ഒരാഴ്ചയായി ഫയര്‍ഫോഴ്‌സിലേക്ക് വരുന്ന കോള്‍ തലവേദനയാകുന്നു; പ്രത്യേക നമ്പരില്‍ നിരന്തരമായി ഒരു പെണ്‍കുട്ടി വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ്

phoneകോട്ടയം: ഒരു പ്രത്യേക നമ്പരില്‍ നിന്നു പാമ്പാടി ഫയര്‍ഫോഴ്‌സ് ഓഫീസിലേക്കു ഫോണ്‍കോളുകള്‍ വരുന്നത് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാകുന്നു. ഒരാഴ്ചയായി പാമ്പാടി ഫയര്‍ഫോഴ്‌സിന്റെ  ഓഫീസിലെ ലാന്‍ഡ്‌ലൈന്‍ നമ്പരിലേക്കു രാപകല്‍ വ്യത്യാസമില്ലാതെ  നിരന്തരമായി ഒരു പ്രത്യേക നമ്പരില്‍ നിന്നു കോളുകള്‍ വരുകയാണ്. പെണ്‍കുട്ടിയാണ് ഫോണ്‍ വിളിക്കുന്നതെന്നു സംശയമുണ്ടെന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഞ്ചു മിനിറ്റ് ഇടവിട്ടു ഓഫീസിലേക്കു വിളിവരും. രാത്രിയിലും പുലര്‍ച്ചെയും  ഇങ്ങനെ കോളുകള്‍ വന്നുകൊണ്ടേയിരിക്കും. ഫോണില്‍ നിന്നു പെണ്‍കുട്ടിയുടേതെന്നു കരുതുന്ന ചില ശബ്ദങ്ങള്‍ മാത്രമേ കേള്‍ക്കാന്‍ സാധിക്കുന്നുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോണില്‍ സംസാരിക്കാത്തതിനാല്‍ വിളിക്കുന്നയാള്‍ എന്തെങ്കിലും അപകടത്തിലാണോ അതോ കുട്ടികള്‍ ഫോണെടുത്ത് കളിക്കുന്നതാണോയെന്ന് ഉറപ്പിക്കാന്‍ ഫയര്‍ഫോഴ്‌സിനുമാകുന്നില്ല.

ഇന്നലെ പുലര്‍ച്ചെ കോട്ടയത്തെ വ്യാപാരസ്ഥപനത്തില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്നു കോട്ടയം ഫയര്‍ഫോഴ്‌സ് പാമ്പാടി ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയിരുന്നു. ആ സമയം ഈ പ്രത്യേക നമ്പരില്‍ നിന്നു ഫോണ്‍കോള്‍ വന്നതു കൊണ്ട് അഞ്ചു മിനിറ്റു വൈകിയാണ് പാമ്പാടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തേക്കു പുറപ്പെട്ടതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിരന്തരമായി പ്രത്യേക നമ്പരില്‍ നിന്നു ഫോണ്‍കോള്‍ വരുന്നതിനെതിരെ പാമ്പാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോലീസ് നമ്പര്‍ കണ്ടുപിടിച്ചുകഴിഞ്ഞാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.

Related posts