ഐപിഎല്‍ പോരാട്ടങ്ങള്‍ക്കു നാളെ തുടക്കം

iplമുംബൈ: കുട്ടിക്രിക്കറ്റിലെ പൂരമായ ഐഎലിനു നാളെ മുംബൈയില്‍ കൊടിയേറ്റം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി നയിക്കുന്ന നവാഗതരായ പൂനെ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ മുംബൈയില്‍ നടക്കുന്ന പോരാട്ടത്തോടെയാണ് ഐപിഎലിന്റെ ഒമ്പതാം സീസണ്‍ ആരംഭിക്കുക. ഇന്ത്യന്‍ സമയം രാത്രി എട്ടിന് മുംബൈയിലാണ് മത്സരം.

പത്തു വ്യത്യസ്ത വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ട്വന്റി-20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാനൊരുങ്ങിയാവും താരങ്ങള്‍ ഇറങ്ങുക. മുന്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നീ ടീമുകളെ പുറത്താക്കിയപ്പോള്‍ പകരംവന്ന പൂന സൂപ്പര്‍ ജയന്റസ്,ഗുജറാത്ത് ലയണ്‍സ് ടീമുകളിലേക്ക് കളിക്കാര്‍ കൂടുമാറി. ലോകകപ്പ് ഫൈനലിന്റെ അവസാന ഓവറുപോലെയൊരു സീസണായിരിക്കും ആരാധകരുടെ പ്രതീക്ഷ. ടീമുകളിലൂടെ…

മുംബൈ ഇന്ത്യന്‍സ്

നീതാ അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ടീം കിരീടം നിലനിര്‍ത്താനുറച്ചാണിറങ്ങുന്നത്. മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ് പരിശീലിപ്പിക്കുന്ന ടീമിന്റെ നായകന്‍ രോഹിത് ശര്‍മയാണ്. വാങ്കഡെ സ്‌റ്റേഡിയമാണ് ഹോം ഗ്രൗണ്ട്. രോഹിതും ട്വന്റി-20 ലോകകപ്പ് ഹീറോ ലെന്‍ഡല്‍ സിമ്മണ്‍സും ചേരുന്ന ഓപ്പണിംഗില്‍ തുടങ്ങുന്നു മുംബൈയുടെ ശക്തി.അമ്പാട്ടി റായുഡുവും പൊള്ളാര്‍ഡും ജോസ് ബട്‌ലറുമടങ്ങിയ ബാറ്റിംഗ് നിര അതിശക്തം. ഇന്ത്യയുടെ പുത്തന്‍ ബൗളിംഗ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയും ലങ്കന്‍താരം ലസിത് മലിംഗയും അടങ്ങുന്ന ബൗളിംഗ് നിരയ്ക്കും കരുത്തേറെയാണ്. കോറി ആന്‍ഡേഴ്‌സനേയും ഹര്‍ദിക് പാണ്ഡ്യയേയും പോലുള്ള ഓള്‍ റൗണ്ടറുമാരുടെ സാന്നിധ്യവും മുംബൈയെ അപകടകാരികളാക്കുന്നു.

നിലനിര്‍ത്തിയ പ്രമുഖതാരങ്ങള്‍: രോഹിത് ശര്‍മ, അമ്പാട്ടി റായുഡു, കെയ്‌റോണ്‍ പൊളാര്‍ഡ്,ജസ്പ്രീത് ബുംറ, ലസിത് മലിംഗ, ലെന്‍ഡല്‍ സിമ്മണ്‍സ്, ഹര്‍ഭജന്‍ സിംഗ്

പുതിയ താരങ്ങള്‍:ജോസ് ബട്‌ലര്‍, ടിംസൗത്തി, നാഥു സിംഗ്, ജിതേഷ് ശര്‍മ, കെപി കാമത്ത്, കൃണാല്‍ പാണ്ഡ്യ, ദീപക് പൂനിയ

