കള്ളപ്പണം വെളുപ്പിക്കാന്‍ ഓരോരോ തന്ത്രങ്ങള്‍! ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ജനത്തിരക്ക് തുടരുന്നു; കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ തന്ത്രവുമായി മാഫിയ

വി.ആര്‍. ഹരിപ്രസാദ്
train
തൃശൂര്‍: അസാധുവാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ജനത്തിരക്കു തുടരുമ്പോള്‍ റെയില്‍വേ ടിക്കറ്റ് കാന്‍സലേഷന്‍ പറ്റിക്കലുമായി കള്ളപ്പണക്കാര്‍ രംഗത്തെന്നു സൂചന. ദീര്‍ഘദൂര ട്രെയിനുകളില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍ കൗണ്ടറുകളിലെത്തി കൂട്ടത്തോടെ ബുക്ക് ചെയ്ത് പിന്നീട് റദ്ദാക്കി പണം കൈപ്പറ്റാന്‍ ശ്രമമുള്ളതായാണ് റെയില്‍വേ സംശയിക്കുന്നത്. കാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കുന്ന ചെറിയ തുക മാത്രം നഷ്ടപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണെന്ന സംശയത്തെ തുടര്‍ന്ന് നടപടി സ്വീകരിക്കാനും റെയില്‍വേ തീരുമാനിച്ചു. ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളില്‍ വരുന്ന പതിനായിരം രൂപയ്ക്കു മേലുള്ള കാന്‍സലേഷന്‍ തുക ചെക്കായി നല്കാനാണ് റെയില്‍വേയുടെ  തീരുമാനം.

ഫസ്റ്റ് എസി അടക്കമുള്ള ഉയര്‍ന്ന ക്ലാസി ടിക്കറ്റുകളുടെ ബുക്കിംഗ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ 400 ശതമാനത്തോളം വര്‍ധിച്ചതാണ് തട്ടിപ്പുസാധ്യതയിലേക്കു വിരല്‍ചൂണ്ടിയത്. വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് റദ്ദാക്കിയാല്‍ ചെറിയ തുക മാത്രമാണ് നഷ്ടമാകുക.  ആ നഷ്ടം സഹിച്ചും കള്ളപ്പണം വെളുപ്പിക്കാനുള്ള സുരക്ഷിതമായ എളുപ്പവഴിയായാണ് തട്ടിപ്പുകാര്‍ ഇതിനെ കണ്ടത്.

ഉദാഹരണത്തിന് രാജധാനി എക്‌സ്പ്രസില്‍ തിരുവനന്തപുരം- നിസാമുദ്ദീന്‍ ഫസ്റ്റ് എസി നിരക്ക് 7,900 രൂപയാണ്. വെയ്റ്റിംഗ് ലിസ്റ്റിലുള്ള ദിവസംനോക്കി ആറുപേര്‍ക്ക് ഒരുമിച്ചു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഏതാണ്ട് 47,400 രൂപയാകും. ഇത്രയും തുകയ്ക്കുള്ള ടിക്കറ്റ് കാന്‍സല്‍ ചെയ്യുമ്പോള്‍ അഞ്ഞൂറു രൂപയില്‍ താഴെ മാത്രമാണ് നഷ്ടം സംഭവിക്കുക. ഒറ്റയടിക്കു കുറുക്കുവഴിയിലൂടെ ബാക്കി തുക വെളുപ്പിച്ചെടുക്കാമെന്നു സാരം. ഇതുപോലെ നിരവധി ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് റദ്ദാക്കി തട്ടിപ്പുനടത്താനുള്ള സാധ്യതയാണ് റെയില്‍വേ ഗൗരവത്തോടെ പരിഗണിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത് അഞ്ചുമിനിറ്റ് കഴിഞ്ഞാല്‍ വേണമെങ്കില്‍ റദ്ദാക്കാം.

കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നക്ലാസ് ടിക്കറ്റുകള്‍ ഇത്തരത്തില്‍ ബുക്ക് ചെയ്യുന്നതില്‍ അത്ഭുതകരമായ വര്‍ധനയാണ് ഉണ്ടായത്. വിവിധ കൗണ്ടറുകളില്‍ ശരാശരി നൂറു ടിക്കറ്റുകള്‍ ദിനംപ്രതി ബുക്ക് ചെയ്യപ്പെട്ടിരുന്നതു നാനൂറുവരെയായി ഉയര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാന്‍സലേഷനുകള്‍ നിരീക്ഷിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

Related posts