കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചു; ചികിത്സയ്‌ക്കെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഭീതിയില്‍

pkd-thiefഅഞ്ചല്‍: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചതോടെ ചികിത്സക്കെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിലായി. കഴിഞ്ഞരണ്ടുദിവസത്തിനിടെ താലൂക്കാശുപത്രിയിലെത്തിയ നിരവധിപേരാണ് മോഷണത്തിനിരയായത്. സ്ത്രീകളുടെ ബാഗ്, കുട്ടികളുടെ കഴുത്തില്‍കിടക്കുന്ന മാല, പുരുഷ•ാരുടെ പേഴ്‌സ്, രോഗികള്‍ക്കായി കൊണ്ടുവരുന്ന ഫ്രൂട്‌സുകള്‍ എന്നിവയാണ് പ്രധാനമായും മോഷ്ടാക്കള്‍ അപഹരിക്കുന്നത്.  ഇന്നലെ രാവിലെ ഒപി വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയുടെ കഴുത്തില്‍കിടന്ന മാല മോഷ്ടാക്കള്‍ അപഹരിച്ചിരുന്നു. ഇതിനുപിന്നാലെ സ്ത്രീകളുടെ വാര്‍ഡില്‍ രോഗിയ്‌ക്കൊപ്പം കൂട്ടിരുന്ന മറ്റൊരു യുവതിയുടെ സ്വര്‍ണമാലയും പണവും അടങ്ങിയ ബാഗും മോഷ്ടാക്കള്‍ തട്ടിയെടുത്തു.

കഴുത്തില്‍കിടന്ന മാല ഊരി ബാഗിലാക്കി ജനാലയ്ക്കരികിലാണ് യുവതി വച്ചത്. ആഹാരസാധനങ്ങള്‍ വാങ്ങുന്നതിനായി പണം എടുക്കുന്നതിനുവേണ്ടി ബാഗ് തെരഞ്ഞപ്പോഴാണ് മോഷണം നടന്നതായി ഇവരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വിവരം അറിയിച്ചതനുസരിച്ച് കടയ്ക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.

കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയ ഒരു യുവാവിന്റെ ആയിരത്തിലധികം രൂപയടങ്ങിയ പേഴ്‌സ് മോഷ്ടാക്കള്‍ അപഹരിച്ചിരുന്നു. രോഗികളെ കാണാനെത്തുന്നവര്‍ വാങ്ങി നല്‍കുന്ന ഫ്രൂട്‌സും മോഷ്ടാക്കള്‍ അപഹരിക്കുന്നുണ്ട്. മോഷണത്തിനിരയാകുന്നവര്‍ രേഖാമൂലം പരാതി നല്‍കാത്തതുമൂലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും മോഷ്ടാവിനായുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ പനിക്കാരുടെ എണ്ണം വര്‍ധിച്ചതോടെ താലൂക്കാശുപത്രിയില്‍ ഒപിയിലുള്‍പ്പെടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കിനിടെയിലുള്ള മോഷണം രോഗികളേയും കൂട്ടിരിപ്പുകാരേയും ഒരുപോലെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Related posts