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്

സഹീര്‍ഖാന്‍ ക്യാപ്റ്റനാകുന്ന ഡെല്‍ഹി ടീമിന്റെ പ്രധാന ആകര്‍ഷണം ട്വന്റി-20 ലോകകപ്പിന്റെ ഫൈനല്‍ ഇംഗ്ലണ്ടിനെ നിലം പരിശാക്കിയ വിന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്‌വെയ്റ്റാണ്. 4.2 കോടി രൂപയ്ക്കാണ് ബ്രാത്‌വെയ്റ്റിനെ ഡല്‍ഹി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, ജെപി ഡുമിനി, ഇമ്രാന്‍ താഹിര്‍, ക്രിസ് മോറിസ് എന്നിവരുടെയും പ്രകടനം നിര്‍ണായകമാവും. ലേലത്തില്‍ 8.5 കോടി നേടി ഏവരേയും ഞെട്ടിച്ച പവന്‍ നേഗിയും മലയാളി താരം സഞ്ജു സാംസണും ഡല്‍ഹി താരനിരയെ സമ്പന്നമാക്കുന്നു. സഹീറും മുഹമ്മദ് ഷാമിയും നയിക്കുന്ന ബൗളിംഗ് നിരയും മികച്ചതാണ്. ജിഎംആര്‍ സ്‌പോര്‍ട്‌സാണ് ടീം ഉടമകള്‍. പാടി ഉപ്ടന്‍ പരിശീലിപ്പിക്കുന്ന ടീമിന്റെ ഹോം ഗ്രൗണ്ട് ഫിറോസ്ഷാ കോട്‌ലയാണ്.

നിലനിര്‍ത്തിയ പ്രധാനതാരങ്ങള്‍: അമിത് മിശ്ര, സഹീര്‍ ഖാന്‍, ഡുമിനി, ഡി കോക്ക്, മുഹമ്മദ് ഷാമി, ശ്രയസ് അയ്യര്‍

പുതിയ താരങ്ങള്‍: കാര്‍ലോസ്ബ്രാത്‌വെയ്റ്റ്, ക്രിസ് മോറിസ്, കരുണ്‍ നായര്‍, റിഷഭ് പന്ത്, പവന്‍ നേഗി, സാം ബില്ലിംഗ്‌സ്,എസ്‌കെ അഹമ്മദ്, പ്രത്യൂഷ് സിംഗ്, ജോയല്‍ പാരീസ്, പവന്‍ സൂയല്‍. ചാമാ മിലിന്ദ്. അഖില്‍ ഹെര്‍വാദ്കര്‍, മഹിപാല്‍ ലോംറര്‍

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സഞ്ജയ് ബംഗാര്‍ പരിശീലകനാകുന്ന ടീമിന്റെ ക്യാപ്റ്റന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറാണ്. മില്ലറും ഓസീസ് താരങ്ങളായ ഗ്ലെന്‍ മാക്‌സ്‌വെലും ഷോണ്‍ മാര്‍ഷുമടങ്ങുന്ന ബാറ്റിംഗ് നിര മികച്ചതാണ്. അക്ഷര്‍ പട്ടേലിനേയും ഗുര്‍കീരത് സിംഗിനേയും പോലുള്ള ഓള്‍റൗണ്ടര്‍മാരും മത്സരം വരുതിയിലാക്കാന്‍ പോന്നവരാണ്. എന്നാല്‍, ഓസീസ് താരം മിച്ചല്‍ ജോണ്‍സണ്‍ നയിക്കുന്ന പേസ് ബൗളിംഗ് വിഭാഗം അത്ര മികച്ചതല്ല. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് ഹോം ഗ്രൗണ്ട്.

നിലനിര്‍ത്തിയ പ്രമുഖതാരങ്ങള്‍: അക്ഷര്‍ പട്ടേല്‍,മാക്‌സ് വെല്‍,ഷോണ്‍ മാര്‍ഷ്, മിച്ചല്‍ ജോണ്‍സണ്‍,മുരളി വിജയ്.

പുതിയ താരങ്ങള്‍: മോഹിത് ശര്‍മ, മാര്‍ക്കസ് സ്‌റ്റോയിനിസ്, കെസി കരിയപ്പ, അര്‍മാന്‍ ജാഫര്‍, പ്രദീപ് സാഹു, സ്വപ്നില്‍ സിംഗ്, ഫര്‍ഹാന്‍ ബെഹാര്‍ദീന്‍.

