കുട്ടികളുടെ ആശുപത്രിയില്‍ ജലവിതരണം പുനഃസ്ഥാപിച്ചു: ജീവജലം നല്‍കി നവജീവന്റെ ആശ്വാസം

KTM-WATERഏറ്റുമാനൂര്‍: മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലെ ജലവിതരണം പുനസ്ഥാപിച്ചു. ഇന്നലെ രാത്രി 12 ഓടെ പൊട്ടിയ പൈപ്പുകളിലെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. പുലര്‍ച്ചെ ആറോടെ ജലവിതരണം സാധാരണ നിലയിലാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ രണ്ടു ദിവസമായി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിച്ച ജലക്ഷാമത്തിനു ഒരു പരിധിവരെ പരിഹാരമായി. ഇന്നു രാവിലെ മുതല്‍ പൈപ്പില്‍നിന്നും വെള്ളം വിതരണം പുനരാരംഭിച്ചെങ്കിലും ഇടയ്ക്കിടെ വിതരണം നിലയ്ക്കുകയാണ്.

ഇന്നല വെളുപ്പിനു മൂന്നിനു മുടിയൂര്‍കരയില്‍ വൈദ്യുതി ലൈനിലേക്ക് മരം വീണതോടെ ഗാന്ധിനഗര്‍ പമ്പിംഗ് സ്റ്റേഷനില്‍ തീ പിടുത്തം ഉണ്ടായതിനെ തുടര്‍ന്നാണ് പ്രദേശത്തെ കുടിവെള്ള വിതരണം മുടങ്ങിയത്. തകരാര്‍ പരിഹരിച്ച് വൈകുന്നേരത്തോടെ പമ്പിംഗ് തുടങ്ങിയെങ്കിലും കുട്ടികളുടെ ആശുപത്രിയിലേക്ക് വെള്ളം എത്തിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുടിയൂര്‍ കരയില്‍ പ്രധാന പൈപ്പ് ലൈനില്‍ പൊട്ടലുള്ളതായി കണ്ടെത്തിയത്.

പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാതെ രോഗികളും കുട്ടിരിപ്പുകാരും വലഞ്ഞതോടെ അധികൃതര്‍ ഇടപെട്ട് ലോറിയില്‍ വെള്ളം എത്തിച്ചെങ്കിലും പ്രശ്‌നപരിഹാരമായില്ല. തുടര്‍ന്നാണ് രാത്രി തന്നെ ജല അതോരിറ്റി ഉദ്യോഗസ്ഥര്‍ പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്.
ജീവജലം നല്‍കി നവജീവന്റെ ആശ്വാസം

കോട്ടയം: ആര്‍പ്പൂക്കര കുട്ടികളുടെ ആശുപത്രിയില്‍ രണ്ടു ദിവസമായി വെള്ളംവിതരണം തടസപ്പെട്ടപ്പോള്‍ ആയിരക്കണത്തിന് കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമായത് നവജീവന്‍. കുട്ടികളുടെ ആശുപത്രിയിലെ ദയനീയാവസ്ഥയ്ക്ക് പരിഹാരമായി നവജീവന്‍ ട്രസ്റ്റ് ഇന്നലെ രാത്രി ഏഴു മുതല്‍ കുടിക്കാനും കുളിക്കാനുമുള്ള വെള്ളം നല്‍കിയിരുന്നു. രണ്ടു ദിവസം രോഗികളും ബന്ധുക്കളും കുളിച്ചത് നവജീവനില്‍നിന്നും വെള്ളം എത്തിച്ചശേഷമാണ്. ഇന്നു രാവിലെ മുതല്‍ പൈപ്പില്‍നിന്നും  വെള്ളം വിതരണം പുനരാരംഭിച്ചെങ്കിലും ഇടയ്ക്കിടെ വിതരണം നിലയ്ക്കുകയാണ്. പ്രശ്‌നം പരിഹിക്കുന്നതുവരെ വെള്ളം വിതരണം തുടരുമെന്ന് നവജീവന്‍ ട്രസ്റ്റി പിയു തോമസ് അറിയിച്ചു.

Related posts