കാര്‍ മോഷണത്തിനായി ക്രൂര കൊലപാതകം; പ്രതികള്‍ കുറ്റക്കാര്‍

EKM-COURTകൊച്ചി: ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാര്‍. പെരുമ്പാവൂര്‍ ഏഴിപ്രം സ്വദേശി ഹൈദരാലിയെ (47) കാര്‍ തട്ടിയെടുക്കാനായി കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞത്. ഇടുക്കി പള്ളിവാസല്‍ പോതമേട് മണി എന്ന ശെല്‍വിന്‍ (29), തമിഴ്‌നാട് തിരുച്ചിറപ്പള്ളി വളയൂര്‍ അമ്മന്‍കോവില്‍ തെരുവില്‍ സെബാസ്റ്റ്യന്‍ (49), ഈറോഡ് പെരിയോര്‍നഗറില്‍ ശിവ എന്ന  ശരവണന്‍ (29), തേനി കമ്പംപാളയത്തില്‍ പാണ്ടി (41) എന്നിവരാണ് കുറ്റക്കാരാണെന്ന് തെളിഞ്ഞത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എസ്.അംബിക കുറ്റക്കാരായി കണെ്ടത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 26 ന് പ്രഖ്യാപിക്കും.

2012 ഓഗസ്റ്റ് 15 നാണ് സംഭവം. സംഭവദിവസം ഉച്ചയ്ക്ക് രണ്ടരയോടെ പ്രതികളായ മണി പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്തുള്ള ടാക്‌സി സ്റ്റാന്‍ഡിലെത്തി ഹൈദരാലിയുടെ കാര്‍ ഓട്ടം വിളിക്കുകയായിരുന്നു.  ഇടുക്കി പൂപ്പാറയിലേക്ക് ഓട്ടം പോകണം എന്നാവശ്യപ്പെട്ടായിരുന്നു ഓട്ടം വിളിച്ചത്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിക്കു മുന്നിലെത്തിയപ്പോള്‍ മറ്റു മൂന്നു പ്രതികള്‍ കൂടി കാറില്‍ കയറി. യാത്രയ്ക്കിടെ മുന്‍ നിശ്ചയപ്രകാരം കാറിന്റെ ഡിക്കിയില്‍ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കാന്‍ ഹൈദരാലിയോട് ആവശ്യപ്പെടുകയായിരുന്നു.

കാറിന്റെ ഡിക്കി പരിശോധിക്കാനായി തുറക്കുന്നതിനിടയില്‍ പ്രതികളിലൊരാള്‍ ഹൈദരാലിയുടെ  തലയില്‍ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. മറ്റുപ്രതികള്‍ കമ്പി കൊണ്ട് അടിച്ചു. മരണം ഉറപ്പാക്കാന്‍ കഴുത്തില്‍ കയര്‍ മുറുക്കി. മരണം ഉറപ്പാക്കിയശേഷം കാറിന്റെ സീറ്റില്‍ പുതച്ചിരുന്ന ടവല്‍ പെട്രോളില്‍ കുതിര്‍ത്ത് മൃതദേഹത്തെ പുതപ്പിച്ചു. ഇതിനുശേഷം മൃതദേഹം കത്തിക്കുകയായിരുന്നു.

മണി കാറുമായി പൂപ്പാറയിലേക്കും മറ്റു മൂന്നുപേര്‍ പെരുമ്പാവൂരിലേക്കും പോയി. തൊട്ടടുത്ത ദിവസം തായ്ക്കരച്ചിറങ്ങര പഞ്ചായത്ത് ഓഫീസ് റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഹൈദരാലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാഹനവും കാണാതായതിനാല്‍ ഓട്ടം വിളിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങി. പെരുമ്പാവൂരില്‍ നിന്ന് മണിയാണ് ഓട്ടം വിളിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍  മണിക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. മണി അറസ്റ്റിലായതോടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കേരള നമ്പര്‍ മാറ്റി തമിഴ്‌നാട് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ പതിച്ച കാര്‍ കമ്പത്തെ പാര്‍ക്കിംഗ് സ്ഥലത്ത് കണ്ടെത്തി.

വീടുകളിലെ തോട്ടങ്ങളില്‍ പുല്ലുവെട്ടു ജോലി, മേസ്തിരിപ്പണി എന്നിവ ചെയ്തിരുന്ന ആളാണ് മണി, സെബാസ്റ്റ്യന്‍ പെരുമ്പാവൂരില്‍ ആക്രികച്ചവടം നടത്തുകയായിരുന്നു. കൊലപാതകം, കവര്‍ച്ച, തെളിവുനശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകളിലാണ് ഇവര്‍ കുറ്റക്കാരെന്ന് കോടതി കണെ്ടത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എസ്. ക്രിസ്റ്റിന്‍ സാമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ ടി.പി.ജോസഫ് ഹാജരായി.

Related posts