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

രണ്ടു വട്ടം ഐപിഎല്‍ ചാമ്പ്യന്മാരായ കോല്‍ക്കത്ത തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഗൗതം ഗംഭീര്‍ ക്യാപ്റ്റനാകുന്ന ടീമില്‍ കൂറ്റനടിക്കാര്‍ ധാരാളമുണ്ട്. ആന്ദ്രേ റസല്‍, ക്രിസ് ലിന്‍, കോളിന്‍ മുന്‍റോ എന്നീ വിദേശ കളിക്കാരും യൂസഫ് പത്താന്‍, റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ എന്നീ ഇന്ത്യന്‍ താരങ്ങളും ചേരുമ്പോള്‍ ഏതിരാളികള്‍ വിറയ്ക്കും. ട്രെവര്‍ ബെയ്‌ലിസ് പരിശീലകനാകുന്ന ടീമിന്റെ ബൗളിംഗ് വിഭാഗവും സുസജ്ജമാണ് മാന്ത്രിക സ്പിന്നര്‍ സുനില്‍ നരെയ്‌നും പ്രായം തളര്‍ത്താത്ത പോരാളി ബ്രാഡ് ഹോഗും ഷക്കീബ് അല്‍ ഹസനും ചേര്‍ന്ന് എതിരാളികളെ കറക്കി വീഴ്ത്തും. പോരാത്തതിനു മുന്നില്‍നിന്നു നയിക്കാന്‍ ഗൗതം ഗംഭീറും. ഈഡന്‍ ഗാര്‍ഡന്‍സാണ് ഹോം ഗ്രൗണ്ട്.

നിലനിര്‍ത്തിയ പ്രമുഖ താരങ്ങള്‍: ഗൗതം ഗംഭീര്‍, മനീഷ് പാണ്ഡെ, പീയൂഷ് ചൗള, യൂസുഫ് പഠാന്‍, ആന്ദ്രേ റസല്‍, നരെയ്ന്‍, ഷക്കീബ്

പുതിയ താരങ്ങള്‍: കോളിന്‍ മുന്‍റോ, ജോണ്‍ ഹേസ്റ്റിംഗ്‌സ്, ജയദേവ് ഉനദ്ഗഡ്, അങ്കിത് രാജ്പുത്, ജാസണ്‍ ഹോള്‍ഡര്‍, ആര്‍ സതീഷ്, മനാന്‍ ശര്‍മ

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍

വിരാട് കോഹ് ലി, ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് ഈ പേരുകള്‍ മാത്രം മതി ഡാനിയേല്‍ വെട്ടോറി പരിശീലിപ്പിക്കുന്ന ടീമിന്റെ ശക്തിയറിയാന്‍. മല്യ വിവാദം ടീമിന്റെ ഭാവിതന്നെ ആശങ്കയിലാക്കിയെങ്കിലും ടീം ഒഫീഷ്യലുകള്‍ സിദ്ധാര്‍ഥ് മല്യയ്ക്കു പിന്നില്‍ ഉറച്ചു നിന്നതോടെ ടീമിനെ ചൂഴ്ന്നുനിന്ന കാര്‍മേഘം നീങ്ങി. 9.5 കോടി മുടക്കി ഷെയ്ന്‍ വാട്‌സനെ ടീമിലെത്തിച്ചതു തന്നെ ടീമിന്റെ ലക്ഷ്യം വ്യക്തമാക്കുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക്് നേതൃത്വം നല്‍കുന്ന ബൗളിംഗ് വിഭാഗവും എതിര്‍നിരയെ തച്ചുതകര്‍ക്കാന്‍ ശേഷിയുള്ളവരാണ്. ചിന്നസ്വാമി സ്‌റ്റേഡിയമാണ് ടീമിന്റെ ഹോംഗ്രൗണ്ട്.

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

പോക്കറ്റ് ഹെര്‍ക്കുലീസ് എന്നറിയപ്പെടുന്ന ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനാകുന്ന ടീമിന്റെ ശക്തി ബൗളിംഗിലാണ്. പഴകുംതോറും വീര്യമേറിടുന്ന ആശിഷ് നെഹ്‌റ നയിക്കുന്ന ബൗളിംഗ് നിരയില്‍ കിവീസ താരം ട്രെന്റ് ബോള്‍ട്ട്, ഭുവനേശ്വര്‍ കുമാര്‍, ബംഗ്ലാദേശ് സെന്‍സേഷന്‍ മുസ്താഫിസുര്‍ റഹ്്മാന്‍ എന്നിവരുമുണ്ട്. ശിഖര്‍ ധവാന്‍, ഇംഗ്ലീഷ് നായകന്‍ ഇയോണ്‍ മോര്‍ഗന്‍, കീവീസ് നായകന്‍ വില്യംസണ്‍ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയും പ്രതീക്ഷകാക്കുന്നവരാണ്. യുവ്‌രാജ് സിംഗ്, ബെന്‍ കട്ടിംഗ്, മോയിസസ് ഹെന്‍റിക്‌സ് എന്നിവരും ടീമിന് മുതല്‍ക്കൂട്ടാണ്.

