കേരളത്തില്‍ തെരഞ്ഞെടുപ്പ് മേയ് 16ന്; ഏപ്രില്‍ 29 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം; വോട്ടെണ്ണല്‍ മെയ് 19 ന് നോട്ടയ്ക്കു പ്രത്യേക ചിഹ്നം

Electionnnന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കുമുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ മേയ് 16ന് വോട്ടെടുപ്പും മേയ് 19ന് വോട്ടെണ്ണലും നടക്കും.

ഒരുഘട്ടമായി കേരളത്തിലെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 22ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ 29 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. 30ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. മേയ് രണ്ടു വരെ പത്രികകള്‍ പിന്‍വലിക്കാന്‍ അവസരമുണ്ടാകും.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റചട്ടം നിലവില്‍ വന്നു.

2.56 കോടി വോട്ടര്‍മാരുള്ള കേരളത്തില്‍ 21,498 പോളിംഗ് ബൂത്തുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിക്കും. നോട്ടയ്ക്ക് ഇത്തവണ പ്രത്യേക ചിഹ്നം ഏര്‍പ്പെടുത്തുമെന്നും സ്ഥാനാര്‍ഥികളുടെ ചിത്രം വോട്ടിംഗ് മെഷീനില്‍ ഉള്‍പ്പെടുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. ശാരീരിക പരിമിതിയുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ചെയ്തു കൊടുക്കും. എല്ലാ മണ്ഡലത്തിലും മോഡല്‍ ബൂത്തുകള്‍ ക്രമീകരിക്കുമെന്നും പത്രിക നല്‍കുന്നതിനു 10 ദിവസം മുന്‍പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്‌ടെന്നും കമ്മീഷന്‍ അറിയിച്ചു.

കേരളം ഉള്‍പ്പെടുള്ള നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമായി 17 കോടി വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. ബംഗാളില്‍ ആറ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.

Related posts