കുറ്റിയാടിയില്‍ യുഡിഎഫില്‍ പ്രതിസന്ധി; മുസ്‌ലിം ലീഗ് വിട്ടുനില്‍ക്കുന്നു

kkd-UDFകുറ്റിയാടി: സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞ് പ്രചാരണം തുടങ്ങിയിട്ടും കുറ്റിയാടി മണ്ഡലത്തില്‍ യുഡിഎഫിന്റെ പ്രതിസന്ധി നീങ്ങുന്നില്ല. മണ്ഡലത്തിലെ പ്രചാരണത്തില്‍നിന്നും പ്രധാന ഘടകകക്ഷിയായ മുസ്‌ലീം ലീഗ് വിട്ടു നില്‍ക്കുന്നതാണ് യുഡിഎഫിനെ വലയ്ക്കുന്നത്. സ്ഥാനാര്‍ഥിയുടെ പേരുവച്ച ബോര്‍ഡുകള്‍ കുറ്റിയാടി പഞ്ചായത്തിന്റെ ഓരോ മുക്കിലും മൂലയിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രചാരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ് മുന്നിട്ടിറങ്ങുന്നത്. യുഡിഎഫിന്റെ പ്രചാരണം കുറ്റിയാടിയില്‍ കൊഴുക്കുന്നുണ്ടെങ്കിലും ലീഗിന്റെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ അത്ര സജീവമല്ല.

യുഡിഎഫ് സ്ഥാനാര്‍ഥി പാറയ്ക്കല്‍ അബ്ദുള്ളയുടെ പ്രചാരണത്തിന്റെ ഭാഗമായി കുറ്റിയാടിയില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനുകളില്‍ പോലും മുസ്‌ലീഗം ലീഗ് പ്രാദേശിക ഘടകം തങ്ങളുടെ പ്രാധിനിത്യം അറിയിച്ചിട്ടില്ല. ഇത്തവണ കുറ്റിയാടി മണ്ഡലം പിടിച്ചെടുക്കാന്‍ അനുകൂല സാഹചര്യമാണെന്ന് യുഡിഎഫ് പ്രദേശിക ഘടകം പറയുമ്പോഴാണ് ഇവിടെ ലീഗ് വിട്ടുനില്‍ക്കുന്നതെന്നും ശ്രദ്ധേയമാണ്. ലീഗില്‍നിന്നും പുറത്താക്കിയ പി.പി. മൊയ്തുവിനെ പിന്തുണയ്ക്കുന്നവരാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് മൊയ്തുവിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. മൊയ്തുവിനെ തിരിച്ചചെടുക്കണമെന്നാവശ്യപ്പെടുന്ന ഒരു വലിയ വിഭാഗമാണ് യുഡിഎഫ് പ്രചാരണത്തില്‍ സഹകരിക്കാതിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറ്റിയാടി പഞ്ചായത്തിലെ ചില വാര്‍ഡുകള്‍ ലീഗിന് വിട്ടുനല്‍കാതിരുന്നതിനെതുടര്‍ന്ന് നേരത്തെയും കുറ്റിയാടിയിലെ യുഡിഎഫില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ്തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നത നേതാക്കള്‍ ഇടപെട്ട് തീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കുറ്റിയാടിയിലെ യുഡിഎഫില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 5000 വോട്ടുകളുടെ ഭൂരിപക്ഷം നേടിക്കൊടുത്ത പഞ്ചായത്താണ് കുറ്റിയാടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ നിന്നും ലഭിച്ച ഭൂരിപക്ഷം ഇക്കുറിയും നേടാനാകുമെന്ന വിശ്വാസത്തില്‍ പ്രചാരണം തുടങ്ങിയ യുഡിഎഫിന് ലീഗ്‌വിട്ടു നില്‍ക്കുന്നത് തലവേദനയാകുകയാണ്.

Related posts