കണ്ണീരോര്‍മകളില്‍ ചേക്കേറി കലാഭവന്‍ മണി

12798821_966655023403919_2568046584812237177_nസി.കെ. പോള്‍

ചാലക്കുടി: അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ മണിക്കു പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. ചാലക്കുടിയുടെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ജനസാഗരത്തെ സാക്ഷിയാക്കിയാണു മണി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.
വൈകുന്നേരം അഞ്ചോടെ ഔദ്യോഗിക ബഹുമതികളോടെ മണിയുടെ മൃതദേഹം സംസ്കരിച്ചു. മണിയുടെ സഹോദരന്‍ പരേതനായ വേലായുധന്റെ മകന്‍ സിനീഷ് ചിതയ്ക്കു തീ കൊളുത്തി. ഈ സമയം സഹോദരന്‍ രാമകൃഷ്ണനും സ്ത്രീകളടക്കമുള്ള ആരാധകരും നാട്ടുകാരും വാവിട്ടു നിലവിളിച്ചു. ചിത എരിഞ്ഞു തീരുംവരെ ആയിരക്കണക്കിന് ആരാധകര്‍ പിരിഞ്ഞുപോയിരുന്നില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളാണ് മണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചാലക്കുടിയിലേക്ക് ഒഴുകിയെത്തിയത്. മണിയുടെ മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ ചാലക്കുടിയിലേക്കു വാഹനങ്ങളുടെ കുത്തൊഴുക്കായിരുന്നു. രാത്രി വൈകിയെത്തിയവര്‍ മുതല്‍ മണിയുടെ വീട്ടുപരിസരത്തു തമ്പടിച്ചു. ഇന്നലെ രാവിലെതന്നെ മണിയുടെ വീട്ടിലേക്കുള്ള ചേനത്തുനാട് റോഡ് പോലീസ് ബ്ലോക്ക് ചെയ്തു. ആശുപത്രി ജംഗ്ഷന്‍ മുതല്‍  മണിയുടെ വീടുവരെ ആളുകള്‍ കാല്‍നടയായാണ് എത്തിയിരുന്നത്.

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലും റീജണല്‍ തിയറ്ററിലും മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരുന്നു. ആയിരങ്ങളാണ് ഇവിടെ മണിക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ തിരക്കുകൂട്ടിയത്. ഇന്നലെ ഉച്ചയ്ക്കു 2.30ഓടെയാണ് മൃതദേഹം ചാലക്കുടി നഗരസഭാ ഓഫീസിലേക്ക് എത്തിച്ചത്. ഇതിനും മണിക്കൂറുകള്‍ക്കുമുമ്പേ നഗരസഭാ ഓഫീസ് പരിസരവും റെയില്‍വേ സ്റ്റേഷന്‍ റോഡും ജനനിബിഢമായിരുന്നു. നഗരസഭാ ഓഫീസില്‍ എത്തിയ ഭൂരിഭാഗം പേര്‍ക്കും മണിയുടെ മൃതദേഹം കാണാനായില്ല. 3.30-നു മൃതദേ ഹം വീട്ടിലേക്കു കൊണ്ടുപോയി.

നഗരസഭാ ഓഫീസില്‍നിന്നും വീട്ടിലേക്കു മൃതദേഹം കൊണ്ടുപോകുമ്പോഴേക്കും ദേശീയപാതയില്‍ ജന ത്തിരക്കുമൂലം ഗതാഗതം സ്തംഭിച്ചു. നഗര സഭ ഓഫീസ് പരിസരത്തു കാത്തുനിന്നിട്ടും മൃതദേഹം കാണാനാവാത്തവര്‍ വീട്ടിലേക്ക് എത്തിയിരുന്നു. ഇതുമൂലം സൗത്ത് ജംഗ്ഷന്‍ മുതല്‍ താലൂക്ക് ആശുപത്രിവരെയുള്ള റോഡിലും ഗതാഗതം സ്തംഭിച്ചു. ഏറെ പണിപ്പെട്ടെങ്കിലും പോലീസിനു ഗതാഗതം നിയന്ത്രിക്കാനായില്ല.

