കൊലപാതക രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചും വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും സുധീരന്റെ പര്യടനം

alp-sudheeranആലപ്പുഴ: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയ പ്രോത്സാഹനത്തിനെതിരെ ആഞ്ഞടിച്ചും സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞും വി.എം. സുധീരന്‍. കൊലപാതക രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സിപിഎമ്മിനു കഴിയില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പി. ജയരാജന്‍ തിരുവനന്തപുരത്തു കാട്ടക്കടയില്‍ നടത്തിയ വിവാദപ്രസംഗമെന്ന് സുധീരന്‍ പറഞ്ഞു. കടം തിരിച്ചു കൊടുക്കുമെന്നുമുളള അദ്ദേഹത്തിന്റെ കൊലവിളി സമീപനം സിപിഎമ്മിന്റെ പൊതു സമീപനം തന്നെയാണെന്നും സമാധാനം ആഗ്രഹിക്കുന്നവര്‍ക്കിതു വെല്ലുവിളിയാണെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നു പറഞ്ഞ സുധീരന്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തുകയും ചെയ്തു.

വിവിധ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്കു പുറമേ കെപിസിസി ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ ഏബ്രാഹം, ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളി തുടങ്ങിയവരുമുണ്ടായിരുന്നു. ആലപ്പുഴ മണ്ഡലത്തില്‍ അഡ്വ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി അഡ്വ. ലാലി വിന്‍സന്റ്, അഡ്വ. ഡി സുഗതന്‍, പി നാരായണന്‍കുട്ടി, ബി ബൈജു, കെ വി മേഘനാഥന്‍, സിറിയക്ക് ജേക്കബ്, അഡ്വ. എം രവീന്ദ്രദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

തുറവൂര്‍: എല്‍ഡി.എഫിന്റെ മദ്യവര്‍ജന നയം തട്ടിപ്പാണെന്നും സമ്പൂര്‍ണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. 73 ബാറുകള്‍ അടച്ചുപൂട്ടി. കേരളത്തിലെ സമസ്ത മേഖലകളിലും വികസനമെത്തിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ലോട്ടറി മാഫിയയ്ക്കു വേണ്ടി ഒത്തുകളി നടത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അരൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സി.ആര്‍. ജയപ്രകാശിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം ചന്തിരൂരില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുരുന്നു അദ്ദേഹം. ചെയര്‍മാന്‍ എം.കെ. അബ്ദുള്‍ ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. കെപിസിസി ട്രഷറര്‍ ജോണ്‍സണ്‍ ഏബ്രഹാം, ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂര്‍, യുഡിഎഫ് ജില്ല ചെയര്‍മാന്‍ എം. മുരളി, സ്ഥാനാര്‍ഥി സി.ആര്‍. ജയപ്രകാശ്, ടി.ജി. പത്മനാഭന്‍ നായര്‍, പി.കെ. ഫസലുദ്ദീന്‍, ദിലീപ് കണ്ണാടന്‍, അഡ്വ. കെ. ഉമേശന്‍, ടി.ജി. രഘുനാഥപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

മങ്കൊമ്പ്: ആര്‍എസ്എസുമായി കൂട്ടുകൂടുന്ന സമുദായ സംഘടനകള്‍ക്കു ഇന്നല്ലങ്കില്‍ നാളെ തിരിച്ചടി കിട്ടുമെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജേക്കബ് ഏബ്രഹാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെയും, സി.പിഎമ്മിനെയും കേരളത്തിലെ ജനങ്ങള്‍ക്കു ഭയമാണ്. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളെ കാറ്റില്‍ പറത്തി സംഘപരിവാരിനു അടിയറവച്ചതില്‍ എസ്എന്‍ഡിപി ദു:ഖിക്കേണ്ടി വരും. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ തോമസുകുട്ടി മാത്യു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍, എം. മുരളി, ജി. മുകുന്ദന്‍പിള്ള, കെ. ഗോപകുമാര്‍, അലക്‌സ് മാത്യു, വി.കെ. സേവ്യര്‍, പ്രതാപന്‍ പറവേലി, പ്രമോദ് ചന്ദ്രന്‍, സജി ജോസഫ്, ജെ.ടി. റാംസെ എന്നിവര്‍ പ്രസംഗിച്ചു.

ചേര്‍ത്തല : സിപിഎം നേതാവ് പി. ജയരാജന്റെ കാട്ടാക്കട പ്രസംഗം ജനങ്ങളുടെ സമാധാന ജീവിതത്തിനുനേരെയുള്ള വെല്ലുവിളിയാണെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. യുഡിഎഫ് ചേര്‍ത്തല നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. എസ്. ശരതിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി കടക്കരപ്പള്ളിയില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. ശശിധരന്‍ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍, അഡ്വ.എസ്.ശരത്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളി, അഡ്വ. ജോണ്‍സണ്‍ ഏബ്രഹാം, അഡ്വ. സി.കെ. ഷാജിമോഹന്‍, കെ.ആര്‍. രാജേന്ദ്രപ്രസാദ്, അഡ്വ. എം.കെ. ജിനദേവ്, ജി. ശശിധരപണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts