കണ്ണൂരില്‍ പ്രശ്‌നബൂത്തുകളുടെ എണ്ണം കുറച്ചേക്കും

KNR-BOOTHകണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ സുരക്ഷയൊരുക്കാന്‍ 15 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചത് ഒമ്പതു കമ്പനി മാത്രം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ജില്ലയാണു കണ്ണൂര്‍. 909 കെട്ടിടങ്ങളിലായി ആകെയുള്ള 1629 ബൂത്തുകളില്‍ 1009 ബൂത്തുകളും പ്രശ്‌നബൂത്തുകളോ അതീവപ്രശ്‌നസാധ്യതയുള്ള ബൂത്തുകളോ ആണ്. കേന്ദ്രസേനയുടെ കുറവുണ്ടായാല്‍ പ്രശ്‌നബൂത്തുകളുടെ എണ്ണം കുറയ്ക്കാനാണു നീക്കം. ഇതു സുരക്ഷാക്രമീകരണങ്ങളെ താളം തെറ്റിച്ചേക്കുമെന്നു പോലീസ് ഭയക്കുന്നു.

കേന്ദ്രസേനയും അന്യസംസ്ഥാന പോലീസും ജില്ലയിലെ പോലീസുമടക്കം ആറായിരത്തോളം സേനാംഗങ്ങളെ സുരക്ഷയ്ക്കായി ജില്ലയില്‍ നിയോഗിക്കാനായിരുന്നു ഉദേശിച്ചിരുന്നത്. 20 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെടാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ആദ്യതീരുമാനം. പിന്നീട് ജില്ലാ പോലീസ് മേധാവിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 15 കമ്പനിയെന്ന ആവശ്യമാണു തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉന്നയിച്ചത്.

എന്നാല്‍ ഒമ്പതു കമ്പനിയില്‍ ഒതുക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 10 കമ്പനി കേന്ദ്രസേനയെ കണ്ണൂരിലേക്ക് അനുവദിച്ചിരുന്നു. കണ്ണൂരിന്റെ രാഷ്ട്രീയസംഘര്‍ഷ സാഹചര്യം കണക്കിലെടുത്തു കൂടുതല്‍ കേന്ദ്രസേനയെ വിട്ടുതരണമെന്നു കാണിച്ചു തെരഞ്ഞെടുപ്പ് കമ്മീഷനു ബന്ധപ്പെട്ടവര്‍ കത്ത് നല്‍കിയിട്ടുണ്ട്്. കൂടുതല്‍ കേന്ദ്രസേനയെ കണ്ണൂരിലേക്കു ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.

Related posts