തൃശൂരില്‍നിന്നും ചാലക്കുടിയിലേക്കുള്ള വിലാപയാത്രയില്‍ നിരവധി വാഹനങ്ങളില്‍ സുഹൃത്തുകളും ആരാധകരും അനുഗമിച്ചിരുന്നു. മണിയുടെ മൃതദേഹം വഹിച്ച ആംബുലന്‍സ് വരുന്നതും കാത്ത് ഏറെനേരം ജനങ്ങള്‍ റോഡിലുടനീളം കാത്തുനിന്നു. പലയിടത്തും വാഹനത്തിനു കുറുകേനിന്നാണു ജനം അന്ത്യോപചാരം അര്‍പ്പിച്ചത്.

മന്ത്രിമാരായ കെ. ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഇന്നസെന്റ് എംപി, എംഎല്‍എമാരായ ബി.ഡി. ദേവസി, ജോസ് തെറ്റയില്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇ.പി. ജയരാജന്‍, സിനിമാതാരങ്ങളായ വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ക്യാപ്റ്റന്‍ രാജു, ജഗദീഷ്, സിദ്ധിഖ്, മാമുക്കോയ, കലാഭവന്‍ ഷാജോണ്‍, സന്തോഷ്, സംവിധായകന്‍ വിനയന്‍ തുടങ്ങി സിനിമാ-കലാ-രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ നിരവധിപ്പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ചാലക്കുടിയില്‍ എത്തിയിരുന്നു.

മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് വിലയിരുത്തല്‍; മരണം വിഷം ഉള്ളില്‍ ചെന്നതുകൊണ്ടല്ലെന്ന്

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതകളില്ലെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങളുടേയും സംഭവവുമായി ബന്ധപ്പെട്ട് പലരേയും ചോദ്യം ചെയ്തതില്‍നിന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുമാണ് പ്രത്യേക അന്വേഷണസംഘം മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്. മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ വിഷാംശം കണ്ടെത്തിയെന്ന് മണിയെ ചികിത്സിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം വന്നത്. തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്.

മരണത്തിനു കാരണം ശരീരത്തിനകത്തു ചെന്ന വിഷാംശമല്ലെന്നും ഗുരുതരമായ കരള്‍രോഗമാണെന്നുമുള്ള പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ മണിയുടേത് സ്വാഭാവിക മരണമാണെന്ന സൂചനകളാണ് നല്‍കുന്നത്. ചെറിയ വിഷാംശം പോലും അരിച്ചെടുക്കാനുള്ള കഴിവ് കരളിന് ഉണ്ടായിരുന്നില്ലെന്ന് സൂചനകളുണ്ട്.

കൊച്ചിയിലെ ആശുപത്രിയിലെ ലബോറട്ടറി വളരെ മികച്ചതായതിനാലാണ് നേരിയ തോതിലുള്ള മെഥനോളിന്റെ അംശം ശരീരത്തിലുള്ളതായി കണ്ടെത്തിയതെന്നും സാധാരണ ലാബില്‍ ഇത് കണ്ടെത്തുമായിരുന്നില്ലെന്നും പറയപ്പെടുന്നു. ഭക്ഷണത്തില്‍ നിന്നുപോലും ഈ വിഷാംശം ശരീരത്തിലെത്താമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മദ്യപിച്ചതുകൊണ്ടോ അല്ലാതെയോ വരുന്ന കരള്‍രോഗത്താല്‍ മണി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും കരള്‍ ഏറെക്കുറെ പ്രവര്‍ത്തനരഹരിതമായിത്തുടങ്ങിയിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതായി സൂചനകളുണ്ട്. മരുന്നുകള്‍ ഫലിക്കാത്ത നിലയിലായിരുന്നുവത്രെ ശരീരം. കരളിന് പഴുപ്പു ബാധിക്കുകയും പൊട്ടിയൊലിക്കുകയും ചെയ്തിരുന്നു. ഹൃദ്രോഗമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്്.

ആന്തരികാവയവങ്ങള്‍ രാസപരിശോധന കഴിഞ്ഞ് കാക്കനാട്ടെ ലാബില്‍ നിന്നും ഫലം വരുമ്പോഴെ ഇതെല്ലാം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുകയുള്ളു. കരള്‍രോഗം ഗുരുതരമായതോടെ കലാഭവന്‍ മണി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ വിദഗ്‌ധോപദേശം തേടിയിരുന്നു. ഡോ. പ്രവീണ്‍കുമാറിനെയാണ് മണി അസുഖം കൂടിയപ്പോള്‍ വന്നുകണ്ടത്. കൂടാതെ പള്‍മണോളജി ഡിപ്പാര്‍ട്ടുമെന്റിലെ ഡോക്ടര്‍മാരെയും കണ്ടിരുന്നു. അതുകൊണ്ടുതന്നെ അസുഖത്തെക്കുറിച്ച് മണിക്ക് നല്ല ബോധ്യമുണ്ടായിരുന്നതായാണ് സൂചന. അസ്വഭാവിക മരണത്തിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുന്നത്. നടന്‍ ജാഫര്‍ ഇടുക്കി അടക്കമുള്ള മണിയുടെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ  ഡോ.രാജേന്ദ്രപ്രസാദ്,  ഡോ.ഷെയ്ഖ് ഹുസൈന്‍,  ഡോ.ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ആന്തരികാവയവങ്ങള്‍ വിശദമായ ലാബ് പരിശോധനക്കയച്ചിട്ടുണ്ട്. വിസറയും രക്തസാമ്പിളുകളും കാക്കനാട്ടെ ഗവണ്‍മെന്റ് ലബോറട്ടറിയിലേക്കാണ് പരിശോധനകള്‍ക്കായി അയച്ചിട്ടുള്ളത്. ഇതിന്റെ ഫലപരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്നതിന് ഒരുമാസമെങ്കിലുമെടുക്കും.

ചിതയണഞ്ഞിട്ടും അവരണഞ്ഞുകൊണ്ടേയിരുന്നു

ചാലക്കുടി: ചിതയണഞ്ഞിട്ടും പ്രിയതാരത്തെ തേടി അവരണഞ്ഞുകൊണ്ടേയിരുന്നു.. തങ്ങളുടെ പ്രിയപ്പെട്ട മണിയുടെ ചാരത്തേക്ക്. കലാഭവന്‍ മണിയുടെ ചിത കത്തിയെരിഞ്ഞിട്ടും ആരാധകരുടെ പ്രവാഹം നിലച്ചില്ല. ഇന്നലെ അര്‍ധരാത്രിക്ക് ശേഷവും ഇന്നുപുലര്‍ച്ചെ മുതല്‍ക്കും നിരവധി പേരാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി മണിയെ ദഹിപ്പിച്ച വീട്ടുവളപ്പിലേക്ക് എത്തുന്നത്. അവര്‍ക്ക് മണിയെ അവസാനമായി ഒരുനോക്കു കാണാന്‍ സാധിച്ചില്ലെങ്കിലും സംസ്കരിച്ച ഇടമെങ്കിലും കാണണമെന്ന നിര്‍ബന്ധമായിരുന്നു.

മണിയുടെ ഫോട്ടോ വച്ച വാഹനങ്ങളില്‍ കോഴിക്കോട്, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ നിന്നെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആരാധകര്‍ ഇന്നലെ രാത്രി വൈകിയും മണിയുടെ ചേന്നത്തുനാട്ടിലെ വീട്ടിലെത്തി. എരിഞ്ഞുകൊണ്ടിരിക്കുന്ന ചിതയ്ക്ക് മുന്നില്‍ നിന്നവര്‍ കണ്ണുനീര്‍കൊണ്ട് അന്ത്യപ്രണാമം അര്‍പ്പിച്ചു. ചിലരെല്ലാം ചിതയ്ക്കു മുന്നില്‍നിന്ന് പൊട്ടിക്കരഞ്ഞു. എത്തിയവരില്‍ മിക്കവരും വീട്ടുകാരെ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. മലയാളത്തിന് പുറമെ മറ്റു ഭാഷാചിത്രങ്ങളിലും മണി താരമായിരുന്നതുകൊണ്ട് അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ആരാധകരും മണിയുടെ വീട്ടിലെത്തിയിരുന്നു. ഇന്നുപുലര്‍ച്ചെ മുതല്‍ ആരാധകരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

