ഓട്ടിസത്തിനു ചികിത്സ; വ്യാജ ഡോക്ടറെ അറസ്റ്റു ചെയ്തു; ഇയാള്‍ക്കെതിരെ വിവിധ ജില്ലകളില്‍ നിന്നായി പരാതി ലഭിച്ചു തുടങ്ങി

DOCTORകോഴഞ്ചേരി: നവജാത ശിശുക്കളിലുണ്ടാകുന്ന തലച്ചോറ് സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സ നടത്തി പണം തട്ടി കോഴഞ്ചേരിയില്‍ പിടിയിലായ വ്യാജ ഡോക്ടര്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പരാതികള്‍ ലഭിച്ചു തുടങ്ങിയതായി പോലീസ്. തിരുവനന്തപുരം സ്വദേശികള്‍ എഡിജിപി ബി. സന്ധ്യയ്ക്കു നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കോഴഞ്ചേരി തുണ്ടഴത്ത് ചികിത്സാ കേന്ദ്രം നടത്തിവന്ന പത്തനംതിട്ട സ്വദേശി മോഹന്‍ദാസ് വൈദ്യ(54)യെ പോലീസ് അറസ്റ്റു ചെയ്തത്.  തെക്കേമല തുണ്ടഴത്തെ ഇന്റര്‍നാഷണല്‍ മെന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുമാണ് ഇയാളെ കോഴഞ്ചേരി സിഐ എസ്.വിദ്യാധരന്‍ അറസ്റ്റു ചെയ്തത്.

തിരുവനന്തപുരം ശ്രീകാര്യം പ്രതിഭ നഗറില്‍ പാലാഴിയില്‍ ജഗനാഥന്‍ ഉള്‍പ്പെടെ മൂന്നുപേരാണ് എഡിജിപി ബി. സന്ധ്യയ്ക്കു പരാതി നല്‍കിയത്. ഓട്ടിസം ബാധിച്ച തന്റെ മകള്‍ക്ക് രോഗം ഭേദപ്പെടുത്താമെന്ന പേരില്‍ രണ്ടുഘട്ടങ്ങളിലായി ഏഴു ലക്ഷം രൂപ വീതം ജഗനാഥനില്‍നിന്ന്  വൈദ്യ വാങ്ങിയെന്നായിരുന്നു പരാതി. ഇതോടൊപ്പം തിരുവനന്തപുരം സ്വദേശികളായ മറ്റുള്ളവരുടെ പരാതികളും ലക്ഷക്കണക്കിനു രൂപ ഇയാള്‍ ചികിത്സയുടെ പേരില്‍ തട്ടിയെടുത്തുവെന്നതാണ്. മറ്റൊരു പരാതിക്കാരന്‍ ടി.പി. സതികുമാറില്‍നിന്ന് 24 ലക്ഷം രൂപയും ഇയാള്‍ വാങ്ങിയിരുന്നു.

തുണ്ടഴത്തെ അരിക്കാട്ട് മഠത്തില്‍ വീട് വാടകയ്‌ക്കെടുത്തു ചികിത്സ നടത്തിവരുന്നതിനിടെയാണ് അറസ്റ്റ്. നിരവധി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തു. എറണാകുളം എളമക്കരയില്‍ ഇയാള്‍ നടത്തിവന്നിരുന്ന ബ്രെയിന്‍ ബ്രിഡ്ജ് എന്ന സ്ഥാപനത്തില്‍ കിടത്തിചികിത്സയും നടത്തിയിരുന്നു.  നിശ്ചിതസമയം കഴിഞ്ഞ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തിട്ടും മകളുടെ രോഗം ഭേദമാകാത്തതിനേ തുടര്‍ന്ന് ജഗനാഥന്‍ ഡോക്ടറില്‍ നിന്നും വിവരം തിരക്കിയപ്പോള്‍ പ്രകൃതി തന്നെ രോഗം മാറ്റിക്കൊള്ളുമെന്നാണ് പറഞ്ഞത്.

തുടര്‍ന്ന് എഡിജിപിക്കു പരാതി നല്‍കുകയായിരുന്നു. ഇതേസമയം ആലുവ പോലീസ് സ്‌റ്റേഷനിലും വൈദ്യയ്‌ക്കെതിരെ കേസുകളുണ്ടായിരുന്നു. തുടര്‍ന്നാണ് കോഴഞ്ചേരി തെക്കേമലയില്‍ സ്ഥാപനം ആരംഭിച്ചത്. പോലീസ് അന്വേഷണത്തില്‍ അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളിലൊന്നും ഇയാള്‍ക്ക് യോഗ്യതകളില്ല. കായകല്പം എന്ന ചികിത്സയില്‍ അറിവുള്ളതായി ഇയാള്‍ പോലീസിനോടു പറഞ്ഞു. ഇത്തരം ഒരു ചികിത്സയ്ക്ക് ആധുനികമായ ഒരു അംഗീകാരവുമില്ലെന്ന് പോലീസ് പറഞ്ഞു. രോഗശമനത്തിന് ഔഷധം നല്‍കാതെ വെള്ളവും ചില കല്ലുകളുമുപയോഗിച്ചാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.

പത്തനംതിട്ട സ്വദേശികളായ സര്‍വീസില്‍ നിന്നു വിരമിച്ച ഡോക്ടര്‍ ദമ്പതികളുടെ ഉപദേശം ഇയാള്‍ ചികിത്സയ്ക്കു തേടിയിരുന്നു. ശബ്ദതരംഗങ്ങളിലൂടെയാണ് ഏറെപ്പേരും ചികിത്സിച്ചിരുന്നത്. ചോദ്യം ചെയ്യലില്‍ മേല്‍വിലാസം ഉള്‍പ്പെടെ ഇയാള്‍ മാറ്റിപ്പറഞ്ഞത് പോലീസിനെ കുഴച്ചു. സിഐ വിദ്യാധരനും ആറന്മുള എസ്‌ഐ പി.ആര്‍. രാജശേഖരന്റെയും നേതൃത്വത്തില്‍ ഷാഡോ പോലീസ് സംഘം വൈദ്യയെ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ പരാതികള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

Related posts