അദ്ദേഹത്തിന്. തന്റെ മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പു കൈകാര്യം ചെയാന്‍ സുരേന്ദ്രന്‍ തന്നെയാകും അഭികാമ്യന്‍ എന്നു പിണറായി വിജയനു തോന്നിയതിനു പിന്നിലും അദ്ദേഹത്തിന്റെ കര്‍മശേഷിയാണ്.

രണ്ടു മാസം മുമ്പു ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍ ജില്ലയിലെ പാര്‍ട്ടിയെ വിഭാഗീയതയില്‍ നിന്നും പൂര്‍ണമായി അല്ലെങ്കിലും വലിയൊരളുവരെ മോചിപ്പിക്കാന്‍ കടകംപള്ളിക്കു സാധിച്ചു. ഇതുകുടിയായപ്പോള്‍ പിണറായിയുടെ ഗുഡ്ബുക്കില്‍ അദ്ദേഹത്തിന്റെ ഗ്രാഫ് വളരെ ഉയരത്തിലായി. നിയുക്ത മന്ത്രിയോടു പുതിയ ഉത്തരവാദിത്വത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ സ്വതസിദ്ധമായ മറുപടിയായിരുന്നു. എല്ലാം പാര്‍ട്ടിയാണ്….. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ സത്യസ്ന്ധതയോടും ആത്മാര്‍ഥതയോടും കുടി നിര്‍വഹിച്ചിട്ടുള്ള പാര്‍ട്ടിയുടെ ഒരു എളിയ പ്രവര്‍ത്തകനാണ് താന്‍. ഈ ചുമതലയും ആ നിലയില്‍ നിര്‍വഹിക്കും.

വലിയൊരു പുസ്തക ശേഖരത്തിനുടമ കൂടിയാണു നിയുക്ത മന്ത്രി. വളരെ ചിട്ടയോടെ ഒരു ലൈബ്രറിയെ വെല്ലുന്ന തരത്തില്‍ സ്വന്തം മുറിയില്‍ ഒരു ഗ്രന്ഥശാല. അതില്‍ ഏറിയ പങ്കും വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍. പുസ്തകങ്ങളോടുള്ള അടുപ്പം ചോദിച്ചപ്പോള്‍ ചാക്കയിലെ വൈഎംഎ ആന്‍ഡ് സോഷ്യല്‍ ലൈബ്രറിയുടെ പേരാണു ആദ്യം വന്നത്. കഴിഞ്ഞ 30 വര്‍ഷമായി ലൈബ്രറിയുടെ പ്രസിഡന്റാണ്. മാര്‍ക്‌സിസ്റ്റ് നേതാക്കളുടെയും മഹാസാഹിത്യകാരന്മാരുടെയും ജീവിതകഥകള്‍ വായിച്ചു വളര്‍ന്ന പാരമ്പര്യം. എല്ലാം ജീവിതത്തില്‍ ഒപ്പാനായില്ലെങ്കിലും ഒരു ആത്മാര്‍ത്ഥയുള്ള പൊതുപ്രവര്‍ത്തകനായി രൂപപ്പെടാനുള്ള അറിവു നല്‍കിയതു പുസ്തകങ്ങളാണെന്നുറയുമ്പോള്‍ കടകംപള്ളി സുരേന്ദ്രന്റെ വാക്കുകള്‍ക്കു കൂടുതല്‍ ശക്തിവരുന്നു.

വീട്ടുകാര്യങ്ങളൊന്നും ഭര്‍ത്താവ് ശ്രദ്ധിക്കാറില്ലെന്നു അധ്യാപികയായ ഭാര്യ സുലേഖ പറയുമ്പോഴും നല്ല സിനിമകള്‍ വന്നാല്‍ സെക്കന്‍ഡ് ഷോയ്ക്കു കൊണ്ടുപോയി കാണിക്കാറുണ്ടെന്നുള്ള സത്യവും ടീച്ചര്‍ സമ്മതിക്കുന്നുണ്ട്. പുതിയ നിയമവും മഹേഷിന്റെ പ്രതികാരവുമാണ് അവസാനം കണ്ട ചിത്രങ്ങള്‍. കഴിഞ്ഞ രണ്ടു മാസം തെരഞ്ഞെടുപ്പു തിരക്കായതിനാല്‍ സിനിമ കാണാന്‍ കഴിഞ്ഞില്ലെന്നുള്ള ദുഃഖവും സുലേഖ ടീച്ചര്‍ പങ്കുവയ്ക്കുന്നുണ്ട്. അച്ഛന്‍ മന്ത്രിയായതിലുള്ള സന്തോഷത്തില്‍ തന്നെയാണു മകന്‍ അരുണ്‍ സുരേന്ദ്രനും ഭാര്യ സ്മൃതി ശ്രീകുമാറും. ഇളയ മകന്‍ അനൂപ് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ജോലി സ്ഥലമായ എറണാകുളത്തേക്കു പോയി. വലിയ ഉത്തരവാദിത്തം വന്നുചേരുമ്പോഴും സാധാരണയുള്ള തിരക്കില്‍ തന്നെയാണു നിയുക്ത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Related posts