ഓട്ടോടാക്‌സി കത്തിച്ച സംഭവം: ഒരാള്‍ പിടിയില്‍

ktm-arrestവടകര: മടപ്പള്ളിയില്‍ അറക്കല്‍ ക്ഷേത്രത്തിനു സമീപം ഓട്ടോടാക്‌സി കത്തിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഉടമയുടെ സുഹൃത്തും അയല്‍വാസിയുമായ തെക്കേ കൈപ്പുറത്ത് ജയനെ (35) യാണ് വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നു വെളുപ്പിനു പിടികൂടിയത്. വടക്കേപുരയില്‍ സുരാജിന്റെ ഓട്ടോ ടാക്‌സി ഇക്കഴിഞ്ഞ 15 നു പുലര്‍ച്ചെ രണ്ടരക്കാണ് പൂര്‍ണമായും കത്തിനശിച്ചത്. വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ റോഡരികിലാണ് നിര്‍ത്തിയിടാറ്.

പറയത്തക്ക പ്രശ്‌നങ്ങളില്ലാത്ത ഇവിടെ ബോധപൂര്‍വം കുഴപ്പം കുത്തിപ്പൊക്കാന്‍ ശ്രമമെന്ന് പരാതി ഉയര്‍ന്നിരുന്നു. പോലീസ് നടത്തിയ സമര്‍ഥമായ അന്വേഷണത്തില്‍ ഒരാഴ്ച പിന്നിടുമ്പോഴേക്കും പ്രതി വലയിലായി. വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് പോലീസ് കണ്ടെത്തി. സുരാജും പ്രതി ജയനും അടക്കമുള്ളവര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷത്തിലേറെ രൂപ ചെലവിട്ട് ഫൈബര്‍ വള്ളം വാങ്ങിയിരുന്നു. പിന്നീട് സുരാജ് തന്റെ വിഹിതം തിരികെ കൈപ്പറ്റി ഓട്ടോറിക്ഷ വാങ്ങി നല്ല നിലയില്‍ ജോലി ചെയ്തുവരികയായിരുന്നു.

മത്സ്യതൊഴിലാളികള്‍ക്ക് ജോലി ഉണ്ടായതുമില്ല. ഇതിലെ വിരോധമാണ് വാഹനം കത്തിക്കാന്‍ പ്രതിയെ പ്രരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. സുരാജ് സിപിഎം പ്രവര്‍ത്തകനും ജയന്‍ ബിജെപിക്കാരനുമാണ്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് വെളിപ്പെടുത്തി.

Related posts