കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ ഓഫീസ് പൊളിക്കുന്നു; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

knr-ksrtcസജീവന്‍ പൊയ്ത്തുംകടവ്
കണ്ണൂര്‍: പതിറ്റാണ്ടുകളായി ആനബസുകള്‍ കയറിയിറങ്ങിയ കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയുടെ ഓഫീസ് ഉള്‍പ്പെടുന്ന കെട്ടിടം പൊളിച്ചുനീക്കുന്നു. ബ്രിട്ടീഷുകാരാല്‍ നിര്‍മിക്കപ്പെട്ട കെട്ടിടം കെഎസ്ആര്‍ടിസി ബസുകളുടെ ചരിത്രമടങ്ങുന്ന കഥകളുടെ കേന്ദ്രമാണ്. ഒരാഴ്ചക്കുള്ളില്‍ കെട്ടിടം പൊളിക്കല്‍ നടപടി ആരംഭിക്കും. ഇതിനായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

പരാതികളുടെയും അവഗണനയുടെയും കേന്ദ്രമായിരുന്നു കണ്ണൂര്‍ ഡിപ്പോ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ദിനംപ്രതി 102 സര്‍വീസുകള്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും നടത്തുന്നുണ്ട്. ശരാശരി പത്തുലക്ഷം രൂപയുടെ കളക്്ഷനും ഉണ്ടാകുന്നുണ്ട്. 127 ബസുകളാണ് ഇവിടെയുള്ളത്. താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെട 700 ഓളം ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട്. 20 ഓഫീസ് സ്റ്റാഫ്, 550 സ്ഥിരം ജീവനക്കാര്‍, 150 താത്കാലിക ജീവനക്കാര്‍ എന്നതാണ് കണ്ണൂര്‍ ഡിപ്പോയിലെ ജീവനക്കാരുടെ കണക്കുകള്‍. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത കണ്ണൂര്‍ ഡിപ്പോയെ വീര്‍പ്പുമുട്ടിക്കുകയാണ്.

മുന്‍ എംഎല്‍എയായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവില്‍ പുതിയ ഓഫീസ് കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്. ഇരുനില കെട്ടിടത്തിന്റെ 60 ശതമാനം പണികളും പൂര്‍ത്തിയായിട്ടുണ്ട്. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ കാര്യാലയം, വനിതാ വിശ്രമ കേന്ദ്രം, ബസ് ജീവനക്കാരുടെ വിശ്രമകേന്ദ്രം, ശൗചാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ ഓഫീസ് കെട്ടിടത്തിലുണ്ടാകും.

കഴിഞ്ഞദിവസം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ കെട്ടിട പുരോഗതിയെക്കുറിച്ച് ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു. അടുത്തദിവസങ്ങളില്‍ പഴയ ഓഫീസ് കെട്ടിടം പൊളിക്കുന്നതോടുകൂടി ഓഫീസിന്റെ പ്രവര്‍ത്തനം തൊട്ടടുത്ത കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് മാറ്റും. പഴയ ഓഫീസ് കെട്ടിടം പൊളിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഇവിടെ ആധുനിക രീതിയിലുള്ള ‘മോഡേണ്‍ ഡിപ്പോ’ ആറുമാസംകൊണ്ട് പടുത്തുയര്‍ത്തുമെന്ന് അധികൃതര്‍ പറയുന്നു. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ഈ രംഗത്തെ പ്രഗത്ഭരെ ഉള്‍പ്പെടുത്തിയാവും പുതിയ ഗാരേജ് പ്രവര്‍ത്തിക്കുക.

നിലവിലുള്ള ഗാരേജ് കാലപ്പഴക്കത്താല്‍ തകര്‍ന്നനിലയിലാണ്. കെഎസ്ആര്‍ടിസി ബസുകളുടെ നീളം കൂടിയതു കാരണം ഗാരേജിന്റെ അകത്തുവച്ച് അറ്റകുറ്റപ്പണികളും മറ്റും ചെയ്യുക പ്രയാസമാണ്. മഴക്കാലം ആരംഭിച്ചതോടെ ജീവനക്കാര്‍ മിക്കപ്പോഴും മഴനനഞ്ഞ് ജോലിചെയ്യേണ്ടവരുന്നു.   പുതിയ ഗാരേജ് തുടങ്ങുന്നതോടെ 12 ബസുകള്‍ക്ക് ഒരുമിച്ച് അറ്റകുറ്റപണികള്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. 2016 ഡിസംബറോടെ പുതിയ ഗാരേജിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പറയുന്നത്. പരാതികളില്ലാത്ത കെഎസ്ആര്‍ടിസിയുടെ ശുഭയാത്ര വൈകാതെ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

Related posts