കൊച്ചിയില്‍ ലഹരിമരുന്ന് കച്ചവടം സോഷ്യല്‍മീഡിയ വഴി

alp-kanchavuകൊച്ചി: എറണാകുളം നഗരത്തില്‍ മയക്കുമരുന്ന് കൈമാറ്റത്തിന് ഇടത്താവളമായി സമൂഹമാധ്യമങ്ങളും മാളുകളും. കഴിഞ്ഞദിവസം ഹാഷിഷുമായി പോലീസിന്റെ പിടിയിലായ വിനു ബാലകൃഷ്ണന്‍ മയക്കുമരുന്ന് വില്‍ക്കാനും കസ്റ്റമേഴ്‌സിനെ കണ്ടെത്തിയിരുന്നത് ഫേസ്ബുക്ക് വഴിയായിരുന്നു. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതില്‍നിന്നുമാണ് ഫേസ്ബുക്ക് വഴി ആവശ്യക്കാരെ കണ്ടെത്തി ഹാഷിഷ് വില്‍പന നടത്തുന്നതായി പോലീസ് മനസിലാക്കിയത്. ഫോണിലൂടെയും മറ്റും ആവശ്യക്കാരെ ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലാത്തതാണ് ഇത്തരക്കാര്‍ ഫേസ്ബുക്കിനെ ആശ്രയിക്കാന്‍ കാരണം.  നഗരത്തിലെ ഷോപ്പിംഗ് മാളുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മയുക്കുമരുന്ന് കൈമാറ്റവും വില്‍പനയും.

നിരവധി ആള്‍ക്കാര്‍ കൂടുന്ന സ്ഥലമായതിനാല്‍ ഇവരിലേക്ക് പ്രത്യേക ശ്രദ്ധവരാത്തതാണ് ഇത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.  വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന്  വില്‍പനയും നഗരത്തില്‍ സജീവമായിരിക്കുകയാണ്. കഴിഞ്ഞദിവസം നഗരത്തിലെ ഷോപ്പിംഗ് മാളുകളിലും റെയില്‍വേസ്റ്റേഷനുകളിലും ഷാഡോ പോലീസ് നടത്തിയ പരിശോധനയില്‍ വിവിധയിടങ്ങൡ നിന്നായി  കഞ്ചാവും ഹാഷിഷും  നൈട്രോസെപാം മയക്കുമരുന്നു ഗുളികകളുമായി നാലു യുവാക്കളെ പിടികൂടിയിരുന്നു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു ലഹരിമരുന്ന് വിറ്റിരുന്ന കണ്ണൂര്‍ സ്വദേശി ജിഞ്ചു മാത്യൂസ് (23), മാമംഗലം സ്വദേശി ലൂയി ബെന്നറ്റ് (22) എന്നിവര്‍ ഒരു കിലോ കഞ്ചാവുമായി പാലാരിവട്ടത്തുനിന്ന് പിടിയിലായി.

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സൈക്കിളില്‍ ചുറ്റിയിരുന്ന ഇവര്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യം സൗജന്യമായി കഞ്ചാവ് നല്‍കും. പിന്നീട് ഒരു പാക്കറ്റിന് 1000 രൂപ വരെ വാങ്ങിയാണ് ഇവര്‍ കഞ്ചാവ് നല്‍കിയിരുന്നത്. കൊച്ചിയിലെ പ്രമുഖ മാളിന് മുന്‍പില്‍ നിന്നാണ്  13 പൊതി ഹാഷിഷുമായി ക്യാറ്റ് എന്നു വിളിക്കുന്ന കൊച്ചി സ്വദേശി വിനു ബാലകൃഷ്ണനെ (25) ഷാഡോ പോലീസ് പിടികൂടിയത്. ഫേസ്ബുക്ക് വഴിയായിരുന്നു ഇയാള്‍ ആവശ്യക്കാരെ കണ്ടുപിടിച്ചിരുന്നത്. വിദ്യാര്‍ഥികളും യുവതികളും അടക്കം നിരവധിപ്പേര്‍ ഇയാളുടെ കയ്യില്‍ നിന്ന് ഹാഷിഷ് വാങ്ങിയിരുന്നതായി പരിശോധനയില്‍ മനസിലാക്കിയിട്ടുണ്ട്. ഒരു പാക്കറ്റിന് മൂവായിരം രൂപ വരെയാണ് ഇയാള്‍ ഈടാക്കിക്കൊണ്ടിരുന്നത്.

ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ഹാഷിഷ് ഒരു പൊതിക്ക് 3,000 രൂപയ്ക്കു വരെയാണ് കൊച്ചിയില്‍ വിറ്റിരുന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്ന് നൈട്രോസെപാം മയക്കുമരുന്ന് ഗുളികകളുമായി ആലുവ നീറിക്കോട് സ്വദേശി പീറ്റര്‍ (22) ആണു പിടിയിലായത്. സെന്‍ട്രല്‍ പോലീസും ഷാഡോ പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നിര്‍ദേശപ്രകാരം സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ജി. ബാബുകുമാര്‍, എസ്‌ഐ നിത്യാനന്ദ പൈ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Related posts