റസാക് കേച്ചേരി
കേച്ചേരി: കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവുമായ യൂസഫലി കേച്ചേരി ഓര്‍മയായിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു യൂസഫലിയുടെ വിടവാങ്ങല്‍. കേച്ചേരി ചീമ്പയില്‍ അഹമ്മദിന്റെയും നജ്മക്കുട്ടിയുടേയും മകനായായി 1934 മേയ് പതിനാറിനാണു യൂസഫലിയുടെ ജനനം. 1954ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബാലപംക്തിയില്‍ ഞാന്‍ കൃതാര്‍ഥന്‍ എന്ന കവിത എഴുതിക്കൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് അഞ്ചുകന്യകള്‍, ആയിരം നാവുള്ള മൗനം, കേച്ചേരിപ്പുഴ, ഓര്‍മയ്ക്കു താലോലിക്കാന്‍, ആലില, നാദബ്രഹ്മം, മുഖപടമില്ലാതെ, അമൃത് തുടങ്ങിയ കാവ്യസമാഹാരങ്ങളും സൈനബ, രാഘവീയം തുടങ്ങിയ നീണ്ടകവിതകളും ആയിരത്തില്‍പ്പം സിനിമാ ഗാനങ്ങളും സിന്ദൂരച്ചെപ്പ് എന്ന സിനിമയ്ക്കു തിരക്കഥയും അദ്ദേഹം രചിച്ചു.
സിന്ദൂരച്ചെപ്പ്, നീലത്താമര, മരം, വനദേവത തുടങ്ങിയ സിനിമകളും അദ്ദേഹം മലയാളത്തിനു സമ്മാനിച്ചു. സംസ്കൃത-ഹിന്ദി-ആംഗല ഭാഷകളുടെ പിന്‍ബലത്തില്‍ അദ്ദേഹം രചിച്ച കവിതകളേയും ഗാനങ്ങളേയും തേടി എത്തിയതു നിരവധി ബഹുമതികളാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ് ഫോര്‍ പോയട്രി, ഒളപ്പമണ്ണ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് എന്നീ കവിതാ പുരസ്കാരങ്ങള്‍ക്കൊപ്പം സിനിമാ അവാര്‍ഡുകളും യൂസഫലിയെ തേടിയെത്തി.
കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് (1994), ലൂമിയര്‍ അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ്, അറേബ്യ ഫിലിം അവാര്‍ഡ്, ഷാര്‍ജ- മാതൃഭൂമി അവാര്‍ഡ്, സഹൃദയതിലകം അവാര്‍ഡ് എന്നിവയും ലഭിച്ചു. സംസ്കൃത ഗാനങ്ങളെഴുതി ലോക റിക്കാര്‍ഡ് സൃഷ്ടിച്ച യൂസഫലി 200ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പുരസ്കാരവും നേടിയെടുത്തു.
കലയ്ക്കുവേണ്ടി അഭിഭാഷകവൃത്തി മാറ്റിവച്ച് ഓള്‍ ഇന്ത്യ റേഡിയോ, കേരള സംഗീത നാടക അക്കാദമി എന്നിവയില്‍ സേവനമനുഷ്ഠിച്ച യൂസഫലി കേച്ചേരി 1964ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം എന്ന സിനിമയില്‍ ‘”മയിലാഞ്ചി തോപ്പില്‍ മയങ്ങി കിടക്കുന്ന മൊഞ്ചത്തി’” എന്ന ഗാനമെഴുതിക്കൊണ്ടാണു സിനിമയിലെത്തിയത്. തുടര്‍ന്നുള്ള ഗാനങ്ങള്‍ വേറിട്ട അനുഭൂതി പ്രപഞ്ചമാണു മലയാളിക്കു സമ്മാനിച്ചത്. ഭാര്യ: ഖദീജ. മക്കള്‍: അജിത, ബൈജി, ഹസീന, സബീന, സൂരജ്. കവിയുടെ സ്മരണാര്‍ഥം വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണു കേച്ചേരിയിലെ കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍.