കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡിലൂടെയുള്ള വാഹനഗതാഗതത്തിന് റെയില്‍വേയുടെ കൂച്ചുവിലങ്ങ്

ktm-kaduthuruthyകടുത്തുരുത്തി: കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡിലൂടെയുള്ള വാഹനഗതാഗതത്തിനു റെയില്‍വേയുടെ കൂച്ചുവിലങ്ങ്. റെയില്‍വേ ലൈനിന്റെ അടിയിലൂടെ കടന്നു പോകുന്ന റോഡിന്റെ ഇരുവശങ്ങളിലുമായി പല സ്ഥലത്തായി ക്രോസ് ബാറുകള്‍ സ്ഥാപിച്ചാണ് വാഹന ഗതാഗതത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയത്. അല്പം ഉയരമുള്ള ജീപ്പിനു പോലും കടന്നു പോകാന്‍ കഴിയാത്ത വിധത്തിലാണ് റോഡിനു കുറുകെ ക്രോസ് ബാറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

മുമ്പു പഴയ പാലം ഉണ്ടായിരുന്ന കാലത്തും ഇത്തരത്തില്‍ വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റെയില്‍വേ മേല്‍പാലത്തില്‍ തട്ടാതിരിക്കാന്‍ ക്രോസ് ബാറുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ക്രോസ് ബാറുകള്‍ ഉയരം കുറച്ച് സ്ഥാപിച്ചതാണ് പ്രശ്‌നമായിരിക്കുന്നത്. കാരിയറുള്ള ഓട്ടോറിക്ഷകള്‍ക്കു പോലും ഇതുവഴി കടന്നു പോകാന്‍ പറ്റാത്ത വിധത്തിലാണ് ക്രോസ് ബാറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന അടിപ്പാതയിലൂടെ ഉണ്ടായിരുന്ന റോഡ് പുതിയ ലൈന്‍ പൂര്‍ത്തിയാക്കിയതോടെ ഇതുവഴിയാക്കിയിരുന്നു.

പുതുതായി നിര്‍മിച്ച റെയില്‍വേ ലൈനിനടിയിലൂടെ ടോറസ് ലോറികള്‍ കടന്നു പോയാല്‍ പോലും പാലത്തില്‍ തട്ടില്ല. ഈ അവസ്ഥയിലാണു പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമായ വഴിയടച്ചുക്കൊണ്ടു റെയില്‍വേയുടെ ജനദ്രോഹ നടപടി. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ജനപ്രതിനിധികളും മറ്റും തിരക്കായ സമയത്താണു റെയില്‍വേ റോഡ് ഗതാഗതത്തിന് ആപ്പ് വച്ചത്. റെയില്‍വേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതിനെത്തുടര്‍ന്നു റെയില്‍വേ ലൈനിന് അടിയിലൂടെ റോഡ് കടന്നു പോകുന്ന നൂറ് മീറ്ററോളം വരുന്ന ഭാഗം തകര്‍ന്നു ഗതാഗതം പോലും ദുഷ്കരമായിരിക്കുകയാണ്. ഈ റോഡ് റീ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കാന്‍ പോലും തയാറാവാത്ത റെയില്‍വേ, നിലവിലുള്ള വഴി അടയ്ക്കാന്‍ ക്രോസ് ബാറുകള്‍ സ്ഥാപിച്ചത് വന്‍പ്രതിക്ഷേധത്തിനിടയാക്കിയിരിക്കുകയാണ്.

മൂന്നര കിലോമീറ്ററോളം ദൂരം വരുന്ന റോഡ് പടിഞ്ഞാറന്‍ പ്രദേശങ്ങളായ ആയാംകുടി, ആപ്പുഴ, എരുമത്തുരുത്ത്, എഴുമാന്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്തുരുത്തി പട്ടണവുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന എളുപ്പമാര്‍ഗമാണ്. വാലാച്ചിറ റെയില്‍വേ ഗേറ്റ് വഴിയുള്ള കടുത്തുരുത്തി-കല്ലറ റൂട്ടില്‍ ഗതാഗതപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണിത്. വാലാച്ചിറ റെയില്‍വേ ഗേറ്റ് പണിമുടക്കുമ്പോളും ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളുമടക്കം ഉപയോഗിക്കുന്നതും ഇതേ വഴി തന്നെയാണ്.

Related posts