കുട്ടമ്പുഴയില്‍ പ്ലാസ്റ്റിക് തിന്ന് കാട്ടാന ചെരിഞ്ഞു

ekm-aanaകോതമംഗലം: കുട്ടമ്പുഴയില്‍ പ്ലാസ്റ്റിക്ക് തിന്ന് രോഗം മൂര്‍ച്ഛിച്ച് കാട്ടാന ചെരിഞ്ഞു.ആനയുടെ വയറ്റില്‍ നിന്ന് പ്ലാസ്റ്റിക്ക് കവറുകളും സിഗരറ്റ് ലാമ്പും ഉള്‍പ്പെടെയുള്ളവ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. പ്ലാസ്റ്റിക്ക് കുടലില്‍ കെട്ടികിടന്ന് എരണ്ടകെട്ട് രോഗം ബാധിച്ചാണ് ആന ചെരിയാന്‍ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഫോറസ്റ്റ് ഉന്നതതല സംഘം സ്ഥലത്തെത്തി. ഒരാഴ്ചക്കിടെ രണ്ടാമത്തെ ആനയുടെ ജഡമാണ് കണ്ടെത്തുന്നത്. വടാട്ടുപാറ പലവന്‍പടിയില്‍ നിന്ന് കുട്ടമ്പുഴക്ക് വരുന്ന ആനക്കയം ഭാഗത്തെ ആമതൂളി കാട്ടിലാണ് ഉദ്ദേശം 50 വയസ് പ്രായം തോന്നിക്കുന്ന മോഴ ഇനത്തില്‍പ്പെട്ട ആനയുടെ ജഡം കിടന്നത്. ജഡത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്.

മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ കുട്ടമ്പുഴ റെയ്ഞ്ച് പൂയംകുട്ടി സ്റ്റേഷന്‍ പരിധിയിലെ കാടാണ്.വ്യാഴാഴ്ച രാത്രിയാണ് ജഡം കണ്ടത്. തലവച്ചപ്പാറ ആദിവാസികുടിയിലെ മാലയപ്പന്‍ രാത്രി തേന്‍ ശേഖരിക്കാന്‍ പോകുന്ന വഴി ദുര്‍ഗന്ധം തോന്നി നടത്തിയ പരിശോധനയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ഉടന്‍ കുട്ടമ്പുഴ റെയ്ഞ്ച് ഓഫീസില്‍ വിവരം അറിയിച്ചു.വനപാലകര്‍ ഇന്നലെ രാവിലെ എട്ടിന് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. ഉച്ചയോടെ കോന്നിയില്‍ നിന്നെത്തിയ ഫോറസ്റ്റ് വെറ്റനറി സര്‍ജന്‍ ഡോ.സി.എസ്.ജയകുമാറിന്റെ നേതൃത്വത്തില്‍ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്തു.

ആനയുടെ കുടലില്‍ നിന്ന് 45 മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍, സിഗരറ്റ് ലാമ്പുകള്‍,15 ലെയ്‌സ്, കുര്‍ക്കുറെ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഒഴിഞ്ഞ പാക്കറ്റുകള്‍ എന്നിവ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ജഡം അഴുകി തുടങ്ങിയിരുന്നു. വയറുഭാഗം തൂങ്ങി തള്ളി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു.മോഴയുടെ ജഡത്തില്‍ നിന്ന് 13 ഇ്ഞ്ച് നീളവും 12 സെ.മീ. വണ്ണവുമുള്ള കൊമ്പ് വനപാലകര്‍ കസ്റ്റഡിയിലെടുത്തു. പ്ലാസ്റ്റിക്ക് കവറുകള്‍ കുടലില്‍ കെട്ടികിടന്ന് ആനക്ക് എരണ്ടകെട്ട് ബാധിച്ച് ദഹനകേടും വിസര്‍ജ്ജനം നടക്കാത്തതുമാണ് മരണത്തിനിടയാക്കിയത്. വൈകുനേരത്തോടെ ജഡം സംസ്കരിച്ചു. വെടിയേറ്റാണൊ മരണം സംഭവിച്ചതെന്ന് സംശയിച്ച് ആദ്യം ജഡത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ വച്ച് പരിശോധന നടത്തിയെങ്കിലും ലോഹാവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല.

കാടും പരിസരവും കാണാനെത്തുന്നവര്‍ ഭക്ഷണശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന കൂടുകളാണ് ആനയുടെ മരണത്തിലേക്ക് വഴിതെളിച്ചത്. ഉപ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ആനകള്‍ക്ക് പ്രിയപ്പെട്ടതാണ്. ഉപ്പ് പറ്റിപ്പിടിച്ചിരിക്കുന്ന കവറുകള്‍ ആനകള്‍ ഭക്ഷിക്കും. കുടലില്‍ നിന്ന് ഇവ പുറത്തു പോകാനാവാതെ വരുമ്പോള്‍ തീറ്റ തിന്നാനും മലം പുത്തു പോകാനാവതെയും കെട്ടികിടന്ന് ആനകള്‍ ചെരിയും. കാട്ടില്‍ പ്ലാസ്റ്റിക്ക് ബോട്ടിലും കവറുകളും കൊണ്ടു പോകരുതെന്ന് കര്‍ശന നിയമമുണ്ടെങ്കിലും ഇതൊന്നും കാടുകാണാനെത്തുന്നവര്‍ പാലിക്കാറില്ല.

ചില്ലും പ്ലാസ്റ്റിക്കും അടങ്ങിയവയും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും എല്ലാം കാട്ടിലും പുഴയോരത്തും ഉപേക്ഷിക്കും. തീറ്റയും വെള്ളവും കുടിക്കാനെത്തുന്ന വന്യജീവികള്‍ ഇത് ആഹാരമാക്കി ജീവന് ഭീഷണിയാവുകയാണെന്ന് വനംവകുപ്പ് അധികാരികള്‍ പറഞ്ഞു. മലയാറ്റൂര്‍ ഡിഎഫ്ഒ കെവിജയാനന്ദ്, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നരേന്ദ്ര ബാബു, കുട്ടമ്പുഴ റെയ്ഞ്ച് ഓഫീസര്‍ ടി.എസ്. സേവ്യര്‍, ഫ്‌ളയിംഗ് സ്ക്വാഡ് റെയ്ഞ്ചര്‍ ഒ.എന്‍. സദാശിവന്‍ എന്നിവര്‍ സ്ഥലത്തെത്തി പോസ്റ്റ്മാര്‍ട്ടത്തിന് നേതൃത്വം നല്‍കി.

Related posts