കടുത്തുരുത്തി: ബൈക്ക് വരുന്നതു കണ്ട് ഓടി മാറുന്നതിനിടെ നിറഞ്ഞൊഴുകുന്ന തോട്ടില്‍ വീണ വിദ്യാര്‍ഥിനിക്ക് ഓട്ടോറിക്ഷ ഡ്രൈവര്‍ രക്ഷകനായി. കുത്തിയൊഴുകുന്ന തോട്ടില്‍ പാഴ്‌ചെടികളില്‍ പിടിച്ച് അര മണിക്കൂറോളം കിടന്ന പെണ്‍കുട്ടിയെ പുല്ലുമായി ഓട്ടം പോവുകയായിരുന്ന ഓട്ടോഡ്രൈവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി സ്വദേശിയായ 17 കാരിയാണ് വലിയതോട്ടില്‍ വീണത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കടുത്തുരുത്തി-ആപ്പൂഴ തീരദേശ റോഡില്‍ സണ്ണി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഓപ്പണ്‍ സ്റ്റേജിന് സമീപത്തെ സ്റ്റാന്‍ഡില്‍ പെട്ടി ഓട്ടോറിക്ഷ ഓടിക്കുന്ന മുണ്ടാര്‍ കേശവമന്ദിരം പ്രദീപ് (49) ആണ് തോട്ടില്‍ വീണുകിടന്ന പെണ്‍കുട്ടിയെ രക്ഷിച്ചത്. പ്ലസ് ടു പഠനം കഴിഞ്ഞ പെണ്‍കുട്ടി തത്തപ്പള്ളിയിലെ വീട്ടില്‍നിന്നും വാലാച്ചിറയിലുള്ള കൂട്ടുകാരിയുടെ വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് അപകടമുണ്ടായത്.
സംരക്ഷണഭിത്തിയില്ലാത്ത റോഡരികിലൂടെ നടന്നു പോകുമ്പോള്‍ ബൈക്ക് വരുന്നതു കണ്ട് റോഡരികിലേക്ക് മാറി നില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് കാല്‍ തെന്നി തോട്ടിലേക്ക് വീണതെന്ന് പെണ്‍കുട്ടി പറഞ്ഞു. നീന്തലറിയാന്‍ വയ്യാത്ത പെണ്‍കുട്ടി തോട്ടിലേക്ക് വീണയുടന്‍ കല്‍ക്കെട്ടിന് സമീപം വളര്‍ന്നുനിന്നിരുന്ന പാഴ്‌ചെടികളില്‍ പിടി കിട്ടിയതാണ് രക്ഷയായത്. എന്നാല്‍ പെണ്‍കുട്ടി തോട്ടില്‍ വീണത് ബൈക്ക് യാത്രികന്‍ അറിഞ്ഞിരുന്നില്ല.
കനത്ത മഴയെ തുടര്‍ന്ന് വലിയതോട് നിറയെ വെള്ളമുണ്ടായിരുന്നു. കൂടാതെ നല്ല ഒഴുക്കുമുണ്ടായിരുന്നു. തോട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ ഉടന്‍തന്നെ പ്രദീപ് മറ്റൊരു ഓട്ടോറിക്ഷ വിളിച്ചു കടുത്തുരുത്തി സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് അമ്മയുടെ ഫോണ്‍നമ്പര്‍ ചോദിച്ചറിഞ്ഞ് വിവരം ഫോണില്‍ വിളിച്ചറിയിച്ചതും പ്രദീപാണ്.
ഈ സമയം കടുത്തുരുത്തിയില്‍ സപ്ലൈകോ ലാഭം മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു അവര്‍. വിവരമറിഞ്ഞതോടെ അവര്‍ ബോധരഹിതയായി. സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്ന് ഇവരെ ഉടന്‍തന്നെ സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മറ്റ് പരിക്കുകളൊന്നും ഇല്ലാത്തതിനാല്‍ പ്രാഥമികശുശ്രൂഷകള്‍ നല്‍കിയശേഷം പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.