ഐഎന്‍ടിയുസി മത്സരത്തിന്; സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കും മറ്റിടങ്ങളില്‍ വിട്ടുനില്‍ക്കും; കെ.പി ഹരിദാസ് വൈപ്പിനില്‍

INTUCആലുവ: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംഘടനയേ തഴഞ്ഞതിലേ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ട് പ്രകടിപ്പിക്കാന്‍ ഐഎന്‍ടിയുസി തയാറെടുക്കുന്നു. സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാനും മറ്റിടങ്ങളില്‍ വിട്ടുനില്‍ക്കാനുമാണ് നേതൃത്വത്തിന്റെ തീരുമാനം. ഐഎന്‍ടിയുസിയുടെ അസംതൃപ്തി പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് മത്സരിക്കുന്ന മണ്ഡലങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് ഇന്ന് നല്‍കുവാന്‍ സംസ്ഥാന കമ്മിറ്റി ജില്ലാ പ്രസിഡന്റുമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് 18 പേരടങ്ങിയ ലിസ്റ്റ് ഐഎന്‍ടിയുസി നേതൃത്വം കെപിസിസിയ്ക്ക് നല്‍കിയിരുന്നു. ഇതില്‍ നിന്നും ആരെയും പരിഗണിക്കാതിരുന്നതാണ് ഐഎന്‍ടിയുസിയെ പ്രകോപിപ്പിച്ചത്. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി സിറിയക് തോമസിന് പീരുമേടും തൃശൂര്‍ ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളിക്ക് പുതുക്കാടും സീറ്റ് നല്‍കിയെങ്കിലും ഇത് സംഘടനയുടെ അക്കൗണ്ടില്ലല്ലായെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. സംഘടന കൊടുത്ത സ്ഥാനാര്‍ഥി ലിസ്റ്റില്‍ മൂന്ന് സീറ്റെങ്കിലും ഐഎന്‍ടിയുസി നേതൃത്വം പ്രതീക്ഷിച്ചിരുന്നു.

എറണാകുളം ജില്ലയില്‍ നിന്നും ഐഎന്‍ടിയുസി സ്ഥാനാര്‍ഥിത്വത്തിനായി നിര്‍ദേശിച്ചത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹരിദാസിനെ മാത്രമായിരുന്നു. കെപിസിസിയുടെ 49 പേരുടെ ആദ്യ ലിസ്റ്റില്‍ ഇടംപിടിച്ച ഹരിദാസിനെ വൈപ്പിനില്‍ പരിഗണിക്കുകയും ചെയ്തു. എന്നാല്‍, ഹൈക്കമാന്‍ഡ് അന്തിമലിസ്റ്റ് അംഗീകരിച്ചപ്പോള്‍ ഹരിദാസിന്റെ പേര് വെട്ടുകയായിരുന്നു.

പന്ത്രണ്ട് വയസുമുതല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച തനിക്ക് തന്റെ പ്രസ്ഥാനത്തില്‍ നിന്നും നീതി ലഭിക്കാതിരുന്നത് വേദനാജനകമാണെന്ന് കെ.പി ഹരിദാസ് രാഷ്ട്രദീപികയോട് പറഞ്ഞു. ഇനി തന്റെ ഏക ആശ്രയം ഐഎന്‍ടിയുസി പ്രസ്ഥാനം മാത്രമാണ്. ഐഎന്‍ടിയുസി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ വൈപ്പിനില്‍ സ്ഥാനാര്‍ഥിയാകുമെന്നും അദ്ദേഹം അറിയിച്ചു.

വൈപ്പിനടക്കം എട്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ ആലോചന. സംഘടനയ്ക്ക് ശക്തിയും സ്വാധീനവുമുള്ള പെരുമ്പാവൂര്‍, കളമശേരി, അങ്കമാലി, കുന്നത്തുനാട്, കോതമംഗലം, പിറവം, തൃക്കാക്കര എന്നിവടങ്ങളിലായിരിക്കും മത്സരിക്കുക.

പെരുമ്പാവൂരില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഡേവിഡ് തോപ്പിലാന്‍, അങ്കമാലിയില്‍ ഷൈജു, കുന്നത്തുനാട് സന്തോഷ്കുമാര്‍ എന്നിവരെ പരിഗണിച്ചിട്ടുണ്ട്. മത്സരരംഗത്ത് ഉറച്ചു നില്‍ക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുത്താല്‍ ജില്ലാ കമ്മിറ്റി അതിനൊപ്പം നില്‍ക്കുമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി രാഷ്ട്രദീപികയോട് പറഞ്ഞു. സംഘടനയുടെ തീരുമാനത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

അതേസമയം, ഐഎന്‍ടിയുസിയുടെ കോണ്‍ഗ്രസിനെതിരെയുള്ള നിലപാടുകള്‍ സംഘടനയിലെ ഒരു വിഭാഗത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. പാര്‍ട്ടി നേതൃസ്ഥാനം വഹിക്കുന്ന പലരും ഐഎന്‍ടിയുസിയുടെയും ഭാരവാഹികളാണ്. സംഘടന കനത്ത നിലപാടെടുത്താല്‍ വെട്ടിലാകുന്നത് ഇവരാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ മത്സരഭീഷണിയുണര്‍ത്തി സമ്മര്‍ദ്ദിലാക്കിയ ശേഷം ഹൈക്കമാന്റ് ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് മറ്റൊരു കൂട്ടര്‍.

Related posts