കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതി വളപ്പില്‍ ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തെ ടൗണ്‍ എസ്‌ഐ പി.എം.വിമോദ് കൈകാര്യം ചയ്തതിനു പിന്നില്‍ കൊച്ചിയിലെ വക്കീല്‍ബുദ്ധിയെന്നു സൂചന. ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് കോഴിക്കോട് വിചാരണ കോടതി പരിഗണിക്കുന്ന ദിവസമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പോലീസിന്റെ അഴിഞ്ഞാട്ടമുണ്ടായത്.
ഐസ്ക്രീം കേസ് എന്നു കേട്ടാലുടന്‍ മുന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പേരാണ് ്്മനസ്സിലേക്കോടി വരിക. എന്നാല്‍, ഇപ്പോഴത്തെ കേസില്‍ എതിര്‍കക്ഷി സ്ഥാനത്തുള്ളൊരു പ്രധാനി കൊച്ചിയിലെ ‘നിഷ്കാസിതനായ നിയമോപദേശി’ യാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. സുപ്രീം കോടതിയില്‍ നടന്ന അട്ടിമറിക്കും കാരണമായതും ഇദ്ദേഹം തന്നെ. നിഷ്കാഷിതന്‍ ഈ കേസിലേക്കെത്തിയത് കുഞ്ഞാലിക്കുട്ടി വഴിയാണെന്നു രേഖകള്‍ പറയുന്നു.
കേസിന്റെ കാര്യങ്ങള്‍ പുറംലോകമറിയരുത് എന്ന ചിലരുടെ ലക്ഷ്യം ക്ലീനായി നിറവേറ്റുകയായിരുന്നു മുന്‍ ആഭ്യന്തരമന്ത്രിയുടെ ഇഷ്ടക്കാരനായ എസ്‌ഐ വിമോദ്. കോടതിയില്‍ നടന്നത് ഇതാണ്. ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് കോടതി പരിഗണിച്ചപാടെ സന്തോഷ് മാത്യു എന്ന കൊച്ചിയിലെ മറ്റൊരു അഭിഭാഷകന്‍ ഹാജരായി വാദം തുടങ്ങുകയായരുന്നു. വി.എസ്.അച്യുതാനന്ദന് ഈ കേസ് നടത്താന്‍ ‘ലോക്കസ് സ്റ്റാന്‍ഡി’ ഇല്ലെന്നായിരുന്നു പ്രധാന വാദം. ഇതുമായി ബന്ധപ്പെട്ട കേസ് 11 തവണ വി.എസ്. നടത്തിയിട്ടുണ്ട്.
അതുകൊണ്ട് ഈ ഹര്‍ജി തള്ളണം എന്നായിരുന്നു ആവശ്യം. സന്തോഷ് മാത്യുവിന് ആരുടെയും വക്കാലത്തില്ല. പിന്നെ ആര്‍ക്കുവേണ്ടിയാണ് ഇദ്ദേഹം വാദിക്കുന്നതെന്ന് കോടതിയിലുള്ളവര്‍ക്ക്് മനസിലായില്ല. മുതിര്‍ന്ന അഭിഭാഷകനായ അഡ്വ.ഭാസ്കരന്‍ നായരാണ് വി.എസ്സിനു വേണ്ടി ഹാജരായത്. വക്കീലിന് ക്രൈം നമ്പര്‍ 59ല്‍ എന്തുകാര്യം എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടിയുണ്ടായില്ല. സന്തോഷ് മാത്യുവിന് വാ തുറക്കാന്‍ അവകാശമില്ലെന്ന വാദം കോടതി അംഗീകരിച്ചതോടെ ആ നീക്കം പൊളിഞ്ഞു. ഇതിനിടെ അവിടെയുണ്ടായിരുന്ന ചിലര്‍ ഈ ഇദ്ദേഹത്തിന്റെ വേരുകള്‍ പരതി. അന്വേഷണം ഇടിച്ചുനിന്നത് കൊച്ചിയിലെ സീനിയര്‍ വക്കിലീനു മുന്നില്‍.
സാധാരണനിലയില്‍ ആ കേസിന്റെ വാദം തുടങ്ങേണ്ട ദിവസമായിരുന്നില്ല ശനിയാഴ്ച. സുപ്രീം കോടതിയുടെ രേഖകള്‍ ഹാജരാക്കുന്നതടക്കം ഒരുപാട് നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്്. മാത്രമല്ല, സര്‍ക്കാരെന്താണ് ഈ വിഷയത്തില്‍ പറയുക എന്നറിയുകയും വേണം. വി.എസ്. രാഷ്ട്രീയപ്രേരിതമായാണ് ഈ കേസ് നടത്തുന്നത് എന്നാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. ഇവിടെയും ആ നിലപാട് പിന്തുടരുന്നുണ്ടോ എന്നറിഞ്ഞ ശേഷമെ വി.എസ്സിന്റെ അഭിഭാഷകന് എതിര്‍വാദം ഉന്നയക്കാനാവൂ. ഈ കേസില്‍ ചെയ്യാനുള്ള കാര്യങ്ങള്‍, ഇതു സംബന്ധിച്ച ധാരണകള്‍ എന്നിവയെല്ലാം വിശദീകരിക്കാനുള്ളതിനാല്‍ ആവശ്യമായ സമയം നല്‍കണമെന്നാവശ്യപ്പെടാന്‍ മാത്രമേ വി.എസ്സിനു സാധിക്കു. എതിര്‍കക്ഷിക്കും അതു മാത്രമാവും ചെയ്യാനാവുക. ശനിയാഴ്ച സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല, സര്‍ക്കാരിന് നോട്ടീസയയ്ക്കാന്‍ കോടതി നിശ്ചയിച്ചിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് കൊച്ചിയിലെ അഭിഭാഷകന്‍ വാദം തുടങ്ങിയത്.
ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കപ്പെട്ടു എന്നതിന്റെ പേരില്‍ പോലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈം നമ്പര്‍ 59. അതിന്മേല്‍ അവര്‍ ഒരു അന്വേഷണം നടത്തി റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ അന്വേഷണം നടക്കുന്ന സമയത്താണ് വി.എസ്. ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം സി.ബി.ഐയെ ഏല്പിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. കേസ് പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റീസ് ചെലമേശ്വറിന്റെ ബെഞ്ച് ഈ അന്വേഷണത്തിന് അവര്‍ തന്നെ മേല്‍നോട്ടം വഹിക്കാമെന്ന് സ്വമേധയാ സമ്മതിച്ചു.
ജസ്റ്റീസ് ചെലമേശ്വര്‍ സുപ്രീം കോടതിയിലേക്കു പോയതിനെത്തുടര്‍ന്ന് ചീഫ് ജസ്റ്റീസായ മഞ്ജുള ചെല്ലൂരിന്റെ കാലത്ത് എന്തുകൊണ്ടോ കേസില്‍ ആദ്യമുണ്ടായിരുന്ന വ്യക്തത നഷ്ടമായി. കേസ് ഡയറി ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ഹൈക്കോടതി വിളിച്ചുവരുത്തിയെങ്കിലും അവര്‍ ഒന്നും തുറന്നുനോക്കിയതു പോലുമില്ല.
ഈ കേസ് ഹൈക്കോടതി അവധിക്കുവെച്ചിരിക്കുന്ന വേളയില്‍ അന്വേഷണസംഘം കേസ് ഡയറിയുള്‍പ്പെടെ എല്ലാ രേഖകളും അവിടെ നിന്നെടുത്ത് കോഴിക്കോട് വിചാരണ കോടതിയില്‍ കൊണ്ടുപോയി സമര്‍പ്പിച്ചു. വാദിയായ വി.എസ്സിനോട് ഒരു വാക്ക് പോലും ചോദിച്ചില്ല. ഹൈക്കോടതിയില്‍ നിന്ന് ഈ രേഖകള്‍ അന്വേഷണസംഘത്തിന് എങ്ങനെ കിട്ടി എന്നത് ഇപ്പോഴും അജ്ഞാതമാണ്. അതോടെയാണ് വി.എസ്. സുപ്രീം കോടതിയെ സമീപിച്ചത്.
തന്റെ അഭ്യര്‍ത്ഥനപ്രകാരം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു അന്വേഷണത്തിന്റെ അന്തിമറിപ്പോര്‍ട്ട് താനോ കോടതിയോ അറിയാതെ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചതു സംബന്ധിച്ചായിരുന്നു വി.എസ്സിന്റെ പരാതി. പ്രധാന കുറ്റാരോപിതന്‍ മന്ത്രിയും മറ്റ് 22 എതിര്‍കക്ഷികള്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നതുമായ കേസിന്റെ അന്വേഷണം സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ ശരിയാവില്ലെന്ന വാദം വി.എസ്. ആവര്‍ത്തിച്ചു. ഇതു സംബന്ധിച്ച പരിശോധന നടക്കുമ്പോഴാണ് അന്വേഷണ സംഘം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് തള്ളണണെന്നും കേസില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്നും വി.എസ്. അഭ്യര്‍ത്ഥിച്ചു.
ഈ കേസിന്റെ വാദം നടക്കുന്ന വേളയിലാണ് വി.എസ്. രാഷ്ട്രീയപ്രേരിതമായാണ് ഇതിലിടപെടുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ വി.എസ്സിനുള്ള ഏക വഴി വിചാരണക്കോടതിയെ സമീപിക്കുക മാത്രമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വി.എസ്സിനു പറയാനുള്ളതെല്ലാം വിചാരണക്കോടതിയില്‍ പറയാമെന്നാണ് സുപ്രീം കോടതി വിധി. അങ്ങനെയാണ് കേസിപ്പോള്‍ വീണ്ടും വിചാരണക്കോടതിയിലെത്തുന്നത്.
കോടതി നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്്് ചെയ്യപ്പെട്ടാല്‍ തുടര്‍ന്നുള്ള ദിവങ്ങളില്‍ ചാനല്‍ ചര്‍ച്ചകള്‍ കൊഴുക്കുമെന്നും പലരുടേയും മുഖംമൂടി അഴിഞ്ഞു വീഴുമെന്നും മുന്‍കൂട്ടിക്കണ്ടാണ് കൊച്ചിയിലെ വക്കീല്‍ബുദ്ധി പോലീസിനെ ഇളക്കിവിട്ടത്. പ്ലീഡറുടെ നിര്‍ദ്ദേശം അതേപടി വിഴുങ്ങിയ ടൗണ്‍ എസ്‌ഐ ബലിയാടായെങ്കിലും, വക്കീല്‍ബുദ്ധി വിജയം കണ്ടിരിക്കയാണ്.