കളമ്പൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തില്‍ അപാകതയെന്ന്

EKM-APROCHപിറവം: പുതിയതായി നിര്‍മിച്ച കളമ്പൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നു. മുളക്കുളം ഭാഗത്തുനിന്നും പാലത്തിലേക്കുള്ള റോഡിലാണ് നിര്‍മാണവൈരുധ്യം വ്യക്തമാകുന്നത്.അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിലുണ്ടായിരിക്കുന്ന പിഴവുമൂലം മഴക്കാലത്ത് റോഡിലേക്ക് പുഴയില്‍ നിന്നും വെള്ളം കയറി ഗതാഗത തടസമുണ്ടാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ഭാഗം മാത്രം ഉയര്‍ത്താന്‍ അധികൃതര്‍ തയാറാകാത്തതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതവും ഏറെ ദുഷ്കരമാണ്. രണ്ട് വര്‍ഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ പാലത്തിന്റെ  അപ്രോച്ച് റോഡാണ് എങ്ങുമെത്താത്ത അസ്ഥയിലായിരിക്കുന്നത്.

മുളക്കുളം പള്ളിപ്പടി റോഡില്‍ നിന്നും വളവ് തിരിഞ്ഞ് ഇറക്കത്തിലേക്കാണ് എത്തുന്നത്. പിന്നീട് കുത്തനെ കയറ്റം കയറിയാണ് പാലത്തിലേക്ക് പ്രവേശിക്കുന്നത്. പാലത്തിലൂടേയും, എതിര്‍ ദിശയില്‍ വരുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് ഇറക്കവും, കയറ്റവും മൂലം പരസ്പരം കാണാന്‍ സാധിക്കുന്നില്ലെന്നുള്ള പ്രശ്‌നവുമുണ്ട്. അപ്രോച്ച് റോഡിന്റെ ടാറിംഗ് അടക്കമുള്ളവ നടത്താന്‍ ഇപ്പോള്‍ തയാറെടുക്കുകയാണ്. ഈ രീതിയില്‍ ടാര്‍ ചെയ്താല്‍ ഉദ്ദേശിച്ച പ്രയോജനം ലഭിക്കാതെ യാത്ര ദുരിതമാക്കാനാണ് സാധിക്കുകയുള്ളുവെന്ന് നാട്ടുകാര്‍ പറയുന്നു.

അപ്രോച്ച് റോഡ് മണ്ണിട്ട് ഉയര്‍ത്തി പാലത്തിന് സമാന്തരമായി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഇതിന് മുമ്പും നാട്ടുകാര്‍ അധികൃതരെ സമീപിച്ചതാണങ്കിലും നിസംഗതാമനോഭാവം പുലര്‍ത്തുകയായിരുന്നുവെന്ന് പറയുന്നു. മോനിപ്പിള്ള-ആമ്പല്ലൂര്‍ ഹൈവേയുടെ ഭാഗമാണ് റോഡും പാലവുമെല്ലാം. റോഡിന്റെ ഇവിടുത്തെ പ്രശ്‌നം മൂലം യാത്ര സുഗമമാകാത്തതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പല വാഹന ഡ്രൈവര്‍മാരും ഉപേക്ഷിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് കളമ്പൂര്‍ നിവാസികള്‍ മന്ത്രി അനൂപ് ജേക്കബിനും, പൊതുമരാമത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Related posts