കൊല്ലം- തേനി പാതനിര്‍മാണത്തില്‍ ക്രമക്കേട്; വിജിലന്‍സ് സംഘം അന്വേഷണം തുടങ്ങി

klm-thayniചാരുംമൂട്: കൊല്ലം-തേനി ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി. കൊല്ലം വിജിലന്‍സ് സിഐ എം.എം.തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.  കൊല്ലം ജില്ലയിലെ കടപുഴ മുതല്‍ ആലപ്പുഴ ജില്ലയിലെ കൊല്ലകടവ് വരെയുള്ള റോഡാണ് അടുത്തിടെ ടാറിംഗ് പൂര്‍ത്തീകരിച്ചത്. ഇരുപത്തിയെട്ട് കോടിയാണ് ഇതിനായി വകയിരുത്തിയത്. റോഡിന്റെ  ഒന്നാം ഘട്ടമാണ് പൂര്‍ത്തീകരിച്ചത്.

നിര്‍മാണം സംബന്ധിച്ച് പരാതിയില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തി ക്രമക്കേട്  കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്. ഇതിന്റെ ഭാഗമായി കടപുഴ മുതല്‍ കൊല്ലകടവ് വരെ റോഡില്‍ ഇരുപതോളം ഭാഗങ്ങളില്‍ രണ്ടു ദിവസങ്ങളിലായി പരിശോധന നടത്തി. പവര്‍കട്ടിങ് യന്ത്രം ഉള്‍പ്പെടെ ഉപയോഗിച്ച് റോഡിന്റെ ഭാഗങ്ങള്‍ കുഴിച്ചായിരുന്നു പരിശോധന. കോണ്‍ക്രീറ്റ് മിശ്രിതം, ടാര്‍, മെറ്റല്‍ തുടങ്ങിയ സാധനങ്ങളുടെ സാമ്പിളുകളും ശേഖരിച്ചു. ടാറിങ്ങിന്റെ അളവും രേഖപ്പെടുത്തി. എസ്റ്റിമേറ്റ് പ്രകാരമുള്ള രീതിയില്‍ തന്നെയാണോ നിര്‍മാണം നടന്നതെന്നാണ് പ്രധാന പരിശോധന.

ശേഖരിച്ച സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധന ഫലം ലഭിച്ചാലുടന്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കും. എസ്.ഐ: രാജീവ്, മോഹന്‍ലാല്‍, എ.എസ്.ഐമാരായ സെബാസ്റ്റിയന്‍, സക്കീര്‍റൗഫ്, അശോകന്‍, മോഹന്‍, പി.ഡബ്ല്യു.ഡി ക്വാളിറ്റി കണ്‍ട്രോളര്‍ ജോണ്‍ കെന്നത്ത്, ഇറിഗേഷന്‍ എക്‌സി.എന്‍ജിനിയര്‍ ടെസിമോന്‍, എ.ഇ.അനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related posts