ഞെട്ടല്‍ വിട്ടുമാറാതെ കുറുപ്പംപടി
ജിഷയുടെ ദാരുണ മരണത്തിന്റെ വാര്‍ത്ത് കേട്ട് വിറങ്ങലിച്ച് നില്‍ക്കുകയാണ് കുറുപ്പംപടി. അതിക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയായ ജിഷയുടെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ് ഒരു നാട്. അതിക്രൂരമായ ഈ കൊലപാതകത്തിനു പിന്നിലുള്ളവരെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കുറുപ്പംപടി മാത്രമല്ല കേരളമൊട്ടാകെ ജിഷയ്ക്ക് പിന്നില്‍ അണിനിരന്നു കഴിഞ്ഞു. വ്യാഴാഴ്ച്ചയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കൊല നടന്നത്. കുറുപ്പംപടി വട്ടോളപ്പടി കനാല്‍ബണ്ട് റോഡില്‍ ജിഷ (30) യെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ പോലീസ് നിഷ്ക്രിയരായിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. ഡല്‍ഹിയിലെ നിര്‍ഭയാ സംഭവത്തിനു സമാനമായ ഒരു സംഭവമുണ്ടായിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഞെട്ടിക്കുന്ന ക്രൂരത
നിയമവിദ്യാര്‍ഥിനിയായ ജിഷ പരീക്ഷയ്ക്കായുള്ള തയാറെടുപ്പിലായിരുന്നു. വീട്ടുജോലിക്കും മറ്റും പോയിരുന്ന അമ്മ രാജേശ്വരി വീട്ടിലില്ലായിരുന്ന സമയത്താണ് ക്രൂരമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ വീട്ടിലെത്തിയ അമ്മ കാണുന്നത് ക്രൂര പീഡനത്തിന് ഇരയായി ചേതനയറ്റ് കിടക്കുന്ന ജിഷയെ ആയിരുന്നു. ഞെട്ടിക്കുന്ന കാഴ്ച്ചയുടെ ആഘാതത്തിലാണ് ഇപ്പോഴും ആ അമ്മ. ജിഷയുടെ ദേഹത്ത് 30 ഓളം മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിനും മാറിടത്തിലുമേറ്റ മുറിവുകളും ജനനേന്ദ്രിയത്തിലേറ്റ ആഴമായ മുറിവുമാണ് മരണ കാരണമെന്ന് വ്യക്തം. കമ്പികൊണ്ടുള്ള കുത്തില്‍ ജനനേന്ദ്രിയവും മലദ്വാരവും ഒന്നിച്ചു. ഇതിലൂടെയാണ് വന്‍കുടന്‍ പുറത്ത് ചാടിയത്. മാരകായുധം കൊണ്ടാണ് ദേഹമാസകലം മുറിവേല്‍പ്പിച്ചത്. കമ്പിപ്പാരകൊണ്ടുള്ള കുത്താണ് ജനനേന്ദ്രിയത്തില്‍ ഏറ്റത്. ഈ കമ്പികൊണ്ട് തന്നെ തലയ്ക്കും തലയുടെ പിറകിലും അടിയേറ്റിട്ടുണ്ട്.
