കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ പൂര്‍ണസേവനം ജനുവരിയില്‍

ekm-cancercentureകളമശേരി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ഔട്ട് പേഷ്യന്റ് വിഭാഗം ആരംഭിച്ചെങ്കിലും മുഴുവന്‍ സേവനവും ലഭിക്കണമെങ്കില്‍ ജനുവരിയാകുമെന്ന് സൂചന. നിലവില്‍ നാലു ഡോക്ടര്‍മാര്‍ ഉണ്ടങ്കിലും അനുബന്ധ പ്രവര്‍ത്തനങ്ങളായ ലാബ് പരിശോധന, ഫാര്‍മസി, കീമോതെറാപ്പി, റേഡിയേഷന്‍, സര്‍ജറി വിഭാഗം എന്നിവ പൂര്‍ണമായി സജ്ജമായിട്ടില്ല.  ഇത് ശരിയായ വിധത്തില്‍ സജ്ജീകരിക്കുമ്പോഴേക്കും ജനുവരിയാകുമെന്നാണു വിവരം. നവംബര്‍ ഒന്നു മുതല്‍ 10 വരെ 39 രോഗികള്‍ സേവനം തേടിയെത്തിയെന്ന്  സീനിയര്‍ ഡോ. ഉഷശ്രീ വാര്യര്‍ പറഞ്ഞു.

ആകെയുള്ള 33 തസ്തികകളില്‍ മൂന്നു ഡോക്ടര്‍മാരൊഴികെ എല്ലാവരും ജോലിയില്‍ പ്രവേശിച്ചു. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍, പാലിയേറ്റീവ് കെയര്‍ എന്നീ വിഭാഗങ്ങളിലായി ഏഴു ഡോക്ടര്‍മാരെയാണു നിയമിച്ചിരിക്കുന്നത്. അതേസമയം കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാനും ഏകോപിക്കാനും  പ്രധാന തസ്തികകളില്‍ ആളില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.  മരുന്നുവിതരണം  സൗജന്യമാക്കണോ എന്ന കാര്യവും തീരുമാനിച്ചിട്ടില്ല. ലാബിന്റെ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ ലാബ് ടെക്‌നീഷ്യന്‍മാര്‍ വെറുതെയിരിക്കുകയാണ്. മുകളിലെ നിലയിലാരംഭിക്കുന്ന കീമോതെറാപ്പി വിഭാഗത്തിന്റെ കാര്യവും ഇതുപോലെതന്നെ.

ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സൗകര്യം ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഡയറക്ടര്‍ തസ്തികയിലേക്കു രാഷ്ട്രീയ നിയമനം പാടില്ലെന്ന പൊതുവികാരം ഉയര്‍ന്നതോടെ സിപിഎം തയാറാക്കിയ പട്ടിക തത്ക്കാലം മാറ്റിവച്ചിരിക്കുകയാണ്. കാന്‍സര്‍ ചികിത്സാരംഗത്തെ  പ്രഗത്ഭനെ നിയമിക്കണമെന്നാണ് കൃഷ്ണയ്യര്‍ മൂവ്‌മെന്റ് പോലുള്ള സംഘടനകളുടെ ആവശ്യം.

Related posts