അപ്പു ജെ. കോട്ടയ്ക്കല്‍
കൂത്താട്ടുകുളം: പ്രദേശത്തെ ട്രെയിന്‍ യാത്രികര്‍ക്കു വലിയ ആശ്വാസമാണു കൂത്താട്ടുകുളത്തെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍. നിരവധി വിദ്യാര്‍ഥികള്‍ ഈമേഖലയില്‍നിന്നു സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ഇതരസംസ്ഥാനങ്ങളിലുമായി പഠിക്കുന്നുണ്ട്. ഒട്ടേറെപ്പേര്‍ വിദൂരസ്ഥലങ്ങളില്‍ ജോലിചെയ്യുകയും ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗം പേരുടെയും യാത്രാമാര്‍ഗം ട്രെയിനാണ്. ഇവര്‍ക്കൊക്കെ റിസര്‍വേഷന്‍ കൗണ്ടര്‍ അനുഗ്രഹമാകുന്നു. എന്നാല്‍ കൂത്താട്ടുകുളത്തെ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ചുപൂട്ടാന്‍ റെയില്‍വേ അണിയറനീക്കം നടത്തുകയാണ്.
നഷ്ടത്തിന്റെ പേരില്‍ പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്ന സംസ്ഥാനത്തെ ആറു റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ഒന്നാണു കൂത്താട്ടുകുളത്തേത്. ട്രെയിന്‍യാത്രികര്‍ക്ക് ഒട്ടും ശുഭകരമല്ല ഈ വാര്‍ത്ത.2014 മാര്‍ച്ചിലാണു കൂത്താട്ടുകുളത്തു പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചത്. പശ്ചാത്തലസൗകര്യം ഒരുക്കാത്തതിനാല്‍ തുടക്കത്തില്‍ അഞ്ചുമാസത്തോളം പ്രവര്‍ത്തനം താളംതെറ്റിയ നിലയിലായിരുന്നു. ആവശ്യത്തിനു ജീവനക്കാരും കംപ്യൂട്ടറുകളും ഇല്ലാത്തതും തടസങ്ങളായി. കൗണ്ടര്‍ ഉണെ്ടന്നു വ്യക്തമാകുന്ന വിധത്തില്‍ ഒരു ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ പോലും ബന്ധപ്പെട്ടവര്‍ താല്‍പര്യം കാട്ടിയില്ല.
മൂന്നു ക്ലാര്‍ക്ക് പോസ്റ്റുകളാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്നാമത്തെ ക്ലാര്‍ക്കിന്റെ തസ്തിക ഇതുവരെ നികത്തിയിട്ടില്ല. പോസ്റ്റ് ഓഫീസിലെ സ്റ്റാമ്പ് വെണ്ടറിന്റെ സഹായത്തോടെയാണു നിലവില്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം. ഇതൊക്കെ കാരണം പ്രതിദിനം 25 ടിക്കറ്റ് എങ്കിലും നല്‍കണമെന്ന കണക്ക് തികയ്ക്കാന്‍ പലപ്പോഴും സാധിക്കാതെ വരുന്നു. ജോസ് കെ. മാണി എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും കൂട്ടായ ശ്രമങ്ങള്‍ക്കൊടുവിലാണു റിസര്‍വേഷന്‍ കൗണ്ടര്‍ ആരംഭിച്ചത്.
കൂത്താട്ടുകുളത്തെ കൗണ്ടര്‍ പൂട്ടിയാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കു ചെയ്യണമെങ്കില്‍ പിറവം, കോട്ടയം, എറണാകുളം റെയില്‍വേ സ്റ്റേഷനുകളെ ആശ്രയിക്കണം. കൂത്താട്ടുകുളം, ഇലഞ്ഞി, പാലക്കുഴ, തിരുമാറാടി, വെളിയന്നൂര്‍, രാമപുരം തുടങ്ങി വിസ്തൃതമായ ഒരുമേഖലയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കൗണ്ടര്‍ നിലനില്‍ക്കേണ്ടതുണ്ട്. കൗണ്ടറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാവശ്യമായ നടപടി സ്വീകരിക്കേണ്ട അധികാരികള്‍ അടച്ചുപൂട്ടാന്‍ നടത്തുന്ന നീക്കത്തെ ഒരുതരത്തിലും ന്യായീകരി ക്കാനാവില്ല.