കെ.സി. മാത്യു വിടവാങ്ങിയത് ചരിത്രം ബാക്കിയാക്കി

EKM-MATHEWകളമശേരി: കേരളത്തിലെ ആദ്യ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന്‍െറ സൂത്രധാരനാണ് ചരിത്രം ബാക്കിയാക്കി കടന്നു പോയത്. സംഭവം നടക്കുന്നത് 1950 ഫെബ്രുവരി 28 ന് ഒരു രാത്രിയിലാണ്. സംഘത്തില്‍ സംശയാലുക്കള്‍ ഉണ്ടായിരുന്നെങ്കിലും  കെ. സി. മാത്യുവിന്‍െറ ആജ്ഞയ്ക്ക് മുന്നില്‍ എല്ലാവരും വഴങ്ങുകയായിരുന്നു.വിഭാഗീയതയുടെ ഫലമാണെന്ന് പിന്നീട് വിലയിരുത്തപ്പെട്ട പൊലീസ് സ്‌റ്റേഷന്‍ ആക്രമണം  നടത്തിയത് അറസ്റ്റ് ചെയ്ത സഖാക്കന്‍മാരെ  രക്ഷിക്കാനായിരുന്നു. അവരെ അറസ്റ്റ് ചെയ്തത് റെയില്‍വേ സമരത്തില്‍ നിന്ന് പിന്തിരിക്കാനും. അവിഭക്ത സിപിഐ  അഖിലേന്ത്യാ റെയില്‍വേ സമരത്തിന്  1950 മാര്‍ച്ച് ഒന്‍പതിന് ആഹ്വാനം ചെയ്തു.

സമരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ കെ.സി. മാത്യു ഇടപ്പള്ളി പോണേക്കരയില്‍ ഒരു യോഗം വിളിച്ചുചേര്‍ത്തു. ഇപ്പോള്‍ അമൃത ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്നപ്രദേശമാണിത്. എം.എം. ലോറന്‍സ് അടക്കമുള്ള കുറച്ചു പേര്‍ എറണാകുളത്ത് നിന്നും  മറ്റുള്ളവര്‍ മറുഭാഗത്തു നിന്നുമെത്തി. അവിടെ വച്ചാണ് പതിനെട്ട് പേരടങ്ങുന്ന യോഗത്തില്‍ കെ.സി. മാത്യു വിവരം പുറത്ത് പറയുന്നത്. “”രണ്ട് സഖാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് ഇടപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ വച്ചിരിക്കുകയാണ്. അതിലൊരാളെ പോലീസ് മര്‍ദിച്ച്  കൊന്നെന്നാണ് കേള്‍ക്കുന്നത്. നമുക്ക് ആ ജീവിച്ചിരിക്കുന്ന സഖാവിനെയെങ്കിലും മോചിപ്പിക്കണം”

ആയുധങ്ങള്‍ ഇവയാണ്. തുണിചുറ്റികെട്ടിയുണ്ടാക്കിയ രണ്ട്മൂന്ന് പടക്കം,  നാല് വാക്കത്തികള്‍,  കുറച്ച് മുളവടികള്‍. “അറ്റാക്ക്’ എന്നു പറഞ്ഞാല്‍ പാഞ്ഞ് സ്‌റ്റേഷനില്‍ കയറണം. “റിട്രീറ്റ്’ എന്നു പറഞ്ഞാല്‍ അതുപോലെതന്നെ പുറത്തേക്ക് മടങ്ങിപ്പോരണം. ഇതായിരുന്നു  ആക്രമണ തന്ത്രം. ആയുധങ്ങളില്‍ വിശ്വസിച്ച് കെ.സി. മാത്യുവിന്‍െറ നേതൃത്യത്തില്‍  പതിനേഴ്‌പേര്‍ വെളുപ്പാന്‍ കാലത്ത് രണ്ടുമണിക്ക് ജാഥയായി ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള സ്‌റ്റേഷനിലേക്ക് യാത്രയായി.ടെലിഫോണ്‍ ബന്ധം വിശ്ചേദിച്ചു.”അറ്റാക്ക്’ എന്ന് കെ.സി. മാത്യു ആക്രോശിച്ചു. ആദ്യം നേരിട്ടത് കാവല്‍ക്കാരനായ പോലീസുകാരന്‍. ബൈനറ്റ് ഘടിപ്പിച്ച തോക്കുകൊണ്ട് കുത്താന്‍ പോലീസുകാരന്‍ വിഫലശ്രമം നടത്തി. രണ്ടാമതും കുത്താന്‍ പോയപ്പോള്‍ കെ. സി. മാത്യു കയറിപ്പിടിച്ചു. മാത്യുവിന്റെ കൈ കുറച്ച് മുറിഞ്ഞു. ആരുടേയോ അടികൊണ്ട് പോലീസ് കാരന്‍ നിലത്തു വീണു.

അകത്ത് മറ്റൊരു പോലീസ് കാരനും അടിയേറ്റു.  ഇവര്‍ രണ്ടുപേരും മരിച്ചു.എന്നാല്‍ താക്കോലില്ലാത്തതിനാല്‍ ലോക്കപ്പ് തുറക്കാനായില്ല. പൂട്ട് പൊട്ടിക്കാനുള്ള ശ്രമവും വിജയിച്ചില്ല. കൂടുതല്‍ പോലീസുകാര്‍ വരുമെന്ന ഭീതിയില്‍ എല്ലാവരും തിരികെ പോന്നു. പതിനഞ്ച് മിനിറ്റെടുത്ത സ്‌റ്റേഷന്‍ ആക്രമണം അങ്ങിനെ പൂര്‍ത്തിയായി.നിരവധി നിരപരാധികളോടൊപ്പം കെ.സി. മാത്യുവിനേയും പോലീസ് ഒരു മാസത്തിനകം തന്ത്രപരമായി പിടികൂടി. കൊടിയ മര്‍ദ്ദനവും ജയില്‍ ശിക്ഷയും ലഭിച്ചെങ്കിലും  സര്‍ക്കാര്‍ പിന്നീട് ഇളവു നല്‍കി.

സംഭവബഹുലമായ ഇടപ്പള്ളി കേസിനു ശേഷവും കെ.സി. മാത്യു കര്‍മ്മനിരതനായിരുന്നു.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍  അദ്ദേഹം സി പി ഐ പക്ഷത്ത് നിലയുറപ്പിച്ചു. കെ സി മാത്യു (92)വിന്‍െറ സംസ്ക്കാരം  നാളെ വൈകിട്ട് 4 ന് ആലപ്പുഴ വലിയചുടുകാട്ടില്‍ നടക്കും. വ്യാഴാഴ്ച രാവിലെ 7 മുതല്‍ 11.30 വരെ ഇടപ്പള്ളി ഉണിച്ചിറയിലെ വസതിയിലും തുടര്‍ന്ന് 12 മുതല്‍ 2 വരെ കലൂരിലെ സി പിഐ ജില്ലാകൗണ്‍സില്‍ ഓഫീസിലും പൊതുദര്‍ശനത്തിന് വെയ്ക്കും. അതിനു ശേഷം ആലപ്പുഴ വയലാറിലേക്ക് കൊണ്ടു പോകും.

Related posts