നിലനിര്‍ത്തിയ പ്രധാനതാരങ്ങള്‍: ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍, കരണ്‍ ശര്‍മ,നമന്‍ ഓജ, വാര്‍ണര്‍, വില്യംസണ്‍, മോര്‍ഗന്‍

പുതിയ താരങ്ങള്‍: യുവ്‌രാജ്, നെഹ്‌റ, മുസ്താഫിസുര്‍ റഹ്്മാന്‍, ബരീന്ദര്‍ സ്രാന്‍, അഭിമന്യു മിഥുന്‍, ആദിത്യ താരെ, ദീപക് ഹൂഡ, ടി. സുമന്‍, ബെന്‍ കട്ടിംഗ്, വിജയ് ശങ്കര്‍.

ഗുജറാത്ത് ലയണ്‍സ്

ലീഗിലെ നവാഗതരായ ഗുജറാത്ത് ടീമിന്റെ ഉടമകള്‍ ഇന്റക്‌സ് ടെക്‌നോളജീസാണ്. സുരേഷ് റെയ്‌നയുടെ നായകത്വത്തില്‍ ഇറങ്ങുന്ന ടീം കിരീടത്തില്‍ കുറഞ്ഞൊന്നും ആഗ്രഹി്ക്കുന്നില്ല. ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജാണ് പരിശീലകന്‍. ബ്രണ്ടന്‍ മക്കല്ലം, ഡ്വെയ്ന്‍ സ്മിത്ത്,ആരോണ്‍ ഫിഞ്ച് തുടങ്ങിയവരാണ് ബാറ്റിംഗില്‍ പ്രതീക്ഷ. ഡെയ്ല്‍ സ്റ്റെയ്ന്‍ നയിക്കുന്ന ബൗളിംഗ് നിരയില്‍ അമിത് മിശ്ര, പ്രവീണ്‍ കുമാര്‍, ആന്‍ഡ്രൂ ടൈ എന്നിവരും എതിര്‍ നിരയില്‍ നാശം വിതയ്ക്കാന്‍ കെല്‍പ്പുള്ളവര്‍. ഇന്ത്യന്‍ അണ്ടര്‍19 നായകന്‍ ഇഷാന്‍ കിഷനും 44കാരന്‍ പ്രവീണ്‍ താംബെയുമെല്ലാം ഗുജറാത്ത് നിരയിലെ വൈവിധ്യമാണ്.

ഡ്രാഫ്റ്റഡ് കളിക്കാര്‍: റെയ്‌ന, രവീന്ദ്ര ജഡേജ, ബ്രണ്ടന്‍ മക്കല്ലം, ജയിംസ് ഫോക്‌നര്‍, ഡ്വെയിന്‍ ബ്രാവോ

പുതിയ കളിക്കാര്‍: ദിനേശ് കാര്‍ത്തിക്, ധവാല്‍ കുല്‍ക്കര്‍ണി, പ്രവീണ്‍ കുമാര്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, ഡ്വെയ്ന്‍ സ്മിത്ത്, പരാസ് ദോഗ്ര, ഇഷാന്‍ കിഷന്‍, ഏകലവ്യ ദ്വിവേദി, പ്രദീപ് സാംഗ് വാന്‍, പ്രവീണ്‍ താംബെ, ശിവില്‍ കുമാര്‍, സരാബ്ജിത് ലാഡ, ആരോണ്‍ ഫിഞ്ച്, ഉമാങ് ശര്‍മ, ആന്‍ഡ്രൂ ടൈ, ശദാബ് ജകാതി, അക്ഷ്ദീപ് നാഥ്, ജയ്‌ദേവ് ഷാ, അമിത് മിശ്ര.

