കുഞ്ഞുമോന്റെ സമയം…! ഇരുമ്പുപണിക്കാരന് കാരുണ്യ പ്ലസിന്റെ ഒരു കോടി; ഫലപ്രഖ്യാപനത്തിന്റെ അഞ്ചുമിനിറ്റ് മുന്‍പാണ് കുഞ്ഞുമോന്‍ ലോട്ടറി എടുത്തത്

KTM-LOTTARYചിങ്ങവനം: കേരളസര്‍ക്കാരിന്റെ കാരുണ്യപ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പരുത്തുംപാറയിലെ ഇരുമ്പ് പണിക്കാരന്. പരുത്തുംപാറ ജംഗ്ഷനു സമീപം സുമ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം നടത്തി വരുന്ന കൊല്ലംപറമ്പില്‍ കെ.കെ. കുഞ്ഞുമോനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

നറുക്കെടുപ്പിനു അഞ്ച് മിനിറ്റ് മാത്രമുള്ളപ്പോഴാണു പതിവായി വരാറുള്ള തിരുവല്ല സ്വദേശിയായ ലോട്ടറി ഏജന്റ് സുബ്രഹ്മണ്യന്‍ ബാക്കി വന്ന മൂന്നു ടിക്കറ്റുമായി കുഞ്ഞുമോനെ സമീപിച്ചത്. കോട്ടയത്തുനിന്നും ടിക്കറ്റെടുത്ത് കാല്‍ നടയായി കൊല്ലാടു വഴി പാറയ്ക്കല്‍കടവ്, ചോഴിയക്കാട് പ്രദേശങ്ങള്‍ താണ്ടി എത്തിയ സുബ്രഹ്മണ്യന്‍ പതിവായി ടിക്കറ്റെടുക്കുന്ന കുഞ്ഞുമോനെയും സമീപിച്ചു. പതിവ് രീതിയില്‍ ബാക്കി വന്ന മൂന്നു ടിക്കറ്റുകളും വാങ്ങി. സ്ഥിരമായി ടിക്കറ്റെടുക്കാറുള്ള കുഞ്ഞുമോന്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചില്ലെങ്കിലും ഭാഗ്യതേവത കൈവിട്ടില്ല.

ഇന്നലെ പത്രത്തില്‍ കണ്ട നമ്പരുമായി ഒത്തു നോക്കിയപ്പോഴാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് തന്റെ കൈവശമാണെന്ന് അറിയുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പനച്ചിക്കാട് കാര്‍ഷിക വികസനബാങ്കില്‍ ഏല്പിച്ചിരിക്കുകയാണ് കുഞ്ഞുമോന്‍. ഉദയമ്മ ഭാര്യയും, രേണുക, കൃഷ്ണപ്രസാദ് എന്നിവര്‍ മക്കളുമാണ്.

Related posts