കൊല്ലം നഗരത്തില്‍ പരിശോധന: നിരവധി കേസുകളിലെ 73 പേര്‍ പിടിയില്‍

ktm-ARRESTകൊല്ലം: നഗരത്തില്‍ പോലീസ് നടത്തിയ കോമ്പിംഗില്‍ പിടികിട്ടാപ്പുള്ളി അടക്കം നിരവധി കേസുകളിലെ 73 പേര്‍ പിടിയിലായി. മദ്യപിച്ച് വാഹനമോടിച്ചതടക്കം നിയമലംഘനം നടത്തിയ 253 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരിശോധനയില്‍ 236 കേസെടുത്തു.റോഡപകടങ്ങള്‍ കുറക്കുക,  അക്രമികളെയും മോഷ്ടാക്കളെയും പിടികൂടുക എന്ന ലക്ഷ്യത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശിന്റെ നിര്‍ദേശമനുസരിച്ചാണ് പരിശോധന നടത്തിയത്. 2010 ല്‍ നടന്ന വധശ്രമക്കേസിലെ പിടികിട്ടാപ്പുള്ളിയെ കോമ്പിങ്ങിനിടെ പിടികൂടി. പന്മന കോലം മുപ്പടയില്‍ നവാസ് (32) ആണ് അറസ്റ്റിലായത്. പള്ളിത്തോട്ടം സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ആക്രമണകേസിലെ പ്രതിയായ ശാലോം നഗര്‍ ജസ്റ്റിന്‍ പോളി (37) നെയും അറസ്റ്റ് ചെയ്തു.

അയല്‍വാസിയെ വെട്ടിപരിക്കേല്‍പിച്ച കേസിലാണ് ഇയാളുടെ അറസ്റ്റ്. തട്ടിപ്പ്, മോഷണം ഉള്‍പ്പടെ വിവിധ കേസുകളിലായി 73 പേരെ പിടികൂടി.മദ്യപിച്ച് വാഹനമോടിച്ചതടക്കമുള്ള നിയമലംഘനങ്ങളില്‍ 253 പേരാണ് അറസ്റ്റിലായത്. പൊതുനിരത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കാല്‍, അമിത വേഗം, ഗതാഗത ലംഘനം അടക്കം നടത്തിയവര്‍ക്കെതിരെയാണ് നടപടി. രാത്രി കാലങ്ങളില്‍ മദ്യപിച്ച് വാഹനമോടിക്കലും അക്രമസംഭവങ്ങളും തടയാന്‍ സിറ്റിപോലീസ് തുടങ്ങിയ നടപടികളുടെ ഭാഗമായാണ് കോമ്പിംഗ്. വരും ദിവസങ്ങളിലും പരിശോധന തുടരും.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലെന്ന നിലയില്‍ വിവിധ സ്‌റ്റേഷന്‍ അതിര്‍ത്തികളിലായി 19 പേര്‍ക്കെതിരെ നടപടിയെടുത്തു. പ്രശ്‌നങ്ങളിലൊന്നും ഉള്‍പ്പെടുന്നില്ലെന്ന് ഇവരില്‍ നിന്ന് ബോണ്ടെഴുതി വാങ്ങും. മുന്‍പ് അടിപിടി കേസുകളില്‍ ഉള്‍പ്പട്ടവരടക്കമുള്ളവരില്‍ നിന്നാണ് ബോണ്ട് വാങ്ങുന്നത്. പാരിപ്പള്ളി സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ മൂന്ന്, ഓച്ചിറയില്‍ ആറ്, വെസ്റ്റ് പരിധിയില്‍ അഞ്ച്, പള്ളിത്തോട്ടം, ചവറ, തെക്കുംഭാഗം സ്‌റ്റേഷന്‍ പരിധികളില്‍ ഒന്ന് വീതം പേരില്‍ നിന്നാണ് ബോണ്ട് എഴുതി വാങ്ങുന്നത്.

Related posts