കോടതി ടോയ്‌ലറ്റിലെ ഒളികാമറ പ്രതിയെ അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചന

KKD-CAMERAമുട്ടം: ജില്ലാ കോടതിയിലെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കീഴിലെ ടോയ്‌ലറ്റില്‍ ഒളികാമറ സ്ഥാപിച്ച പ്രതിയെ പറ്റി സൂചന ലഭിച്ചതായി പോലീസ്. പ്രതിയെ ഇന്ന് അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചന. കോടതിയിലെ ജീവനക്കാരനാണ് ഒളികാമറ സ്ഥാപിച്ചതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഒളികാമറ സംഭവം പുറത്തറിഞ്ഞ ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ഒളി വിവരങ്ങള്‍ ലഭിച്ചത്.

ഓണ്‍ലൈന്‍ വഴി വാങ്ങിയ കാമറയെ വിദൂരത്തുനിന്നും നിയന്ത്രിക്കാനാവും. പ്രതി താമസിക്കുന്ന വാടകവീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി നഗ്നചിത്രങ്ങളുടെ ഫയലുകള്‍ കണ്ടെത്തിയിരുന്നു. ആറു മാസത്തോളമായി കാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വരുന്നതായി പോലീസ് പറയുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഫഌഷ് ടാങ്കിനു മുകളിലായി തോര്‍ത്തില്‍ പൊതിഞ്ഞ നിലയില്‍ പെന്‍ കാമറ കണ്ടെത്തിയത്.  കാമറ കണ്ട ജീവനക്കാരി ഉടന്‍ തന്നെ മജിസ്‌ട്രേറ്റിനെ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മുട്ടം പോലീസ് കാമറ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

ഇടുക്കിയില്‍ നിന്നും ഫിംഗര്‍പ്രിന്റ് വിദഗ്ധരും സൈബര്‍ സെല്‍ വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രതിയുടെ വിരലടയാളം ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഒരു കോടതി ജീവനക്കാരനിലാണ് അന്വേഷണം എത്തി നില്‍ക്കുന്നത്. കോടതിയില്‍ വ്യാഴാഴ്ച ജോലിക്കെത്തിയ ജീവനക്കാരന്‍ ജോലിക്കു കയറിയശേഷം മുങ്ങിയതായും അറിയുന്നു.

പ്രതിയുടെ വീട്ടിലും പോലീസ് പരിശോധന നടത്തിയെന്നും കാമറ ദിവസങ്ങള്‍ക്കു മുമ്പു സ്ഥാപിച്ചതാണെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം മായിച്ചു കളഞ്ഞതാണെന്നും സൈബര്‍ സെല്ലിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി അറിയുന്നു. വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് സയന്റിഫിക് ലാബിനു കൈമാറിയ കാമറ കോടതിയില്‍ തിരിച്ചേല്‍പിച്ചു. കാഞ്ഞാര്‍ സിഐ മാത്യു ജോര്‍ജിനാണ് അന്വേഷണ ചുമതല.

Related posts