എസ്ബിഐ പൊഴിയൂര്‍ ബ്രാഞ്ചിലെ മോഷണശ്രമം: പ്രതികള്‍ റിമാന്‍ഡില്‍

tvm-arrestനെയ്യാറ്റിന്‍കര: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ പൊഴിയൂര്‍ ബ്രാഞ്ചില്‍ സ്‌ട്രോംഗ് റൂം തകര്‍ത്ത് സ്വര്‍ണ്ണവും പണവും മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികളെയും റിമാന്‍ഡ് ചെയ്തു. പള്ളിച്ചല്‍ വെടിവെച്ചാന്‍കോവില്‍ കാരക്കാട്ടുവിള വീട്ടില്‍ വിനീഷ് (34), ഉച്ചക്കട കണിയാക്കോണം വീട്ടില്‍ കുട്ടന്‍ എന്ന ജോണ്‍ റിജു ബെന്നറ്റ് (37) എന്നിവരെയാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദിന്റെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര ഡിവൈഎസ്പി എം.എ നസീര്‍, പാറശാല സിഐ ഷാജിമോന്‍ ജോസഫ്, പൊഴിയൂര്‍ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍  മധുസൂദനന്‍ എന്നിവരുള്‍പ്പെട്ടതാണ് അന്വേഷണസംഘം. ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി അറിയിച്ചു.

ഈ മാസം അഞ്ചിന് രാത്രിയായായിരുന്നു മോഷണശ്രമം. പിറ്റേദിവസം രാവിലെ ജീവനക്കാര്‍ ബാങ്ക് തുറന്നപ്പോഴാണ് മോഷണശ്രമം പുറംലോകം അറിയുന്നത്. ജില്ലയില്‍ ഏറ്റവും അധികം എന്‍ആര്‍ഐ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ബ്രാഞ്ചുകളിലൊന്നാണ് പൊഴിയൂര്‍ ബ്രാഞ്ച്. അതുകൊണ്ടുതന്നെ അവിടുത്തെ മോഷണശ്രമം നാട്ടുകാരെയും നിക്ഷേപ കരെയും ആകെ നടുക്കുകയും ചെയ്തു. വളരെ ആസൂത്രിതമായാണ് മോഷണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഒന്നാം പ്രതിയായ വിനീഷ് മാസങ്ങളോളമുള്ള തയാറെടുപ്പിന് ശേഷമാണ് ഈ കൃത്യം ആസൂത്രണം ചെയ്തത്.

ഒരു മാസം മുമ്പ് വിരാലിയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ നിന്നും ഗ്യാസ് സിലിണ്ടറും മറ്റും മോഷ്ടിച്ചു. ബാങ്കിനു സമീപം ഇവയെത്തിച്ചെങ്കിലും അന്ന് മോഷണം നടത്താനായില്ല. തുടര്‍ന്നാണ് സുഹൃത്ത് ജോണ്‍ റിജു ബെന്നറ്റുമായി ചേര്‍ന്ന് അടുത്ത മോഷണശ്രമം ആസൂത്രണം ചെയ്തത്. നാഗര്‍കോവില്‍, മാര്‍ത്താണ്ഡം എന്നിവിടങ്ങളില്‍ നിന്നും ഗ്യാസ് കട്ടറും ഗ്യാസ് സിലിണ്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി. ഇരുവരും ചേര്‍ന്ന് പലയിടത്തും ചെന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്യാന്‍ പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

നിരവധി തവണ ബാങ്ക് സന്ദര്‍ശിച്ചു. കയറേണ്ട രീതിയും മറ്റും മനസ്സിലാക്കി. പക്ഷെ, മോഷണത്തി നൊരുങ്ങവെ ഗ്യാസ് കട്ടറിന്റെ നോസില്‍ പ്രവര്‍ത്തി ക്കാത്തതിനാലാണ് ശ്രമം പരാജയപ്പെട്ടത്. യാതൊരു തെളിവോ സൂചനകളോ ഇല്ലാതെ നടത്തിയ കൃത്യത്തില്‍ ശാസ്ത്രീയമായ തെളിവുശേഖരണമാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചതെന്നും പോലീസ് അറിയിച്ചു. എസ്‌ഐ പ്രവീണ്‍, ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ പോള്‍വിന്‍, പ്രവീണ്‍ ആനന്ദ്, പ്രേംദേവ്, അജിത് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Related posts