പൂന സൂപ്പര്‍ ജയന്റ്‌സ്

രണ്ടു ലക്ഷ്യങ്ങളായിരുന്നു കന്നി സീസണിറങ്ങും മുമ്പ് പുനയ്ക്കുണ്ടായിരുന്നത്. എന്തു വില കൊടുത്തും എംഎസ് ധോണിയെ ടീമിലെത്തിക്കുക എന്നതായിരുന്നു ആദ്യത്തേത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. അടുത്ത ലക്ഷ്യം കിരീടവും. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്്മിത്ത്, കെവിന്‍ പീറ്റേഴ്‌സണ്‍, ഫാഫ് ഡുപ്ലെസി, മിച്ചല്‍ മാര്‍ഷ് മുതലായവരടങ്ങിയ ബാറ്റിംഗ് നിര കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിവുള്ളവര്‍. പോരാത്തതിന് ധോണി എന്ന ബെസ്റ്റ് ഫിനിഷറുടെ സാന്നിധ്യവും. ഇഷാന്ത് ശര്‍മയും ഇര്‍ഫാന്‍ പഠാനും നയിക്കുന്ന പേസ് ബൗളിംഗും. അശ്വിന്റെ ചുമലിലേറിയ സ്പിന്‍ ബൗളിംഗും ഒരുപോലെ മികച്ചതാണ്. 10 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന അജ്ഞാത സ്പിന്നര്‍ മുരുകന്‍ അശ്വിനെ 4.5 കോടി രൂപ മുടക്കി ടീമിലെത്തിച്ചത് ടീം രണ്ടും കല്‍പ്പിച്ചാണെന്ന സൂചനയാണ് നല്‍കുന്നത്. സ്റ്റീഫന്‍ ഫ്‌ള്മിംഗ് പരിശീലിപ്പിക്കുന്ന ടീമിന്റെ ഹോം ഗ്രൗണ്ട് മഹാരാഷ്്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ്.

ഡ്രാഫ്റ്റഡ് കളിക്കാര്‍: എം.എസ്. ധോണി, ആര്‍.അശ്വിന്‍, അജിങ്ക്യ രഹാനെ, സ്റ്റീവന്‍ സ്മിത്ത്, ഫാഫ് ഡുപ്ലെസി

പുതിയ കളിക്കാര്‍: ഇഷാന്ത് ശര്‍മ, ഇര്‍ഫാന്‍ പഠാന്‍, കെവിന്‍ പീറ്റേഴ്‌സണ്‍, മിച്ചല്‍ മാര്‍ഷ്, ആര്‍.പി. സിംഗ്, അങ്കിത് ശര്‍മ, രജത് ഭാട്ടിയ, ഈശ്വര്‍ പാണ്ഡെ, മുരുഗന്‍ അശ്വിന്‍, അങ്കുഷ് ബെയ്ന്‍സ്, പീറ്റര്‍ ഹാന്‍ഡ് കോംബ്, തിസാര പെരേര, ബാബാ അപരാജിത്, അശോക് ദിന്‍ഡ, സ്‌കോട്ട് ബോളണ്ട്, ആദം സാംപ.

ഐപിഎല്‍ ഉദ്ഘാടനം മുംബൈയില്‍ത്തന്നെ
മുംബൈ: മഹാരാഷ്്ട്രയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടനം മുംബൈയില്‍നിന്നു മാറ്റണമെന്ന ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി.

പകരം കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്ന മേഖലകളില്‍ ജലക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ 70 ശതമാനം ജില്ലകളും വരള്‍ച്ച ഭീതിയിലാണ്. ഈ ഘട്ടത്തില്‍ ഐപിഎല്‍ മഹാരാഷ്്ട്രയില്‍നിന്നു മാറ്റണമെന്ന് പൊതുതാത്പര്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കുടിവെള്ളം ഇങ്ങനെ പാഴാക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു? ജനങ്ങള്‍ക്ക് ജലത്തിനെക്കാള്‍ വലുതാണോ ഐപിഎല്‍? മഹാരാഷ്ട്രയുടെ പശ്ചാത്തലം മനസിലാക്കികൊണ്ട് നിങ്ങള്‍ ജലം വെറുതെ കളയുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ആറിയുമോയെന്നും ജസ്റ്റീസുമാരായ വിഎം കനേഡേ, എം.എസ്. കാര്‍നിക്ക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വിവിധ പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിച്ച കോടതി ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തുനിലപാടെടുക്കുമെന്ന് ബോധിപ്പിക്കണമെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ മൂന്നു സ്റ്റേഡിയത്തിലെ പിച്ച് പ്രവര്‍ത്തന യോഗ്യമാക്കാന്‍ 60 ലക്ഷം ലിറ്റര്‍ ജലം ആവശ്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. മഹാരാഷ്്ട്രയിലെ മുംബൈ, നാഗ്പുര്‍, പൂന എന്നീ നഗരങ്ങളില്‍ ഐപിഎല്‍ മത്സരങ്ങള്‍ അരങ്ങേറുന്നുണ്ട്. 20 മത്സരങ്ങള്‍ മഹാരാഷ്്ട്രയില്‍ നടക്കും.

