തലയോലപ്പറമ്പ്: ആശുപത്രി ജീവനക്കാരി സുകന്യയുടെ കൊലപാതകം പുതിയ വഴിത്തിരിവിലേക്ക്. സംശയിക്കുന്ന അഞ്ചുപേര്‍ പോലീസ് നിരീക്ഷണത്തില്‍. ഇന്നലെ പ്രതി സൂരജിന്റെ പൊതിയിലുള്ള വീടിന്റെ സമീപപ്രദേശങ്ങളിലും കൊലനടത്തിയ സ്ഥലത്തും കൊണ്ടുപോയി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. സൂരജിനെ കൊണ്ട് ഒറ്റയ്ക്കു കൃത്യം നടത്താനാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതിയെ കാണാന്‍ അയല്‍വാസികളുള്‍പ്പെടെ നിരവധിപേര്‍ തടിച്ചുകൂടുന്നത് പോലീസിന് തലവേദനയാകുന്നുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ കൂടുതല്‍ പ്രതികള്‍ വലയിലാകുമെന്നാണ് സൂചന. ഇതോടെ കേസിനു പുതിയ വഴിത്തിരുവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പോലീസും. ഒറ്റയ്ക്ക് കൊലനടത്താന്‍ പ്രതിക്കാകുമോ എന്ന നാട്ടുകാരുടെയും പോലീസിന്റെയും സംശയത്തിന് ഇതോടെ വിരാമമാകും.
കഴിഞ്ഞദിവസം കള്ളനോട്ടുകേസില്‍ പിടിയിലായ വൈക്കം പള്ളിപ്രത്തുശേരി ചെട്ടിയംവീട്ടില്‍ അനീഷ്(38), വടയാര്‍ ആമ്പക്കേരില്‍ ഷിജു(40) എന്നിവരുമായി പ്രതി സൂരജിനു ബന്ധമുള്ളതായി പറയുന്നു. ഷിജുവിന്റെ വാഹനത്തിലാണ് കൊലനടത്തുന്നതിനു മുമ്പ് സൂരജ്, സുകന്യയുമായി മണിക്കൂറുകളോളം കറങ്ങി നടന്നത്. ഇതിന്റെ പേരില്‍ തലയോലപ്പറമ്പ് പോലീസിന്റെ നിരീക്ഷണത്തിലിരിക്കുന്നതിനിടയിലാണ് കള്ളനോട്ടുകേസിന്‍ ഇയാളെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. റിമാന്‍ഡിലിരിക്കുന്ന ഷിജുവിനെക്കൂടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതില്‍നിന്നും കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം സിഐ വി.എസ.് നവാസ്, തലയോലപ്പറമ്പ് എസ് ഐ ജി. രജന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.