കയര്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് വറുതിയുടെ ഓണം

tcr-coirപാവറട്ടി: തീരദേശ മേഖലയിലെ കയര്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് ഇത്തവണ വറുതിയുടെ എണം. വിപണിയിലെ തകര്‍ച്ചയും കൂലികുറവും കയര്‍ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി. തീരദേശ മേഖലയിലെ ചെറുകിട കയര്‍ നിര്‍മാണ യൂണിറ്റുകളെല്ലാം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. മരുതയൂര്‍, കാളാനി, ചക്കംകണ്ടം, മുനക്കകടവ്, പൈങ്കണ്ണിയൂര്‍ എന്നിവിടങ്ങളിലാണ് വന്‍തോതില്‍ കയര്‍ ഉല്‍പ്പാദനം നടന്നിരുന്നത്. മുപ്പിരി, രണ്ടിഴ, ചെറുകയര്‍ എന്നിവയാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന ഇനങ്ങള്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് പാവറട്ടി മേഖലയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കയര്‍ ഉത്പന്നങ്ങള്‍ ജലപാതയിലൂടെ ചരക്ക് വള്ളങ്ങളില്‍ കൊച്ചി, വൈക്കം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത് പഴമക്കാര്‍ ഇന്നും ഓര്‍മിക്കുന്നു.

തേങ്ങയുടെ പച്ചത്തൊണ്ട് കൊണ്ടുവരല്‍, തൊണ്ട് മൂടല്‍, തൊണ്ട് തല്ലല്‍, നാരെടുക്കല്‍ തുടങ്ങിയ ജോലികള്‍ പ്രദേശവാസികള്‍ക്ക് പ്രധാന വരുമാന മാര്‍ഗമായിരുന്നു. ഇന്ന് പച്ചത്തൊണ്ട് യന്ത്രസഹായത്തോടെ കയര്‍ പിരിക്കുന്നതിനു നാല് തൊഴിലാളികള്‍ ആവശ്യമാണ്. ഒരു ദിവസം ഇരുനൂറ് മുടി കയര്‍ തയാറാക്കിയാല്‍ ഒരു തൊഴിലാളിക്ക് 150 രൂപയാണ് ലഭിക്കുകയെന്ന് കാളാനി കയര്‍ വ്യവസായ സഹകരണ സംഘത്തിലെ തൊഴിലാളികളായ എടക്കാട്ട് ശാരദ, മല്ലിക മന്നത്ത്, വിലാസിനി വടാശേരി, വി. മിനി എ്‌നിവര്‍ പറയുന്നു. ഓണത്തിനു ലഭിച്ചിരുന്ന ബോണസ് ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

തൊഴിലും കൂലിയും കുറവായതിനാല്‍ ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ പലരും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായി മാറി. ഗ്രാമീണ സംസ്കാരത്തിന്റെ ഭാഗമായി പരമ്പരാഗത ഗകയര്‍ വ്യവസായ യൂണിറ്റുകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെങ്കില്‍ ഈ പരമ്പരാഗത വ്യവസായവും നാമാവശേഷമാകുന്നത് വിദൂരമല്ല. കള്ള കര്‍ക്കിടകം പെയ്‌തൊഴിഞ്ഞ് എന്നാണ് കയര്‍ നിര്‍മാണ തൊഴിലാളികളുടെ കുടുംബങ്ങളില്‍ പൊന്നിന്‍ചിങ്ങവും സമൃദ്ധിയുടെ പൊന്നോണവും വന്നെത്തുക.

Related posts