മത്സരക്രമം നേരത്തെ നിശ്ചയിച്ചിരുന്ന പശ്ചാത്തലത്തില്‍ ആദ്യമത്സരത്തിനു നാലു ദിവസം മുമ്പ് മാത്രം ഇത്തരത്തിലൊരു ഹര്‍ജി നല്‍കിയത് എന്തുകൊണെ്ടന്ന് കേസിലെ എതിര്‍ഭാഗമായ മഹാരാഷ്്ട്ര ക്രിക്കറ്റ് അസോസസിയേഷന്‍ ചേദിച്ചു.

ഐപിഎല്‍ മത്സരങ്ങള്‍ മാറ്റരുത്: ലക്ഷ്മണ്‍

മുംബൈ: കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിന്നും ഐപിഎല്‍ മത്സരങ്ങള്‍ മാറ്റാനുളള തീരുമാനത്തെ എതിര്‍ത്ത് മുന്‍ ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷ്മണ്‍. കിട്ടാക്കനിയായ കുടിവെള്ളം പാഴാക്കുന്നെന്നാരോപിച്ച് മത്സരം മറ്റൊരിടത്തേക്ക് മാറ്റുന്നത് കുടിവെള്ളക്ഷാമത്തിനുള്ള ശാശ്വതപരിഹാരമാകില്ല. വരള്‍ച്ചയുടെ യഥാര്‍ഥ കാരണങ്ങളാണ് കണെ്ടത്തേണ്ടത്. മുംബൈയില്‍ നിന്ന് ഐപിഎല്‍ മത്സരങ്ങള്‍ മാറ്റുന്നതല്ല പ്രശ്‌നപരിഹാരമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. കര്‍ഷകരുടെ അവസ്ഥയില്‍ തനിക്കു ദുഃഖമുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ മാത്രമല്ല, രാജ്യമെങ്ങും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഐപിഎല്‍ ചില വ്യക്തികളെ മാത്രമല്ല, സാമ്പത്തിക വ്യവസ്ഥയേയും സഹായിക്കുന്നുവെന്ന കാര്യവും ഓര്‍ക്കണമെന്ന് ലക്ഷ്മണ്‍ പറഞ്ഞു. കുടിവെള്ള ക്ഷാമം അനുഭവിക്കുമ്പോള്‍ ഐപിഎല്‍ മത്സരങ്ങള്‍ മഹാരാഷ്്ട്രയില്‍ വേണോ എന്ന് കഴിഞ്ഞ ദിവസം മുംബൈ ഹൈക്കോടതി ചോദിച്ചിരുന്നു.

ഐപിഎലിലെ ആദ്യമത്സരങ്ങള്‍ യുവിക്കു നഷ്ടമാകും

ഹൈദരാബാദ്: ട്വന്റി-20 ലോകകപ്പിനിടെ കാല്‍ക്കുഴയ്ക്കു പരിക്കേറ്റ ഓള്‍ റൗണ്ടര്‍ യുവരാജ് സിംഗിന് ഐപിഎലിലെ ആദ്യ രണ്ടു മത്സരങ്ങള്‍ നഷ്ടമാകും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് യുവ്‌രാജ്. ഏപ്രില്‍ 12ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായാണ് ഹൈദരാബാദിന്റെ ആദ്യ മത്സരം.ഏഴ് കോടി രൂപയ്ക്കാണ് യുവരാജിനെ സണ്‍റൈസേഴ്‌സ് സ്വന്തം പാളയത്തില്‍ എത്തിച്ചത്. ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് കാല്‍ക്കുഴയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ സെമി ഫൈനലില്‍ യുവി കളിച്ചിരുന്നില്ല.

Related posts