കുന്നത്തുനാട്ടിലെ മഞ്ഞപ്പിത്തബാധ; കിണറുകളില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം

ekm-bakteriyaകിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചതിനുള്ള കാരണം തെളിയിക്കുന്ന പരിശോധനാ ഫലം ആരോഗ്യവകുപ്പ് പുറത്തുവിട്ടു. പഞ്ചായത്തിലെ വീടുകളിലെ കിണറുകളില്‍ നിന്നും ശേഖരിച്ച വെള്ളം പരിശോധിച്ചതില്‍ ഇ-കോളി, കോളിഫോം ബാക്ടീരിയിയുടെ സാന്നിധ്യം കണെ്ടത്തി. കാക്കനാട് ലാബില്‍ നടന്ന പരിശോധനയില്‍ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയതായി അസിസ്റ്റന്റ് സര്‍ജന്‍ അറിയിച്ചു. മേഖലയില്‍ നടന്ന വിവാഹ പാര്‍ട്ടിയില്‍ നല്‍കിയ വെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് സംശയം ആരോഗ്യവകുപ്പു നേരത്തേ ഉന്നയിച്ചിരുന്നു.

വിവാഹപാര്‍ട്ടിയിലെ വെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നെതന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. രോഗം പഞ്ചായത്തില്‍ വ്യാപിക്കുന്നതിനു ആഴ്ചകള്‍ക്കു മുന്‍പ് മേഖലയില്‍ രണ്ടു വിവാഹ പാര്‍ട്ടികള്‍ നടന്നിരുന്നു. ഇതില്‍ നല്‍കിയ ജ്യൂസിനായി ഉപയോഗിച്ച വെള്ളത്തില്‍ കോളിഫോം രോഗാണു ഉള്ളതായി ഫലത്തില്‍ പറയുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതോടെ കുന്നത്തുനാട് പഞ്ചായത്തില്‍ പടര്‍ന്നുപിടിച്ച മഞ്ഞപ്പിത്തത്തിനുള്ള കാരണം ഈ മലിനജലം ഉപയോഗിച്ചതാണെന്ന ആരോഗ്യവകുപ്പിന്റെ വാദത്തിന് ബലമേറി.

ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നുമായി ആയിരത്തിനു മുകളില്‍ ആളുകള്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് സൂചന. രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതിനുള്ള സാധ്യതയേറി. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 45 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. പഞ്ചായത്തിലെ പറക്കോട്, എരുവേലി, മൂഞ്ഞേലിമുകള്‍ ഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ച മഞ്ഞപ്പിത്തം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരിലേക്ക് പടരുമെന്ന് വാദം ശക്തമായിട്ടുണ്ട്. രോഗം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി രോഗം ഉണ്ടെന്നു സംശയിക്കുന്ന 10 പേരുടെ രക്തസാമ്പിളുകള്‍ ഇന്ന് പരിശോധിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Related posts