ചിറ്റൂര്‍: ഗ്രൈന്‍ഡര്‍, മിക്സി തുടങ്ങിയ ആധുനിക യന്ത്രങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും കരിങ്കല്ലില്‍ നിര്‍മിച്ച അരിയാട്ടുകല്ലിന് ഇപ്പോഴും ഗ്രാമങ്ങളില്‍ ആവശ്യക്കാര്‍ ഏറെ. ഇതുവഴിയുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ക്കു രുചി കൂടുതലാണെന്നതാണ് ഇതിനു കാരണം. രണ്ടാഴ്ചമുമ്പാണ് വടക്കാഞ്ചേരി പെരുമാളിന്റെ മകന് അയ്യാവു, ഭാര്യ ഗൗരി, മകന് സന്തോഷ് എന്നിവര്‍ കമ്പിളിച്ചുങ്കത്ത് അരിയാട്ടുകല്ല് നിര്‍മിച്ചുള്ള വില്പനയ്ക്കെത്തിയത്. ദിവസേന അഞ്ചുമുതല്‍ പത്തുവരെ അരിയാട്ടുകല്ല് വില്പന നടക്കാറുണ്ടെന്നു ഇവര്‍ പറഞ്ഞു.
വടക്കാഞ്ചേരിയില്‍നിന്നും കരിങ്കല്ല് ടിപ്പറില്‍ കൊണ്ടുവന്നിറക്കി കമ്പിളിച്ചുങ്കത്തെ റോഡിനരികേ മരച്ചുവട്ടിലാണ് നിര്‍മാണം. വഴിയാത്രക്കാരുടെ ആവശ്യപ്രകാരം പെട്ടിഓട്ടോയിലും ആട്ടുകല്ല്് വീട്ടില്‍ എത്തിച്ചുകൊടുക്കാറുണ്ട്. വര്‍ധിച്ചുവരുന്ന വൈദ്യുതിനിരക്കും ജനങ്ങളെ ആട്ടുകല്ല് വാങ്ങിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. അയ്യാവു സഹോദരന് മുത്തുവുമായി ഓട്ടോയില്‍ ചുറ്റിക്കറങ്ങിയും വില്പന നടത്താറുണ്ട്. കഠിനാധ്വാനം വേണ്ടിവരുമെങ്കിലും വരുമാനം ലഭിക്കുന്നതിനാല്‍ ഈ ജോലി തന്റെ ജീവിതാവസാനംവരെ തുടരുമെന്ന് അയ്യാവു പറഞ്ഞു.