കല്ലന്‍തോട് നീര്‍ത്തട പദ്ധതി : അഴിമതി നടന്നതായി വിജിലന്‍സിന് പരാതി

kkd-thoduമുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക്കര്‍ കണക്കിന് വയലുകള്‍ കൃഷിയോഗ്യമാക്കുന്നതിനായി തുടക്കംകുറിച്ച കല്ലന്‍ തോട് നീര്‍ത്തട പദ്ധതി പാതിവഴിയില്‍ നിലച്ചു. പദ്ധതിയില്‍ അഴിമതി നടന്നതായി വിജിലന്‍സിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തി നിര്‍ത്തിവച്ചത്. പന്നിക്കോട് എടപ്പറ്റ മുതല്‍ ചെറുവാടി ഇരുവഴിത്തി പുഴയോരം വരെയുള്ള 500 ഏക്കറോളം വയല്‍ കൃഷിയോഗ്യമാക്കുന്നതിനായി ഒരു മാസം മുമ്പാണ് നടപടി തുടങ്ങിയത്.

വയലിന് നടുവിലൂടെ ഒഴുകിയിരുന്ന തോട് നവീകരിച്ച് ചെറുവാടി ഇരുവഴിഞ്ഞി പുഴയോരത്ത് തടയണ നിര്‍മിച്ച് വെളളം ആവശ്യാനുസരണം പമ്പു ചെയ്യാനും ആവശ്യമില്ലാത്ത മഴക്കാലത്തും മറ്റും തടയണയ്ക്ക് ഷട്ടറിട്ട് തടഞ്ഞുനിര്‍ത്താനുമായിരുന്നു ആദ്യഘട്ടത്തില്‍ ഉദ്ദേശിച്ചിരുന്നത്. ഇതിനായി തോടിന്റെ നവീകരണം തുടങ്ങുകയും ചെയ്തു. ഒരു കോടിയോളം രൂപയുടെ പ്രവൃത്തി ടെണ്ടര്‍ ചെയ്തില്ലെന്നും കമ്മിറ്റിയില്‍ അംഗമായവര്‍ക്കുപോലും പ്രവൃത്തിയുടെ ലെവല്‍സ് നല്‍കിയില്ലെന്നും കാണിച്ച് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു.

ഇത്തരത്തില്‍ പ്രവൃത്തി മുന്നോട്ടുപോയാല്‍ അത് വലിയ സാമ്പത്തിക ക്രമക്കേടിന് കാരണമാകുമെന്നും പരാതിയില്‍ പറയുന്നു. ഇതോടെയാണ് പ്രവൃത്തി താത്ക്കാലികമായി തടസ്സപ്പെട്ടത്. അതേസമയം ഈ മഴക്കാലത്തിനുമുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കാനായിരുന്നെങ്കില്‍ 20 വര്‍ഷത്തിലധികമായി കൃഷി ചെയ്യാത്ത ചെറുവാടിയിലെ വയലുകളില്‍ നെല്‍കൃഷി തിരിച്ചുവരാന്‍ സാധ്യത ഏറെയായിരുന്നു. ഒരു കാലത്ത് ജില്ലയില്‍ തന്നെ ഏറ്റവുമധികം നെല്‍കൃഷി ചെയ്തിരുന്ന ചെറുവാടിയിലെ പാടം അധികൃതരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് ഈ അവസ്ഥയിലെത്തിയത്. ഇതിന് പരിഹാരമായി ആരംഭിച്ച പദ്ധതിയും വിവാദമായതോടെ അടുത്ത സീസണിലെങ്കിലും നെല്‍കൃഷിയിറക്കാമെന്ന കര്‍ഷകരുടെ മോഹവും അസ്തമിച്ചിരിക്കുകയാണ്.

Related posts