ഓട്ടോകള്‍ക്ക് മൂക്കുകയറിടാന്‍ വീണ്ടും ശ്രമം; നഗരത്തിലെ ഓട്ടോക്കള്‍ക്ക് വീണ്ടും മീറ്റര്‍ നിര്‍ബന്ധമാക്കുന്നു

alp-autotmeeterകോട്ടയം: നഗരത്തിലെ ഓട്ടോകള്‍ക്ക് മൂക്കുകയറിടാന്‍ വീണ്ടും ശ്രമം. മീറ്റര്‍ നിര്‍ബന്ധമാക്കാനാണ് ഇന്നലെ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. മുമ്പ് പല തവണ ശ്രമിച്ചിട്ടും കോട്ടയത്ത് നടക്കാത്ത കാര്യമാണിത്. മുന്‍ ജില്ലാ കളക്ടര്‍മാരും ഡെപ്യൂട്ടി കളക്ടര്‍മാരും മറ്റും ശ്രമിച്ച് പരാജയപ്പെട്ട കോട്ടയത്തെ ഓട്ടോ മീറ്റര്‍ പ്രശ്‌നം ഇക്കുറി വിജയിക്കുമോ എന്നാണ് യാത്രക്കാര്‍ നോക്കിക്കാണുന്നത്.   അതുപോലെ ഓട്ടോ തൊഴിലാളി യൂണിയനുകളും ഇക്കാര്യത്തെ എങ്ങനെയാണ് സമീപിക്കുന്നതെന്നും കണ്ടറിയണം. അടുത്ത 10-ാം തീയതിക്കകം എല്ലാവരും മീറ്റര്‍ ഘടിപ്പിക്കണമെന്നും അതിനു ശേഷം മീറ്റര്‍ പ്രവര്‍ത്തിക്കാത്ത ഓട്ടോകള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നുമാണ് തീരുമാനം.

പുറമെ ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് നഗരത്തിലേക്ക് എത്തുന്ന ഓട്ടോകള്‍ക്കും മീറ്റര്‍ ബാധകമാണ്. അധിക യാത്രാക്കൂലി ഈടാക്കുന്ന ഡ്രൈവര്‍മാര്‍ക്കും വാഹന ഉടമയ്ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകും. ലീഗല്‍ മെട്രോളജി വകുപ്പിന്റെ അംഗീകാരമുള്ള മീറ്ററുകളാണ് ഘടിപ്പിക്കേണ്ടത്.  കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് സംവിധാനം നിര്‍ത്തലാക്കിയത് യാത്രാക്കാരെ ദുരിതത്തിലാക്കിയിരുന്നുവെന്നു പരാതി വ്യാപകമാണ്. പല നഗരങ്ങളിലും മീറ്റര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജില്ലയിലെ ഓട്ടോറിക്ഷകള്‍ക്കും ഇതു ബാധകമാണെന്നും ജില്ലാ കളക്ടര്‍ സി.എ. ലത ഇന്നലത്തെ യോഗത്തില്‍ പറഞ്ഞു. മീറ്റര്‍ സംവിധാനമില്ലാത്തത് യാത്രക്കാരെ ബാധിച്ചിട്ടുണ്ട്.

10നുശേഷം പരിശോധന ശക്തമാക്കാനും മീറ്റര്‍ ഘടിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും ജില്ലാ കളക്ടര്‍ ജില്ലാ പോലീസ് ചീഫിനു നിര്‍ദേശം നല്‍കി. മീറ്റര്‍ ഘടിപ്പിക്കുന്നതും സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡിവൈഎസ്പിമാരായ കെ.ബി. സജീവ്, എസ്. സുരേഷ് കുമാര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts