കളമശേരിയിലെ സ്പിരിറ്റ് വേട്ട; അന്വേഷണം ആവിയാകുന്നു

ekm-spirtivetaകളമശേരി: ഏലൂരില്‍ പിടികൂടിയ വന്‍ സ്പിരിറ്റ് കേസ് “ആവി’യായി പോയതായി സൂചന. കഴിഞ്ഞ മാസം എട്ടിന് രാത്രിയാണ് ഏലൂര്‍ അലുപുരം എടമുള പാലത്തിനു സമീപം മുണ്ടക്കല്‍ വീട്ടില്‍ നിന്ന് 2800 ലിറ്റര്‍ സ്പിരിറ്റും 1413 ലിറ്റര്‍ വ്യാജ മദ്യവും പിടികൂടിയത്.  രഹസ്യ അറകളുള്ള ലോറിയും കസ്റ്റഡിയിലെടുത്തു. എന്നാല്‍  ലോറി ഡ്രൈവറേയും വാടകക്കാരനേയും കസ്റ്റഡിയിലെടുത്തതോടെ കേസ് ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. സംഭവം നടന്ന് ഒരു മാസമാകാറായിട്ടും  അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല.

വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രം ഏലൂരില്‍ തന്നെയുണ്ടെന്നും  എടയാറിലെ പ്രവര്‍ത്തനം നിലച്ചതോ ഒഴിഞ്ഞുകിടക്കുന്ന മറ്റേതോ കമ്പനി ഗോഡൗണുകള്‍ കേന്ദ്രീകരിച്ച് മിക്‌സിംഗ് യൂണിറ്റ് ഉണ്ടെന്നുമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത്ര പ്രമാദമായ കേസായിട്ടും എടയാര്‍ മേഖലയില്‍ എക്‌സൈസ് സംഘം റെയ്ഡ് നടത്തിയത് 25 ാം ദിവസമാണ്. അന്നേ ദിവസം രാവിലെ സൈറണ്‍ മുഴക്കിയാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. വ്യാജമദ്യം തയാറാക്കി ലേബലൊട്ടിക്കുന്ന കേന്ദ്രം കണ്ടെത്തുകയെന്ന ലക്ഷ്യമുണ്ടായിരുന്നെങ്കില്‍ ഇത്രയധികം ദിവസം വൈകി പരിശോധന നടത്തുകയല്ല വേണ്ടതെന്ന് ജനങ്ങള്‍ പറയുന്നു. തുടര്‍ അന്വേഷണം പ്രഹസനമാക്കി കേസ് തേച്ചുമാച്ചുകളയാന്‍ ഉന്നതതല ശ്രമം നടക്കുന്നണ്ടെന്നാണ് ആരോപണം. പ്രതികളില്‍ നിന്നു പിടിച്ചെടുത്ത ഫോണുകള്‍ “ട്രാക്ക് ‘ ചെയ്യാനും അന്വേഷണ സംഘത്തിന് കഴിയുന്നില്ലത്രെ.

സ്പിരിറ്റ് നീക്കം നിയന്ത്രിച്ചിരുന്ന മാഡവും  ഗുരുവും  ആരെന്നറിയാന്‍ ഇത് കൊണ്ട് സാധിക്കുന്നില്ലന്നാണ് വിവരം.മൂവായിരം രൂപയ്ക്ക് സ്പിരിറ്റ് ഏലൂരിലെത്തിക്കുന്ന ലോറി ഡ്രൈവറിനും  ഫോണ്‍ ശബ്ദത്തിലൂടെ ആകെയറിയാവുന്നത് ഗുരുവിനേയും മാഡത്തിനേയുമാണ്. പാലക്കാട് വഴി കൊണ്ടുവരുന്ന സ്പിരിറ്റ് എവിടെ വച്ചാണ്  കുപ്പികളിലാക്കുന്നതെന്ന വിവരം ലഭിക്കാന്‍ ഇവരെ തിരിച്ചറിയേണ്ടതുണ്ട്.ലോറിയുടെ പ്ലാറ്റ്‌ഫോമിലും ഡ്രൈവറിന്‍െറ ക്യാബിനോട് ചേര്‍ന്നും നിര്‍മ്മിച്ച രഹസ്യ അറകളിലാണ് സ്പിരിറ്റ് ഏലൂരിലെ വാടക വീട്ടില്‍ എത്തിച്ചത്. 35 ലിറ്റര്‍ വിതം കൊള്ളുന്ന 80 കന്നാസുകളിലായാണ് സ്പിരിറ്റ് ലോറിയില്‍ ഒളിപ്പിച്ചു വച്ചത്.

രഹസ്യ അറകള്‍ ഉള്ള ആറോളം  ലോറികള്‍ കടത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും പ്രതികള്‍ അന്ന് സമ്മതിച്ചിരുന്നു.  ഈ ലോറികളുടെ വിവരവും പോലീസിന് കണ്ടെത്തേണ്ടതുണ്ട്.വാടകക്കാരനായ കോഴിക്കോട് വടകര തൈക്കോണം വീട്ടില്‍ ഷൈജു (37) വും ലോറി ഡ്രൈവറായ തൃശൂര്‍ പുള്ളിക്കണ്ടം പറമ്പില്‍ സുനിലുമാണ് അന്ന് പോലീസ് പിടിയിലായത്. ഏലൂരിലെ വീട്ടിലെത്തിക്കുന്ന സ്പിരിറ്റ് ചെറുവാഹനങ്ങളിലായി ആവശ്യക്കാര്‍ കൊണ്ടു പോകുമെന്ന് വാടകയ്ക്ക് വീടെടുത്ത ഷൈജു പോലീസിനോട് സമ്മതിച്ചിരുന്നു.  ഷാഹുല്‍ ഹമീദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെ എ10 ബി 1179 നമ്പര്‍ ലോറിയാണ് കസ്റ്റഡിയിലുള്ളത്. പിടിച്ചെടുത്ത മദ്യ ശേഖരം ഏലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഒരു സെല്ലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേ സമയം റെയ്ഡ് നടക്കാനിടയായ സംഭവങ്ങള്‍ മുതല്‍ എക്‌സൈസിന്‍െറ താല്പര്യം  ഇല്ലായ്മ തിരിച്ചറിയാനാകുമെന്ന്  നാട്ടുകാര്‍ പറയുന്നു. പല തവണ പരാതി പറഞ്ഞിട്ടും പരിശോധന നടക്കാതിരുന്നതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് മാര്‍ച്ച് എട്ടിന് രാത്രി വൈകി വീട് വളഞ്ഞത്. വീടിനു ചുറ്റുമുള്ള വിശാലമായ സ്ഥലത്ത് അസമയത്ത് വാഹനങ്ങള്‍ വന്ന് പോയതാണ് ജനങ്ങളില്‍ സംശയമുണ്ടാക്കിയത്. ഇതിനു ശേഷമാണ്  സ്ഥലത്ത് പോലീസും എക്‌സൈസും വരാന്‍ തയാറായത്. റെയ്ഡ് നടത്തി പിടിച്ചെടുത്തവ ഏറ്റെടുക്കാനും എക്‌സൈസ് ഇതുവരെ തയാറായിട്ടില്ല.

Related posts