കണ്ടക്ടറുടെ പ്രതികാരം! വിവാഹാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയേയും മാതാവിനെയും കുറിച്ച് അപവാദ പോസ്റ്റര്‍; പോസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ഫോട്ടോയും മൊബൈല്‍ നമ്പരും

conductorചാവക്കാട്: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു വിദ്യാര്‍ഥിനിയേയും മാതാവിനെയും കുറിച്ച് അപവാദ പ്രചാരണ പോസ്റ്റര്‍ ഒട്ടിച്ച കേസില്‍ ആലുവ സ്വദേശി ചാവക്കാട് അറസ്റ്റില്‍. ആലുവയിലെ സ്വകാര്യ ബസ് കണ്ടക്ടര്‍ മുപ്പത്തടം തണ്ടിരിക്കല്‍ കോളനിയിലെ തോപ്പില്‍ അസ്‌ലമി(24)നെയാണു  ചാവക്കാട് എഎസ്‌ഐ അനില്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  അറസ്റ്റുചെയ്തത്.

മാസങ്ങള്‍ക്കുമുമ്പു ഫേസ്ബുക്ക് വഴിയാണു യുവാവ് കൊച്ചിയില്‍  പഠിക്കുന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ ജോലിക്കാരനാണെന്നു പറഞ്ഞു വിവാഹാലോചന നടത്തിയ യുവാവിനെക്കുറിച്ചു യുവതിയുടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണു ജോലിക്കാര്യം നുണയാണെന്നറിഞ്ഞത്.  തുടര്‍ന്നാണു വിവാഹാലോചന നിരസിച്ചത്. ഇതിലുള്ള വൈരാഗ്യത്തിലാണ് മേഖലയില്‍ അശ്ലീല പോസ്റ്ററുകള്‍ ഒട്ടിച്ചത്.

അസഭ്യങ്ങളെഴുതി മാതാവിന്റേയും പെണ്‍കുട്ടിയുടേയും മൊബൈല്‍ നമ്പറും വച്ചാണു പോസ്റ്റര്‍ പതിച്ചത്. പോസ്റ്ററിലെല്ലാം ഫേസ്ബുക്ക്  പ്രൊഫൈലായി പെണ്‍കുട്ടി പോസ്റ്റ് ചെയ്ത ഫോട്ടോയും പതിച്ചിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ പോസ്റ്റര്‍ ഒട്ടിച്ച ദിവസങ്ങളില്‍ അസ്‌ലം രാത്രി 12നും നാലിനും ഇടയില്‍ ചാവക്കാട്ട് വന്നുപോയതായി മനസിലാക്കിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts