എല്ലാം ശരിയാക്കി! കണ്ണൂരില്‍ അക്രമം തുടരുന്നു; നാല് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍; കോണ്‍ഗ്രസ്-ബിജെപി ഓഫീസുകള്‍ തകര്‍ത്തു; രാത്രി 7.30 വരെ നിരോധനാജ്ഞ

kannurകണ്ണൂര്‍: വോട്ടെണ്ണല്‍ ദിനത്തില്‍ തുടങ്ങിയ അക്രമം കണ്ണൂര്‍ ജില്ലയില്‍ തുടരുന്നു. എടാട്ട്, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓഫീസുകള്‍ തകര്‍ത്തു. എടാട്ട് കോണ്‍ഗ്രസിന്റെ പ്രിയദര്‍ശിനി മന്ദിരം അക്രമികള്‍ ബോംബ് വച്ച് തകര്‍ത്തു. കരിവെള്ളൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. തളിപ്പറമ്പ് മഴൂരില്‍ ബിജെപിയുടെ ഓഫീസ് ആക്രമിച്ചു.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പിണറായിയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ തുടര്‍ച്ചയായാണ് ജില്ലയില്‍ അക്രമം വ്യാപകമായത്. സംഘര്‍ഷം വ്യാപിച്ചതോടെ കണ്ണൂരില്‍ ഇന്നു രാത്രി 7.30 വരെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ പി. ബാലകിരണ്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഐപിസി 144 പ്രകാരം കൂട്ടംകൂടി നില്‍ക്കുന്നതും ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതും പ്രകടനങ്ങളും പൊതുയോഗങ്ങള്‍ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം നാലോടെയാണ് പിണറായി പുത്തങ്കണ്ടം കമ്പനിമെട്ട പടിഞ്ഞിറ്റാമുറിയില്‍ സിപിഎം പ്രവര്‍ത്തകനും പിണറായി പീക്കോസിന്റെ കീഴിലുള്ള മരക്കമ്പനിയിലെ ജീവനക്കാരനായ ചേരിക്കല്‍ കറുത്താങ്കണ്ടി വീട്ടില്‍ സി.വി. രവീന്ദ്രന്‍ (55) ബോംബേറില്‍ കൊല്ലപ്പെട്ടത്.ആഹ്ലാദ പ്രകടനത്തിനുനേരെ ബിജെപി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്നാണു സിപിഎം ആരോപണം. പരിക്കേറ്റു ചിതറിയോടിയ സംഘത്തിലേക്ക് ബോംബെറിഞ്ഞ സംഘം ലോറി ഓടിച്ചുകയറ്റി രവീന്ദ്രനെ കൊലപ്പെടുത്തിയെന്നാണു സിപിഎം പരാതിപ്പെടുന്നത്.  സിപിഎമ്മാണ് അക്രമം നടത്തിയതെന്നും ഓടുന്നതിനിടെ അബദ്ധത്തില്‍ ലോറി കയറി മരിച്ചതാണെന്നും ബിജെപി ആരോപിച്ചു.

സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ വൈകുന്നേരം ആറുവരെ പിണറായി ഏരിയ കമ്മിറ്റിക്കു കീഴില്‍ വരുന്ന പിണറായി, വേങ്ങാട്, കോട്ടയം, ധര്‍മടം പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് എം.വി ജയരാജന്‍ അറിയിച്ചു. ഹര്‍ത്താലില്‍ നിന്നു വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. രവീന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ 302, 307 വകുപ്പുകള്‍ പ്രകാരം കതിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകം, വധശ്രമം എന്നീ വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഡിജിപി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഈ പ്രദേശങ്ങളില്‍ വ്യാപകമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കരിവെള്ളൂരില്‍ മുന്‍ ആര്‍എസ്എസ് മുന്‍ ആര്‍എസ്എസ് കാര്യവാഹകിന്റെ കാര്‍ അഗ്നിക്കിരയാക്കി. ആര്‍എസ്എസ് കരിവെള്ളൂര്‍ മുന്‍ കാര്യവാഹകും നിര്‍മാണ തൊഴിലാളിയുമായ ചീറ്റ ബസ്‌സ്റ്റോപ്പിന് സമീപത്തെ എം.വി. സത്യന്റെ അംബാസിഡര്‍ കാറാണ് തീവച്ചുനശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. തേപ്പ് പണികള്‍ക്കായി തൊഴിലാളികളെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്ന കെഎല്‍ 13 എഫ് 2544 വെളുത്ത അംബാസിഡര്‍ കാറിനാണ് തീവച്ചത്. വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ ഓയിലൊഴിച്ച് തീകൊടുത്തതാണെന്നു കരുതുന്നു.

കാറിനുള്ളില്‍ നിന്നുള്ള പൊട്ടിത്തെറി ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ ഒരുമണിക്കൂറോളം വെള്ളമൊഴിച്ചാണ് തീയണച്ചത്. അപ്പേഴേക്കും കാറിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചിരുന്നു. പയ്യന്നൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ആര്‍എസ്എസ് പയ്യന്നൂര്‍ ടൗണ്‍ കാര്യവാഹകായിരുന്ന വിനോദ്കുമാര്‍ വധവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്പ് സത്യന്റെ ടെമ്പോയും അക്രമികള്‍ അടിച്ചുതകര്‍ത്തിരുന്നു.

എടാട്ട് സംസ്കൃത കോളജിന് സമീപത്തെ കോണ്‍ഗ്രസ് ഓഫീസായ ചെറാട് പ്രിയദര്‍ശിനി മന്ദിരം സ്‌ഫോടനത്തില്‍ തകര്‍ത്തു. അത്യുഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ മുന്‍വാതിലിലും ജനലിലും കെട്ടിതൂക്കി സ്‌ഫോടനമുണ്ടാക്കിയാണ് ഓഫീസ് തകര്‍ത്തത്. രാത്രി 11 ഓടെയായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ വാതിലും മൂന്നു പാളി ജനലുകളും തകര്‍ന്നു. കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിജയന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞവര്‍ഷം ഇതേ ഓഫീസ് കെട്ടിടത്തിന്റെ ചുറ്റുമുള്ള ജനലുകള്‍ അടിച്ചു തകര്‍ത്തിരുന്നു.

Related posts