കറുകപ്പിള്ളി കാത്തിരിക്കുന്നു പാലത്തിനായി

ekm-palamഅഖില്‍ ആന്‍ഡ്രൂസ്

കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ അതിര്‍ത്തി ഗ്രാമമാണു പൂതൃക്ക പഞ്ചായത്തില്‍ വരുന്ന കറുകപ്പിള്ളി. ഗ്രാമീണ കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്നതും വികസനമെത്തി നോക്കാത്തതുമായ പ്രദേശം. ഈ നാടിനോടുള്ള കാലങ്ങളായുള്ള അവഗണനയ്ക്കു പരിഹാരമായിരുന്നു കറുകപ്പിള്ളിയിലെ കോരന്‍കടവ് പാലത്തിന്റെ നിര്‍മാണം. 2010ല്‍ പാലം പണി തുടങ്ങിയെങ്കിലും ഏഴ് തൂണുകളില്‍ അഞ്ചെണ്ണം പൂര്‍ത്തിയായതോടെ നിര്‍മാണം നിലച്ചു. പിന്നെ പുനരാരംഭിച്ചിട്ടില്ല.

മൂവാറ്റുപുഴയാറിനു കുറുകെയുള്ള കോരന്‍കടവ് പാലത്തിനു കുന്നത്തുനാട്, പിറവം മണ്ഡലങ്ങളുടെ വികസനത്തിനും കറുകപ്പിളളിയുടെ വളര്‍ച്ചയ്ക്കും നിര്‍ണായക സ്ഥാനമാണു കല്‍പിക്കപ്പെട്ടിട്ടുള്ളത്. എം.എം. മോനായി എംഎല്‍എ മുന്‍കൈയ്യെടുത്താണു പാലത്തിന് അനുമതി നേടിയത്. 138 മീറ്റര്‍ നീളവും 13.5 മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇടതുസര്‍ക്കാര്‍ 10.9 കോടി രൂപ അനുവദിച്ചതോടെ നിര്‍മാണം തുടങ്ങി. തുടക്കത്തില്‍ നിര്‍മാണത്തിനു നല്ല വേഗതയുണ്ടായിരുന്നു. പക്ഷേ ഇടയ്ക്കുവച്ചു പണി മുടങ്ങി. കരാറുകാരന്‍ സ്ഥലംവിടുകയുംചെയ്തു.

പാലത്തിന്റെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡിനാവശ്യമായുള്ള ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചു സര്‍ക്കാരും സ്ഥലമുടമകളും തമ്മിലുള്ള തര്‍ക്കമാണു നിര്‍മാണം നിലയ്ക്കാന്‍ കാരണമായത്. പാലത്തിനും റോഡിനുമായി കറുകപ്പിള്ളി ഭാഗത്ത് 12 കുടുംബങ്ങളുടെ 52 സെന്റ് ഭൂമിയും പിറവം മണ്ഡലത്തിലെ രാമമംഗലം പഞ്ചായത്തിലെ 12 സെന്റ് ഭൂമിയുമാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. പാലത്തിന്റെ ബാക്കിയുള്ള രണ്ടു സ്പാനുകളുടെ നിര്‍മാണം ആരംഭിക്കണമെങ്കില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കണം. ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിര്‍ണയത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

അതിനിടെ സ്ഥലമേറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യവുമായി പാലത്തിന് ഇരുകരയിലുമുള്ളവര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. ബന്ധപ്പെട്ടവര്‍ക്കു നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും അനുകൂലനീക്കങ്ങളൊന്നും ഉണ്ടായില്ല.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രശ്‌നം പരിഹരിക്കുന്നതില്‍ വരുത്തിയ ഗുരുതരമായ വീഴ്ചയാണു കറുകപ്പിള്ളി, രാമമംഗലം നിവാസികളുടെ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയത്.

പാലം നിര്‍മാണത്തിന്റെ പേരില്‍ നേരത്തെ ഉണ്ടായിരുന്ന പഞ്ചായത്ത് വക കടത്ത് വഞ്ചികൂടി ഇല്ലാതായതോടെ കറുകപ്പിള്ളിയിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ രാമമംഗലത്തുള്ള സ്കൂളിലേക്കും ആശുപത്രിയിലേക്കും ഒമ്പതു കിലോമീറ്റര്‍ ചുറ്റിവളഞ്ഞാണു പോകുന്നത്. വിദ്യാര്‍ഥികളെയും രോഗികളെയുമൊക്കെ ഇതു വല്ലാതെ വിഷമിപ്പിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കോരന്‍കടവ് പാലത്തിന്റെ നിര്‍മാണം നിലച്ചതു പ്രധാന പ്രചാരണായുധമായിരുന്നു. രണ്ടു മുന്നണികളും ഇക്കാര്യത്തില്‍ തങ്ങളുടെ വാദങ്ങള്‍ ജനങ്ങളുടെ മുന്നില്‍ നിരത്തുകയുംചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞു പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ തങ്ങളുടെ ചിരകാലസ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണു പ്രദേശവാസികള്‍. നല്ല നാളേക്കായി ഇവര്‍ കാത്തിരിക്കുന്നു.

Related posts