കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകളില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

PKD-QUARTERSമണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലം സൈലന്റ്‌വാലിയുടെ താഴ്‌വാര പ്രദേശത്തെ കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകളില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം രൂക്ഷമായി. കെട്ടിടങ്ങളിലെ ഇരുമ്പുകമ്പികള്‍ ഒഴിച്ചുവള്ളവ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. ഇരുപതുവര്‍ഷത്തോളം പഴക്കമുള്ളതാണ് കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകള്‍. പാത്രക്കടവ് ജലവൈദ്യുതിപദ്ധതിക്കായി നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സുകള്‍ പദ്ധതി ഉപേക്ഷിച്ചതോടെ ആര്‍ക്കും വേണ്ടാതെ അനാഥമായി.

ലക്ഷങ്ങള്‍ ചെലവഴിച്ചു ഇരുപതുവര്‍ഷംമുമ്പാണ് ഇവ നിര്‍മിച്ചത്. എ, ബി, സി ക്ലാസുകളിലായി മൂന്നു വിഭാഗങ്ങളിലായാണ് ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിച്ചത്.എന്‍ജിനീയര്‍മാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെയുളളവര്‍ക്ക് താമസിക്കുന്നതിനാണ് ഗ്രേഡ് തിരിച്ച് ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിച്ചത്. മുപ്പതോളം ക്വാര്‍ട്ടേഴ്‌സുകളിലായി നൂറോളം ജീവനക്കാര്‍ക്കു താമസിക്കുന്നതിനുള്ള സൗകര്യമുണ്ട്.

ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് പാത്രക്കടവ് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്.കെട്ടിടത്തിലെ കട്ടിള, ജനല്‍ എന്നിവയെല്ലാം മോഷണംപോയി. വൈകുന്നേരമാകുമ്പോള്‍ മദ്യപശല്യം രൂക്ഷമാകുന്നതിനെപ്പറ്റി പ്രദേശവാസികള്‍ പലതവണ പോലീസിനു പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല. മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുപോലും സാമൂഹ്യവിരുദ്ധര്‍ ഇളക്കികൊണ്ടുപോയി. പ്രദേശത്ത് ആള്‍താമസിമില്ലാത്തതും സാമൂഹ്യവിരുദ്ധര്‍ക്കു ഗുണകരമായി.

മുപ്പതോളം ക്വാര്‍ട്ടേഴ്‌സുകളില്‍ 25-ഓളം ക്വാര്‍ട്ടേഴ്‌സുകള്‍ ഭാഗികമായി തകര്‍ന്നു. കെഎസ്ഇബി അധികൃതര്‍ ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതി ശക്തമാണ്.

Related posts