കര്‍ഷകരെ കുടിയിറക്കാന്‍ നീക്കം: വനംവകുപ്പിനെതിരേ പ്രതിഷേധം ശക്തം

pkd-karshakarവടക്കഞ്ചേരി: കോടതി ഉത്തരവു കാണിച്ച് നാല്പതും അമ്പതുംവര്‍ഷത്തിലേറെയായി മലയോരങ്ങളില്‍ താമസിക്കുന്ന കുടിയേറ്റ കര്‍ഷകരെ കുടിയിറക്കാനുള്ള വനംവകുപ്പിന്റെ പുതിയ നീക്കത്തിനെതിരേ പ്രതിഷേധം ശക്തം. നിയമപരമായും മറ്റു സമരമാര്‍ഗങ്ങ ളിലൂടെയും ഈ കൊടുംവഞ്ചനയ്‌ക്കെതിരേ രംഗത്തിറങ്ങാനാണ് മലയോരവാസികളുടെ തീരുമാനം.കര്‍ഷകരക്ഷകരെന്നു പറയുന്ന രാഷ്ട്രീയപാര്‍ട്ടികളും ഇപ്പോള്‍ മൗനത്തിലാണ്. മാനസികമായി തളര്‍ത്തി കുടിയിറക്കാനുള്ള നടപടിയാണ് വനംവകുപ്പും രാഷ്ട്രീയപാര്‍ട്ടികളും നടത്തുന്നതെന്നാണ് ആരോപണം. പാലക്കുഴിയില്‍ മാത്രം 144 പേരെയാണ് കൈയേറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്.

കഴിഞ്ഞ ജൂണില്‍ ഇത്തരത്തില്‍ വനംവകുപ്പ് കുടിയിറക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ എല്ലാവരും സംഘടിച്ച് നീക്കം തടയുകയായിരുന്നു. പിന്നീട് നിരവധി ചര്‍ച്ചകളും സംയുക്ത സര്‍വേനടപടികള്‍ക്കും തുടക്കംകുറിച്ചെങ്കിലും ഒന്നും ലക്ഷ്യംകണ്ടില്ല. ഓരോവര്‍ഷവും വ്യത്യസ്തമായ കാരണങ്ങള്‍ പറഞ്ഞാണ് വനംവകുപ്പ് ഭീഷണിയുമായി എത്തുന്നത്. കുടിയേറ്റക്കാരെ സാമ്പത്തികമായി ഇല്ലാതാക്കി കൊടിപിടിക്കാനുള്ള പാര്‍ട്ടി പ്രവര്‍ത്തകരാക്കി തരംതാഴ്ത്തുകയെന്ന ലക്ഷ്യവും പുതിയ കുടിയിറക്കല്‍ ഭീഷണിക്ക് പിറകിലുണ്ടെന്നാണ് വിലയിരുത്തല്‍. നിരന്തരമായി കൈയേറ്റക്കാരെന്നു മുദ്രകുത്തി അവഹേളിക്കുന്ന സ്ഥിതിയുണ്ടാകുന്നതിനാല്‍ പലരും ഉള്ളത് വിറ്റും ഉപേക്ഷിച്ചും മലയിലെ ജീവിതം അവസാനിപ്പിക്കുകയാണ്.

നാട്ടില്‍നിന്നും പിടിക്കുന്ന പുലിയേയും കടുവയേയും മലയോരങ്ങളില്‍വിട്ട് സൈ്വര്യജീവിതവും ഇല്ലാതാക്കുന്നുണ്ട്. വനാതിര്‍ത്തികളില്‍ തടയണ നിര്‍മിച്ച് കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ശല്യംകൂട്ടാനുള്ള തന്ത്രങ്ങളും ഏറെ ബുദ്ധിപരമായാണ് നടത്തുന്നത്.ആനകള്‍ക്ക് ഇഷ്ടപ്പെട്ട മുളകള്‍ വച്ചുപിടിപ്പിച്ചും നേരിട്ടല്ലാതെ കര്‍ഷകരെ ഉപദ്രവിക്കുന്ന പ്രവൃത്തികളും കുറവല്ല. മലയോരവാസികളെ തമ്മിലടിപ്പിക്കുന്ന തന്ത്രവും ചില രാഷ്ട്രീയപാര്‍ട്ടികള്‍ പയറ്റുന്നുണ്ട്. ഒരേ സ്വഭാവത്തിലുള്ള ഭൂമിയില്‍ താമസിക്കുന്ന ചിലര്‍ക്ക് മാത്രം കറന്റ് ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഭരണസ്വാധീനത്തില്‍ ചെയ്തുകൊടുത്ത് മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുന്ന കര്‍ഷക സ്‌നേഹവുമുണ്ട്.

കൈമാറി വാങ്ങി കൈവശമുള്ള ഭൂമിയിലാണ് ഇപ്പോള്‍ മലയോരങ്ങളിലുള്ളവരെല്ലാം താമസിക്കുന്നത്. വനഭൂമി കൈയേറിയവരല്ല ഇവര്‍. ഭൂമി വനഭൂമിയായിരുന്നെങ്കില്‍ ഭൂമിയുടെ ക്രയവിക്രയം നടക്കുമ്പോള്‍ മൗനം പാലിച്ചിരുന്ന വനംവകുപ്പ് ഇപ്പോള്‍ കൈയേറ്റക്കാരെന്നു പറഞ്ഞ് നോട്ടീസ് നല്കുന്നത് മനുഷ്യത്വപരമല്ല. മലയോരങ്ങളിലെ അതിര്‍ത്തി സംബന്ധിച്ച് വനംവകുപ്പിനോ റവന്യൂവകുപ്പിനോ വ്യക്തതയില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം പ്രധാന കാരണമെന്ന് മലയോരവാസികള്‍ പറയുന്നു. ഇതിനാലാണ് കുടിയേറ്റ കര്‍ഷകര്‍ക്കെതിരേ വനംവകുപ്പ് എടുക്കുന്ന പല കേസുകളും കോടതി തള്ളുന്നതെന്നു ചൂണ്ടിക്കാട്ടുന്നു.

കുടിയിറക്കല്‍ നോട്ടീസ് നല്കുന്നതിലും തെറ്റുകളുണ്ട്. പലരുടെയും വില്ലേജുകള്‍തന്നെ മാറിയാണ് നോട്ടീസ് നല്കിയിട്ടുള്ളതത്രേ. കൈവശഭൂമിയിലെ കാര്‍ഷികവിളകളുടെ കാലപ്പഴക്കം പരിശോധിച്ചാല്‍ തന്നെ അധികൃതരുടെ സംശയങ്ങള്‍ക്ക് വ്യക്തത വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിനു ജോയിന്റ് വെരിഫിക്കേഷന്‍ നടത്തണം. കാര്‍ഷികവകുപ്പിലെ വിദഗ്ധസമിതി സ്ഥലം പരിശോധിച്ച് കൈവശഭൂമിയുടെ പഴക്കം നിര്‍ണയിക്കണമെന്നാണ് ആവശ്യം.

Related posts