കരള്‍പിളരും വേദനയോടെ ജോബി

ചാലക്കുടി: ഗുരുതരമായ കരള്‍രോഗം ബാധിച്ച തന്റെ മാനേജര്‍ ജോബിയെ കലാഭവന്‍ മണിയാണ് നിര്‍ബന്ധിച്ച് ചികിത്സയ്ക്ക് വിധേയനാക്കിയതും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയടക്കം നടത്തിക്കൊടുത്തതും. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് മണി ജോബിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. തന്റെ കരളിന് കാവലാളായ മണി കരള്‍രോഗത്താല്‍ മരണത്തിന് കീഴടങ്ങിയെന്നത് ജോബിയെ അസ്വസ്ഥനാക്കുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയടക്കം ഏതു ചികിത്സ വേണമെങ്കിലും സാധ്യമായിട്ടും മണി അതിനൊന്നും കൂട്ടാക്കിയില്ലെന്നത് ജോബിയടക്കമുള്ളവരെ വിഷമിപ്പിച്ചിരുന്നു.

തനിക്ക് കരള്‍രോഗം വന്നപ്പോള്‍ മണിയാണ് എല്ലാ ചെലവും വഹിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ചികിത്സിച്ചതെന്നും ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ കാരണം മണിയാണെന്നും ജോബി ഓര്‍ക്കുന്നു. ആരോഗ്യം നോക്കണമെന്ന് ഇടക്കിടെ മണി ഓര്‍മിപ്പിക്കാറുണ്ടത്രെ. എന്നാല്‍ മണി ചികിത്സയ്ക്ക് വിധേയനാകാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും അവസാനമായപ്പോള്‍ ഒരു ലിവര്‍ നോക്കണം എന്ന് പറയാറുണ്ടെന്നും ജോബി വേദനയോടെ ഓര്‍ത്തു.

മദ്യത്തെ എതിര്‍ത്ത് ഒടുവില്‍ മദ്യത്തിന് വഴങ്ങി

ചാലക്കുടി: മദ്യത്തെയും മദ്യപാനത്തേയും നിശിതമായി വിമര്‍ശിക്കുകയും മദ്യത്തിനെതിരെ ബോധവത്കരിക്കുകയും ചെയ്ത കലാഭവന്‍ മണി ഒടുവില്‍ മദ്യത്തിന് കീഴടങ്ങിയത് കാലം കാത്തുവെച്ച ക്രൂരമായ കുസൃതിയായിരിക്കാം. ആദ്യകാലത്ത് മണി മദ്യപിക്കാറില്ലെന്നും അന്നൊക്കെ മദ്യപാനത്തിനെതിരെ മണി ധാരാളം സംസാരിക്കുകയും കുടിക്കരുതെന്ന് പലരേയും ഉപദേശിക്കുകയും ചെയ്തിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. ഓണക്കാലത്തും മറ്റും ചാലക്കുടിക്കാര്‍ മദ്യപാനത്തില്‍ ഒന്നാമതാണെന്ന് വാര്‍ത്തകള്‍ വരുമ്പോള്‍ അത് മണിക്ക് വളരെയധികം വിഷമമുണ്ടാക്കാറുണ്ട്. നമുക്ക് ഈ മോശം പേര് മാറ്റിയെടുക്കണമെന്നും മദ്യത്തിന്റെ ഉപയോഗം കുറയ്ക്കണമെന്നും മണി പറയാറുണ്ടായിരുന്നു.

Related posts