കുടുങ്ങുമോ? ദളിത് യുവതി അഞ്ജന ആത്മഹത്യയ്ക്കു ശ്രമിച്ച കേസില്‍ ഷംസീറിന്റെയും ദിവ്യയുടെയും മൊഴി രേഖപ്പെടുത്തും; വീഡിയോ ക്ലിപ്പിംഗ് ഹാജരാക്കാന്‍ ചാനലുകള്‍ക്കു നോട്ടീസ് നല്‍കും

shamseerതലശേരി: ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഎം നേതാക്കള്‍ അവഹേളിച്ചതിനെ തുടര്‍ന്നു ദളിത് യുവതിയായ കുട്ടിമാക്കൂലിലെ അഞ്ജന ആത്മഹത്യയ്ക്കു ശ്രമിച്ച കേസില്‍ തലശേരി എംഎല്‍എ എ.എന്‍. ഷംസീര്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റത്തിനു കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എംഎല്‍എ പ്രതി സ്ഥാനത്തു വന്നതിനാല്‍ ഈ കേസിന്റെ എഫ്‌ഐആര്‍ കോപ്പി നിയമസഭാ സ്പീക്കര്‍ക്കു പോലീസ് നല്‍കും.

കേസിനാസ്പദമായ ചാനല്‍ ചര്‍ച്ച സംപ്രേക്ഷണം ചെയ്ത മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കു പോലീസ് നോട്ടീസ് നല്‍കും. ഏഷ്യാനെറ്റിന്റെ ന്യൂസ് അവറിലും മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റിലുമാണു വിവാദ പരാമര്‍ശമുണ്ടായത്. ഈ രണ്ട് പ്രോഗ്രാമിന്റേയും  ക്ലിപ്പിംഗുകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് ചാനല്‍ മേധാവികള്‍ക്കു നോട്ടീസ് നല്‍കുകയെന്നു കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തലശേരി ഡിവൈഎസ്പി ഷാജു പോള്‍ രാഷ്ട്രദീപികയോട് പറഞ്ഞു.

ചാനലുകളില്‍നിന്നു പ്രോഗ്രാമിന്റെ കോപ്പി ലഭിച്ചശേഷം ഉന്നത ഉദ്യാഗസ്ഥരും വിദഗ്ധരുമടങ്ങുന്ന സംഘം അവ പരിശോധിക്കും. പൊതുശല്യം എന്ന വാക്കാണ് യുവതിയെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണു പോലീസ്. ഈ വാക്ക് ഏത് സാഹചര്യത്തിലാണ് ചര്‍ച്ചക്കിടയില്‍ ഉപയോഗിച്ചതെന്നും ഈ വാക്ക് ഉപയോഗിച്ച സമയത്ത് ആത്മഹത്യാ ചെയ്യാന്‍ മാത്രമുള്ള മാനസികാവസ്ഥ പരാതിക്കാരിയില്‍ ഉണ്ടാകുമോയെന്നതടക്കമുള്ള കാര്യങ്ങളാണു മനഃശാസ്ത്ര വിദഗ്ധരുള്‍പ്പെടെയുള്ള സംഘം പരിശോധിക്കുക. അഞ്ജനയില്‍നിന്നു പോലീസ് വീണ്ടും വിശദമായ മൊഴി രേഖപ്പെടുത്തും.

ആത്മഹത്യാ ശ്രമത്തിനു പിന്നില്‍ കുടുംബപരമായ മറ്റ് കാരണങ്ങളുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കും. എല്ലാ വശങ്ങളും അന്വേഷിച്ചശേഷം ഷംസീറും ദിവ്യയും കുറ്റക്കാരാണെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ ഇരുവരില്‍നിന്നു മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ ആത്മഹത്യാശ്രമത്തിന് അഞ്ജനക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷംസീറിനും ദിവ്യക്കുമെതിരേ ഐപിസി 109 റെഡ് വിത്ത് 309ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. ഐപിസി 309ാം വകുപ്പ് പ്രകാരംമാണു അഞ്ജനക്കെതിരേ കേസെടുത്തിട്ടുള്ളത്. പൊതുശല്യം, ക്വട്ടേഷന്‍ സംഘം എന്നീ വാക്കുകള്‍ അഞ്ജനയ്ക്കും കുടുംബത്തിനുമെതിരേ ചാനല്‍ചര്‍ച്ചയില്‍ ഷംസീറും ദിവ്യയും ഉപയോഗിച്ചവെന്നും ഇതില്‍ മനംനൊന്താണ് അഞ്ജനയുടെ ആത്മഹ്യാശ്രമമെന്നുമാണ് എഫ്‌ഐആറിലുള്ളത്. ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി ഓഫീസില്‍ കയറി മര്‍ദിച്ചുവെന്ന കേസില്‍ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ട അഞ്ജനയും സഹോദരി അഖിലയും ശനിയാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. അന്ന് രാത്രിയില്‍ നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടയിലാണ് സിപിഎം നേതാക്കള്‍ അഞ്ജനയെ അപമാനിച്ചതത്രെ. തുടര്‍ന്ന് രാത്രിയില്‍ അഞ്ജന അമിതമായി ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

Related posts