അമ്മയുടെ ഭയം
ഒടുവില്‍ അമ്മ ഭയന്നതുതന്നെ സംഭവിച്ചു. കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ ആരും തുണയില്ലാതെ ഒറ്റപ്പെട്ട് കഴിയുമ്പോള്‍ ജിഷയുടെ അമ്മയായ രാജേശ്വരിക്ക് ഭയമായിരുന്നു. തന്റെ മകളെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയം. അതിക്രൂരമായ പീഡനങ്ങള്‍ക്കിരയായി ജിഷ കൊല്ലപ്പെട്ടപ്പോള്‍ ആ അമ്മയുടെ പ്രാര്‍ഥനകള്‍ വിഫലമാകുകയായിരുന്നു. രാജേശ്വരിയുടെ ഭര്‍ത്താവ് ബാബു 25 വര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് ഓടക്കാലി ചെറുകുന്നം ഭാഗത്ത് മാറി താമസിച്ച് വരികയാണ്.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം വിട്ടുജോലികള്‍ക്കുപോയി വളരെ കഷ്ടപെട്ടാണ് രണ്ട് പെണ്‍മക്കളെയും രാജേശ്വരി വളര്‍ത്തി വലുതാക്കിയത്. പഠനകാര്യങ്ങള്‍ക്കും അവര്‍ ഒരു കുറവും വരുത്തിയിരുന്നില്ല. ജിഷയുടെ ചേച്ചിയുടേത് പ്രണയവിവാഹമായിരുന്നു. എന്നാല്‍ കുഞ്ഞുണ്ടായതിനു ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചുപോവുകയായിരുന്നു. ഇത് രാജേശ്വരിയെ മാനസികമായി തളര്‍ത്തിയിരുന്നു. അതിനുശേഷമാണ് രാജേശ്വരിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഇളയമകള്‍ക്കും അതുപോലൊരവസ്ഥ ഉണ്ടാകുമോ എന്ന് അവര്‍ ഭയപ്പെട്ടു. അതുകൊണ്ടുതന്നെ പുറമ്പോക്കിലെ തന്റെ വീട്ടിലേക്ക് നോക്കുന്നവരെ പോലും അസഭ്യം പറയുമായിരുന്നു രാജേശ്വരി. ജിഷയെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന് രാജേശ്വരി ഭയന്നിരുന്നു.
അയല്‍ക്കാരും ശ്രദ്ധിച്ചില്ല
സംഭവദിവസം ഉച്ചയ്ക്ക് ജിഷ ആരോടോ വീടിനുള്ളില്‍ വച്ച് വാക്കേറ്റം നടത്തിയതായി സമീപത്തെ ഒരു സ്ത്രീ പോലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. അയല്‍വാസികളുമായി അധികം അടുപ്പം പുലര്‍ത്താറില്ലായിരുന്നു രാജേശ്വരിയും കുടുംബവും. ഇടയ്ക്ക് ഈ വീട്ടില്‍നിന്ന് ബഹളങ്ങള്‍ ഉണ്ടാകാറുള്ളതിനാല്‍ അയല്‍ക്കാര്‍ ആ ഭാഗത്തേക്ക് ശ്രദ്ധിക്കാറില്ല. അതിനാല്‍ തന്നെ ജിഷ കൊല്ലപ്പെട്ട ദിവസം വീട്ടില്‍ നടന്ന വാക്കേറ്റം അയല്‍ക്കാര്‍ ശ്രദ്ധിച്ചതുമില്ല.
മദ്യവും മയക്കുമരുന്നും
മണിക്കൂറോളം നീണ്ട പിടിയിവലിയിലാകാം യുവതി അതിക്രൂരമായി കൊലചെയ്യപ്പെട്ടത് എന്നാണ് നിഗമനം. ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ കയറിക്കൂടിയ പ്രതികള്‍ യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഈ ശ്രമം തടയാന്‍ ശ്രമിച്ചപ്പോഴാകാം കൊലപാതകത്തിലേക്ക് വഴിയൊരുക്കിയത്. മയക്കുമരുന്നിനും മറ്റും അടിമയായ വ്യക്തകളാകാം ഈ കൊടും ക്രൂരതയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.
സംശയം അന്യസംസ്ഥാന തൊഴിലാളികളിലേക്കും
ജിഷയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ സമീപത്ത് മതില്‍ നിര്‍മ്മാണത്തിനെത്തിയ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു
നാടൊന്നായി ജിഷയോടൊപ്പം
അതിക്രൂരമായ സംഭവത്തില്‍ കേരളമൊട്ടാകെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും ജിഷയുടെ ഘാതകനെ കണ്ടെത്തുന്നതിനായി ശബ്ദങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഫേസ്ബുക്കില്‍ ജസ്റ്റിസ് ഫോര്‍ ജിഷ എന്നപേരില്‍ പ്രത്യേക കാമ്പയിന്‍ ആരംഭിച്ചുകഴിഞ്ഞു. കുറുപ്പംപടി മാത്രമല്ല കേരളമൊട്ടാകെ ജിഷയ്ക്ക് പിന്നില്‍ അണിനിരന്നുകഴിഞ്ഞു. പ്രതികളെ ഉടന്‍ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.