കവിളുപ്പാറയിലെ ആദിവാസികള്‍ക്കും കുടിയിറക്കില്‍നിന്നും രക്ഷയില്ല

pkd-adivasiമംഗലംഡാം: വനംവകുപ്പിന്റെ കുടിയിറക്കല്‍ ഭീഷണിയില്‍ വനവാസികളായ കവിളുപ്പാറയിലെ ആദിവാസികള്‍ക്കും രക്ഷയില്ല. പട്ടികവര്‍ഗത്തില്‍പെട്ട മലയരായ കവിളുപ്പാറ ആദിവാസി കോളനിയിലെ ഏഴു വീട്ടുകാര്‍ക്കാണ് കുടിയിറക്കല്‍ നോട്ടീസ് ലഭിച്ചിട്ടുള്ളത്. 2008-ല്‍ വനം, പട്ടികവര്‍ഗ വകുപ്പും സംയുക്തമായി അളന്ന് കൈവശരേഖ നല്കിയ ഭൂമിയിലാണ് കവിളുപ്പാറയിലെ ആദിവാസികള്‍ താമസിക്കുന്നത്.

ഈ സ്ഥലങ്ങളിലെല്ലാം വീടുവയ്ക്കുന്നതിനു ഫണ്ടും നല്കിയിരുന്നു. വീട്ടിലുള്ളവരുടെയെല്ലാം ഗ്രൂപ്പ് ഫോട്ടോയുള്ള രേഖയാണ് നല്കിയതെന്ന് ഊരുമൂപ്പന്‍ കൃഷ്ണന്‍ പറഞ്ഞു.ആദ്യമായാണ് തങ്ങള്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് ലഭിക്കുന്നതെന്ന്  കോളനിക്കാര്‍ പറഞ്ഞു. എല്ലാവരുമായും ആലോചിച്ച് നോട്ടീസിനുള്ള വിശദീകരണം നെന്മാറ ഡിഎഫ്ഒ ഓഫീസില്‍പോയി നല്കുമെന്നും മൂപ്പന്‍ പറഞ്ഞു.

തങ്ങള്‍ പൂര്‍വീകരായി താമസിച്ചുവരുന്ന സ്ഥലങ്ങളാണിത്. 30 സെന്റ് മുതല്‍ രണ്ടേക്കര്‍ വരെ ഭൂമിയുള്ളവര്‍ കോളനിയിലുണ്ട്. 34 കുടുംബങ്ങളാണ് കവിളുപ്പാറ കോളനിയിലുള്ളത്. ഒരു ഭാഗത്ത് ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഭൂമി നല്കാന്‍ നടപടി സ്വീകരിക്കുമ്പോള്‍ മറുഭാഗത്ത് ആദിവാസികളെ കുടിയിറക്കുന്ന നടപടി എന്താണെന്ന് മനസിലാകുന്നില്ലെന്നും ഊരുമൂപ്പന്‍ കൃഷ്ണന്‍ പറഞ്ഞു.

Related posts