കൈയേറ്റവും മലിനീകരണവും; പെരിയാര്‍ നാശത്തിലേക്ക്

ekm-periyarകോതമംഗലം: കൈയേറ്റവും മലിനീകരണവും മൂലം പെരിയാര്‍   നാശത്തിലേക്ക്. ഇതോടെ ജില്ലയില്‍ ശുദ്ധജലക്ഷാമം  രൂക്ഷമാകും. വേനല്‍മഴ ലഭിക്കാത്തതും കടുത്ത ചൂടും പെരിയാറിലെ നീരൊഴുക്ക്  കുറയുവാനിടയാക്കിയിട്ടുണ്ട്.  വിശാലമായി പരന്ന് ഒഴുകിയിരുന്ന പെരിയാറിന്റെ തീരങ്ങള്‍ പലയിടത്തും റിസോര്‍ട്ട് – ഭൂമാഫിയകള്‍ കൈയേറിയതോടെ പുഴയുടെ വീതികുറയുന്നതിനും കാരണമായിട്ടുണ്ട്. പുഴയില്‍ നീരൊഴുക്ക്  കുറഞ്ഞതോടെ  മീന്‍പിടുത്തക്കാര്‍ പുഴയില്‍ നഞ്ച് കലക്കുന്നതും ചത്തൊടുങ്ങുന്ന മീനുകളില്‍ ഏറെയും ചീഞ്ഞ് അഴുകുന്നതും പെരിയാറിലെ  വെള്ളത്തെ  മലിനപ്പെടുത്തുന്നു. പെരിയാറിന്റെ  തീരങ്ങളിലുള്ള പല ഫാക്ടടറികളുടെയും മാലിന്യകുഴലുകള്‍ പുഴയിലേക്ക് സ്ഥാപിച്ച് തുറന്നു വിടുന്നതും പെരിയാറിന്റെ നാശത്തിന് മറ്റൊരു കാരണമായിട്ടുണ്ട്.

പശ്ചിമഘട്ട മലനിരകളില്‍ നിന്നു നീര്‍ച്ചാലുകളായി ഒഴുകിയെത്തിയിരുന്ന കൈവരികളും തോടുകളും വേനല്‍കടുത്ത് വറ്റിവരണ്ടതോടെ  പെരിയാറിലെ നീരൊഴുക്ക് ഏതു നിമിഷവും നിലയ്ക്കാവുന്ന അവസ്ഥയിലാണ്.  പെരിയാര്‍ ഇത്രയേറെ വറ്റിവരണ്ട അവസ്ഥയെപ്പറ്റി  കേട്ടറിവില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. കുഴികളിലും ചെറിയ ചാലുകളിലുമായി വെള്ളം  ചുരുങ്ങിയതോടെയാണ് കാര്‍ബൈഡും  ക്ലോറിനും ഉപയോഗിച്ചുള്ള മീന്‍പിടുത്തക്കാരുടെ  ശല്യം രൂക്ഷമായത്. ജില്ലയിലെ പ്രധാനജലസ്രോതസായ പെരിയാറിലെ നീരൊഴുക്ക്  നിലച്ച് തുടങ്ങിയത് ജനങ്ങളെ ഏറെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്. ത്രിതല പഞ്ചായത്തുകളുടേയും ജല അഥോറിറ്റിയുടേയും പ്രാദേശിക കൂട്ടായ്മയുടെയും ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളെയെല്ലാം തന്നെ പ്രതിസന്ധിയിലാക്കുന്നതിന് ഇതു കാരണമാകും. ജില്ലയിലെ  ഒട്ടുമിക്ക കുടിവെള്ള  പദ്ധതികളും  പെരിയാറിലെ  വെള്ളത്തെ ആശ്രയിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്.

പലമേഖലകളിലും കുടിവെള്ളവിതരണം  ഇടവിട്ട ദിവസങ്ങളില്‍ മാത്രമായി  ചുരുക്കാതെ  രക്ഷയില്ലാത്ത സാഹചര്യത്തിലെത്തിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതു കടുത്ത വേനലിനെയും പ്രതിരോധിക്കാന്‍  ശേഷിയുണ്ടായിരുന്ന  പെരിയാര്‍  ഇന്നു സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ്. അനധികൃത  മണലൂറ്റും തീരങ്ങളില്‍  നിന്ന് കളിമണ്ണ് ഖനനം  ചെയ്ത് കടത്തുന്നതും പെരിയാറിന്റെ നാശത്തിനിടയായി. പെരിയാറിന്റെ സംരക്ഷിതമേഖലയായ  പുഴപുറമ്പോക്ക്  ഭൂരിഭാഗവും  ഇന്നു അനധികൃതമായി  കൈയേറിയിരിക്കുകയാണ്.  പരിസ്ഥിതി  സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നുവെന്ന്  ആവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ  ഓഫീസുകള്‍ പോലും പെരിയാര്‍ കൈയേറി നിര്‍മിച്ചിരിക്കുന്നതായി കാണാം.

ഇടുക്കി, എറണാകുളം ജില്ലകളിലെ നിരവധി പഞ്ചായത്തുകളില്‍നിന്നായി  പെരിയാറിനെ  നേരിട്ട് ആശ്രയിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസാണ്  കൈയേറ്റവും മലിനീകരണവും വഴി നഷ്ടമായിക്കൊണ്ടിരിക്കുന്നത്. പെരിയാറിലേക്കുള്ള നീരൊഴുക്കുകളെല്ലാം നിലച്ചു. പുഴയിലെ തന്നെ  സ്വാഭാവിക  ഉറവകളില്‍നിന്നുള്ള ജലലഭ്യത മാത്രമാണ് പെരിയാറില്‍ അവശേഷിക്കുന്നത്. പെരിയാറിന്റെ  വൃഷ്ടിപ്രദേശങ്ങളിലെ  അനധികൃത  കൈയേറ്റങ്ങളും  നിര്‍മാണങ്ങളും   മണലൂറ്റും  പുഴമലിനീകരണങ്ങളും  കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്. വ്യവസായിക ജില്ലയുടെ മുഖ്യകുടിവെള്ള സ്രോതസായ പെരിയാറിനെ ഇനിയും നാശത്തിലേക്ക് തള്ളിയാല്‍ കനത്തവില നല്‍കേണ്ടിവരും.

Related posts