കുളിരിലും ചൂട്; കംഗാരു ഫ്രൈ

sp-kangaruസി.കെ. രാജേഷ്കുമാര്‍

തണുത്തുറഞ്ഞ ധര്‍മശാലയിലെ നിറഞ്ഞ ഗാലറിക്ക് കിവികള്‍ നല്‍കിയത് ചൂടേറിയ കംഗാരു ഫ്രൈ. ടി20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ വലിയ പ്രതിരോധത്തെ മറികടന്ന് കിവീസ് തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. എട്ടു റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ ത്രസിപ്പിക്കുന്ന വിജയം. വിജയത്തോടെ ന്യൂസിലന്‍ഡ് സെമിയിലേക്ക് ഒരു പടി കൂടി അടുത്തു. സ്‌കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ എട്ടു വിക്കറ്റിന് 142. ഓസ്‌ട്രേലിയ 20 ഓവറില്‍ ഒമ്പതിന് 134. ഓസ്ട്രലിയയ്‌ക്കെതിരേ ന്യൂസിലന്‍ഡ് നേടുന്ന രണ്ടാമത്തെ മാത്രം ടി20 വിജയമാണിത്. ബാറ്റും പന്തും ഒരുപോലെ കരുത്തുകാട്ടിയ മത്സരത്തില്‍ മൂന്നു വിക്കറ്റ് സ്വന്തമാക്കിയ മിച്ചല്‍ മക്‌ക്ലെനാഗനാണ് മാന്‍ ഓഫ് ദ മാച്ച്.

തുടക്കം ഉജ്വലം

ലോകകപ്പ് മത്സരം കാത്തിരുന്ന ധര്‍മശാല നിവാസികളെ മഴ ചതിച്ചില്ല. തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ പോരാട്ടച്ചൂടില്‍ മനംനിറഞ്ഞ അവര്‍ക്ക് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സമ്മാനിച്ചത് അതിമനോഹര ക്രിക്കറ്റായിരുന്നു.

ഇന്ത്യക്കെതിരായ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്ടിലും കെയ്ന്‍ വില്യംസണും മികച്ച തുടക്കമാണ് കിവീസിനു നല്‍കിയത്. കോള്‍ട്ടര്‍ നീല്‍ എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ രണ്ടു ബൗണ്ടറിയുടെ അകമ്പടിയോടെ ഒമ്പതു റണ്‍സ് നേടിക്കൊണ്ട് മാര്‍ട്ടിന്‍ ഗപ്ടില്‍ ഉദ്ദേശ്യം വെളിവാക്കി. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ വാട്‌സനെതിരേ അഞ്ചു റണ്‍സ് മാത്രമാണു നേടാനായത്.

സ്പിന്നര്‍ ആഷ്ടണ്‍ ആഗര്‍ പന്തെറിയാനെത്തിയതോടെ കിവികള്‍ ഗിയര്‍ മാറ്റി. മൂന്നു സിക്‌സറുകളാണ് മൂന്നാം ഓവറില്‍ ഗപ്ടില്‍ അടിച്ചത്. മിന്നുന്ന ഷോട്ടുകളിലൂടെ ഇരുവരും കളം നിറഞ്ഞു. കോള്‍ട്ടര്‍ നീലും ആഗറും അടി മേടിച്ചു വലഞ്ഞു. എന്നാല്‍, സ്പിന്നര്‍ സാംബയും ഫോക്‌നറും മാക്‌സ്‌വെലും എത്തിയതോടെ കിവീസ് വിക്കറ്റുകള്‍ പൊഴിഞ്ഞുതുടങ്ങി. എട്ടാം ഓവറില്‍ അപകടകാരിയായ ഗപ്ടിലിനെ (27 പന്തില്‍ 39) ലോംഗ് ഓണില്‍ മാക്‌സ്‌വെലിന്റെ കൈകളിലെത്തിച്ചുകൊണ്ട് ഫോക്‌നറാണ് കങ്കാരുക്കള്‍ക്ക് ആദ്യ ബ്രേക്ത്രൂ നല്‍കിയത്.

പവര്‍പ്ലേയില്‍ 58 റണ്‍സ് സ്വന്തമാക്കിയ കിവീസ് പിന്നീട് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഒരറ്റത്ത് മുണ്‍റോ സാവധാനം സ്‌കോര്‍ ചലിപ്പിച്ചെങ്കിലും വലിയ സ്‌കോര്‍ പടുത്തുയര്‍ത്താനുള്ള ശ്രമം ഫലിച്ചില്ല. റോസ് ടെയ്‌ലറെ വാട്‌സണ്‍ പുറത്താക്കിയപ്പോള്‍ അവസാന ഓവറുകളില്‍ പിടിച്ചുനിന്ന ഗ്രാന്റ് എലിയട്ട് 27 റണ്‍സെടുത്തു. ഓസീസിനു വേണ്ടി മാക്‌സ്‌വെലും ഫോക്‌നറും രണ്ടു വിക്കറ്റ് വീതം നേടി.

അതു പോരായിരുന്നു

മറുപടി ബാറ്റംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സണും ഉസ്മാന്‍ ഖവാജയും മികച്ച തുടക്കമാണു നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മക്‌ക്ലെനാഗന്‍ ഷെയ്ന്‍ വാട്‌സനെ വീഴ്ത്തിയതോടെ ഓസീസിനു തിരിച്ചടി നേരിട്ടു. 13 റണ്‍സെടുത്ത വാട്‌സണെ മക്‌ക്ലെനാഗന്‍ വില്്യംസണിന്റെ കൈകലിലെത്തിക്കുകയായിരുന്നു. പിന്നീട് തുടരെത്തുടരെ വിക്കറ്റുകള്‍ വീണു. 22 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ ഓസീസിനു നഷ്ടമായി.

ഇന്ത്യയെ തകര്‍ത്ത സാന്റ്‌നര്‍ രണ്ടു സ്വന്തമാക്കി. എന്നാല്‍, ഗ്ലെന്‍ മാക്‌സ് വെലും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് ഓസീസിനെ കരകയറ്റി. ഇഷ് സോധിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 22 റണ്‍സെടുത്ത മാക്‌സ്‌വെലിനെ സോധി മടക്കി. ഇതോടെ കിവീസ് വിജയം മണത്തു എന്നാല്‍, മിച്ചല്‍ മാര്‍ഷിന്റെയും ആഷ്ടണ്‍ ആഗറുടെയും ബാറ്റിംഗ് ഒരിക്കല്‍ക്കൂടി കിവികളില്‍ ഭീതി ജനിപ്പിച്ചു. എന്നാല്‍, മക്‌ക്ലെനാഗനും ആന്‍ഡേഴ്‌സണും ഡെത്ത് ബൗളിംഗ് ഉജ്വലമാക്കിയതോടെ വിജയം കിവീസിനുറച്ചു. കിവികള്‍ക്കു വേണ്ടി സാന്റ്‌നറും കോറി ആന്‍ഡേഴ്‌സണും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.

Related posts